മുംബൈ: മാധ്യമ പ്രവര്‍ത്തകയെ കൂട്ട മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ദക്ഷിണ മുംബൈയില്‍ നിന്നുമാണ് വിജയ് യാദവിനെ പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി. മറ്റു മൂന്നു പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നു പോലീസ് അറിയിച്ചു.
കേസിലെ ഒന്നാം പ്രതി ചാന്ദ് എന്ന അബ്ദുള്‍ ഇന്നലെ പിടിയിലായിരുന്നു. ഇരുവരെയും ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. പിടികിട്ടാനുള്ള മൂന്നു പ്രതികള്‍ക്കു വേണ്ടി ഇരുന്നൂറോളം പോലീസുകാരാണ് തെരച്ചില്‍ നടത്തുന്നത്. ഇവര്‍ മുംബൈ വിട്ടു പോയിട്ടില്ലെന്നാണ് പോലീസ് നിഗമനം.
അതേസമയം സംഭവത്തില്‍ പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മുംബൈ പോലീസ് സ്റ്റേഷന് മുന്നില്‍ ശിവസേന പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മുംബൈയിലെ ഇംഗ്ലീഷ് മാഗസീന്റെ ഫോട്ടോഗ്രാഫറായ യുവതിയെ വ്യാഴാഴ്ച്ച രാത്രിയോടെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത. മുംബൈ മഹാലക്ഷ്മിയിലെ ശക്തി മില്‍സിന് സമീപമായിരുന്നു സംഭവം നടന്നത്.
സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു പെണ്‍കുട്ടിയെ അക്രമകാരികള്‍ ക്രൂരമായി പീഡിപ്പിച്ചത്. ആക്രമത്തിന് ഇരയായ പെണ്‍കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: