കൊച്ചി: സോളാര്‍ കേസിലെ അന്വേഷണസംഘത്തലവന്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസിലെ പ്രതി ജോപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസ് എസ്.എസ്. സതീശ്ചന്ദ്രന്‍ അന്വേഷണത്തിന് നേതൃത്വം നല്കുന്ന എഡിജിപി ഹേമചന്ദ്രനെ വിമര്‍ശിച്ചത്. അന്വേഷണ സംഘത്തലവന് തിരശീലക്ക് പിന്നില്‍ നിന്നാണോ പ്രവര്‍ത്തിക്കുന്നതെന്ന് കോടതി ചോദിച്ചു.
ആരാണ് അന്വേഷണം നയിക്കുന്നതെന്നും അദ്ദേഹത്തിന്റെ ചുമതലകള്‍ എന്താണെന്നും കേസുകളില്‍ കുറ്റപത്രം നല്‍കാനുളള അധികാരം അദ്ദേഹത്തിനുണ്ടോ എന്നും ആരാഞ്ഞ കോടതി, ഇതൊന്നും വ്യക്തമല്ലെന്നും കൂട്ടിച്ചേര്‍ത്തു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇതുവരെ കുറ്റപത്രം നല്കിയ കേസുകളില്‍ അന്വേഷണസംഘത്തലവനെന്ന നിലയില്‍ എഡിജിപി സാക്ഷിയാണോയെന്നും കോടതി ചോദിച്ചു. അന്വേഷണത്തിന്റെ ഏകോപന ചുമതലയാണ് എഡിജിപി ഹേമചന്ദ്രനുള്ളതെന്നായിരുന്നു സര്‍ക്കാര്‍ വാദം.
കോടതിയുടെ ചോദ്യത്തിന് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി തൃപ്തികരമായ മറുപടി നല്‍കാതിരുന്നപ്പോഴാണ് കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. പ്രത്യേക അന്വേഷണസംഘത്തെ കേരള പോലീസ് ആക്ട്, ക്രിമിനല്‍ നടപടിക്രമത്തിന്റെ ഏത് വകുപ്പനുസരിച്ചാണ് ഡിജിപി നിയമിച്ചതെന്നും എഡിജിപി എങ്ങനെ 33 കേസുകള്‍ അന്വേഷിക്കുമെന്നും കോടതി ആരാഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കോടതിയുടെ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന എജിയുടെ ആവശ്യം നിരസിച്ച കോടതി ചാനലുകളിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ കോടതിയെ വലിച്ചിഴക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചു. സോളാര്‍ കേസില്‍ വിചാരണക്ക് പ്രത്യേക കോടതിയുണ്ടാകുമോയെന്ന് ജസ്റ്റിസ് സതീശ്ചന്ദ്രന്‍ വാദിച്ചു. സര്‍ക്കാരിന് എതിര്‍പ്പില്ലാത്ത സാഹചര്യത്തില്‍ ജാമ്യം വേണമെന്ന് ജോപ്പന്റെ അഭിഭാഷകന് ചോദിച്ചു. കര്‍ശന ഉപാധികളില്‍ ജോപ്പന് ജാമ്യം നല്കുന്നതില് എതിര്‍പ്പില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: