അതിരൂക്ഷമായ വിലക്കയറ്റംകൊണ്ട് ജനം പൊറുതിമുട്ടുകയാണ്. മുമ്പൊരിക്കലുമില്ലാത്തവിധം രൂപയുടെ വിലയിടിവുകൂടിയായപ്പോള്‍ ദുരിതക്കയത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് കരകയറാന്‍ ഒരു വഴിയും മുന്നിലില്ല. മലയാളികളുടെ ദേശീയോത്സവമായ ഓണം കൂടി എത്തിയതോടെ കുതിച്ചുയരുന്ന സാധന വില ജനങ്ങളുടെ ആശങ്കയും വലുതാക്കിയിരിക്കുന്നു. ഇരട്ടിയും അതിലധികവുമാണ് ഒരു വര്‍ഷത്തിനകം വില കൂടിയിട്ടുള്ളത്. കൂടിയ വില കുറയാന്‍ ഒരു കാരണവും വിദൂരത്തില്‍ പോലും കാണുന്നില്ല. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണ്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം തരിച്ചു നില്‍ക്കുന്നു. തെങ്ങില്‍ നിന്നും വീണവരെ പോലെ എല്ലാം തകര്‍ന്ന് അനങ്ങാന്‍ വയ്യാത്തവിധം സര്‍ക്കാര്‍ സംവിധാനം കിടപ്പിലായിട്ട് മാസങ്ങളായി. പരസ്പരം പഴിചാരലും വിഴുപ്പലക്കലുമല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ഇത് ഭരണ പക്ഷത്തുനിന്നുപോലും ഉയരുന്ന ആരോപണമാണ്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഏറ്റവും ഒടുവിലത്തെ ആവലാതി അതിന്റെ ഉദാഹരണമാണല്ലൊ. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കയച്ച കത്തില്‍ ചെന്നിത്തല പരാതിപ്പെട്ടിരിക്കുന്നത്. കരിഞ്ചന്ത നടമാടുകയാണെന്നും പൂഴ്‌ത്തിവയ്‌പ് വ്യാപകമാണെന്നും ചെന്നിത്തല പരിഭവപ്പെടുന്നു. എന്നു വച്ചാല്‍ കച്ചവടക്കാരാണ് വിലക്കയറ്റത്തിന് കാരണക്കാരെന്ന് സ്ഥാപിക്കാനാണ് ശ്രമം.
ഉമ്മന്‍ചാണ്ടിയുടെ ഭരണ പരാജയമാണ് വിലക്കയറ്റത്തിനടിസ്ഥാനമെന്ന് സ്ഥാപിക്കാനാണ് കെപിസിസി പ്രസിഡന്റ് ശ്രമിക്കുന്നത്. എന്നാല്‍ വിലക്കയറ്റത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ ആരാണ് ? രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സിന്ദാബാദ് വിളിക്കുന്ന ഡോ. മന്‍മോഹന്‍ സിംഗും കേന്ദ്രഭരണ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുമാണെന്നതല്ലേ സത്യം. അത് മറച്ചുപിടിക്കാനാണ് വിലക്കയറ്റത്തിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് കെപിസിസി പ്രസിഡന്റ് കത്തയ്‌ക്കുന്നത്. മുഖ്യമന്ത്രിയാകട്ടെ ജന പ്രതിനിധികള്‍ക്കെല്ലാം സംസ്ഥാന സര്‍ക്കാര്‍ വിലക്കയറ്റം തടയാന്‍ സ്വീകരിച്ചതും സ്വീകരിക്കാന്‍ പോകുന്നതുമായ കാര്യങ്ങള്‍ വിവരിച്ച് കത്തയക്കുന്നു. കത്തുകളും കുത്തുവാക്കുകളും ജനങ്ങളെ കബളിപ്പിക്കാന്‍ ഉപകരിച്ചേക്കാം. എന്നാല്‍ വാണം പോലെ കുതിച്ചുയരുന്ന വില നിയന്ത്രിക്കാന്‍ അതൊട്ടും സഹായിക്കില്ല. വിലക്കയറ്റം കൊണ്ട് ജീവിതം തീക്കൂനയിലെന്നവണ്ണം ജനം എരിപൊരികൊള്ളുമ്പോഴാണല്ലോ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചത്. പെട്രോള്‍ വില സര്‍വ്വകാല റെക്കാര്‍ഡായി ഉയര്‍ന്നു. ഡീസലിന്റെ വില നേരിയ തോതില്‍ ആഗസ്റ്റില്‍ ഉയര്‍ന്നപ്പോള്‍ ഈ മാസം കുത്തനെ വീണ്ടും കൂട്ടുമെന്നുറപ്പായി. പാചകവാതകത്തിന് അന്‍പത് രൂപയാണ് കൂടാന്‍ പോകുന്നത്. മണ്ണെണ്ണ വിലയും കൂടുമെന്ന് ഉറപ്പായി. എരിതീയില്‍ എണ്ണ ഒഴിക്കുന്ന നടപടിയാണിതെല്ലാം എന്ന് പ്രത്യേകം പറയേണ്ടതില്ല. ഇതിനെതിരെ ശബ്ദിക്കാന്‍ തന്റേടമില്ലാത്തവര്‍ പരസ്പരം കത്തയച്ചാശ്വസിക്കുന്നത് അപഹാസ്യമാണ്.
എണ്ണ വില കൂടുമ്പോള്‍ അത് സര്‍വ്വമാന മേഖലയില്‍ കെടുതിയാണ് വിതയ്‌ക്കുന്നത്. ചരക്ക് നീക്കത്തിന് നികുതി വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചുകഴിഞ്ഞു. അതോടൊപ്പം ലോറിവാടകയും കൂടുമെന്ന് തീര്‍ച്ചയാണ്. ഇതര സംസ്ഥാനങ്ങളെപ്പോലെയല്ല കേരളത്തെയാണ് ഇത് ഏറെ പ്രതികൂലമായി ബാധിക്കുക. സര്‍വ്വ സാധനങ്ങളും ഇറക്കുമതി ചെയ്താലേ കേരളീയന്റെ ജീവിതം ഗതി പിടിക്കൂ. തീര്‍ത്തും ഉപഭോക്തൃസംസ്ഥാനമാണല്ലൊ കേരളം. തമിഴനും കര്‍ണാടകക്കാരനും നദീജലം വിട്ടുകൊടുക്കില്ലെന്ന് ശക്തിയായി പറയാം. പക്ഷെ അവിടെ കൃഷി ഉണങ്ങിയാല്‍ മലയാളിക്ക് ഊണുമില്ല സദ്യയുമില്ല. ഇലയുമില്ല, പൂവുമില്ല, മുട്ടയില്ല, കോഴിയില്ല. അതാകും കേരളത്തിന്റെ അവസ്ഥ. മണ്ണില്‍ പണിയെടുക്കാനുള്ള ശീലം മലയാളി ഉപേക്ഷിച്ചുകഴിഞ്ഞു. അഥവാ താല്‍പര്യമുള്ളവന് മണ്ണുമില്ല പണിയുമില്ല. ഇല്ലായ്‌മയുടെ കഥ മാത്രം പറയാന്‍ കഴിയുന്ന മലയാളിയെ വല്ലാത്തൊരു ദുരിതത്തിലേക്കാണ് സര്‍ക്കാരിന്റെ തീരുമാനങ്ങളും നടപടികളും എത്തിക്കുന്നത്. ഈ ദുരവസ്ഥക്കറുതി വരുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. അതിനവരെ നിര്‍ബന്ധിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും മുന്നോട്ടുവരണം.
















