ഒടുവില്‍ വട്ടിയൂര്‍ക്കാവ് മുരളീധരന് രംഗത്തിറങ്ങുന്നു. വിചിത്രമെന്ന് പറയട്ടെ ഇക്കുറി വരവ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ചാവേറായാണ്. അടങ്ങിയൊതുങ്ങി വട്ടിയൂര്‍ക്കാവിലെ ജനങ്ങളെ സേവിച്ച് കഴിഞ്ഞുകൂടുകയാണ് തന്റെ ശിഷ്ടകാലമെന്ന് സത്യം ചെയ്ത് ആഴ്ചയൊന്ന് കഴിയുംമുന്നേയാണ് ഈ വേഷപ്പകര്‍ച്ച. വാ തുറന്ന് പറയാന്മടിയുള്ളത് വാ പോയകോടാലിക്ക് കൈമാറുക എന്ന തന്ത്രമാണ് രമേശിന്റേത്. എന്തായാലും ഇരകളെ തേടി പരക്കംപായുന്ന ചാനല്‍ക്യാമറകള്‍ക്ക് മുരളി നല്ല വിഭവമാണ്.
കെപിസിസിക്ക് പുത്തന്‍ വക്താക്കള്‍ നിരനിരയായി രംഗത്തുവരുകയാണ്. സരിത എസ്. നായര്‍ വലിച്ചുരിഞ്ഞ ഉടുതുണി വല്ലവിധേനയും ഉടുപ്പിച്ച് നാണം മറയ്ക്കാനാകണം ഈ വിഷയത്തില്‍ അനുഭവസമ്പന്നരായവരെത്തന്നെ വക്താക്കളുടെ വേഷം കെട്ടിച്ചത്. മുരളി പ്രസിഡന്റായിരുന്നകാലത്ത് മുണ്ടൂരിയന് എന്ന കുപ്രസിദ്ധനായ ഉണ്ണിത്താന് സരിതയുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങളില്‍ തര്‍ക്കുത്തരം പറഞ്ഞ് നില്ക്കാന് മിടുക്കനാണെന്ന് കണ്ടെത്തിയ ചെന്നിത്തലയെ സമ്മതിക്കണം.
സോളാറില്‍ കരിയുന്ന ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന് പാരകള്‍ പലവഴിക്കാണ്. ചെന്നിത്തല രമേശന്‍നായരെ ഉപമുഖ്യമന്ത്രിപദം കാട്ടിക്കൊതിപ്പിച്ച് തെക്ക് വടക്ക് നത്തിയതിന്റെ തിരിച്ചടി സരി എസ്. നായര്‍ വഴി ബണ്ടില്‍ കണക്കാണ് വന്നുമറിയുന്നത്. സര്‍ക്കാരിന്റെ മുതുകില്‍ കയറിയ ചീഫ് വിഴുപ്പായി മാറിയിരിക്കുന്നു ചീഫ് വിപ്പ്. മന്ത്രിസഭയില്‍ സരിതയ്ക്ക് അശ്ലീല എസ്എംഎസ് അയയ്ക്കാത്ത ഏക അംഗം പി. കെ. ജയലക്ഷ്മിയാണെന്ന് ആളുകള്‍ അടക്കം പറയുന്നു. അതൊന്നും പോരാഞ്ഞിട്ടാണ് ഒരിക്കല്‍ പെരുവഴിയാധാരമായി ഇഷ്ടമില്ലാത്തവരെയെല്ലാം തെറിപറഞ്ഞ് കാലം കഴിച്ചിരുന്ന കരുണാകരന് മകന് മുരളീധരന്റെ കുതികാല്‍വെട്ട്.
മുരളി വീണ്ടും പത്തി വിടര്‍ത്തുന്നത് കാണാന്‍ കേരളത്തിന് ഒരു കൗതുകമുണ്ട്. അല്ലെങ്കിലും ഒക്കെയൊരു കാഴ്ചയാണല്ലോ ഇപ്പോള്‍. ഗള്‍ഫില്‍ നിന്ന് സേവാദളുകാരനായി കോണ്‍ഗ്രസിന്റെ കളരിയില്‍ അരങ്ങേറ്റം കുറിച്ച നാള്മുല് ശത്രുവായികണ്ടിരുന്ന ചെന്നിത്തലയ്ക്ക് വേണ്ടി വെട്ടാനും ചാവാനുമാണ് പുറപ്പാട്. കേരള രാഷ്ട്രീയത്തില്‍ ലീഡറായി വിലസിയിരുന്ന കെ. കരുണാകരനെ വട്ടപ്പൂജ്യമാക്കിയ മുരളി മുടിയനായ പുത്രനാണെന്ന ആക്ഷേപത്തിന് പലവുരു ഇരയായിട്ടുണ്ട്. അച്ഛന്റെ പേര് പറഞ്ഞാണ് പിന്നെയും അങ്കപ്പുറപ്പാട്. ഒരു കാര്യവുമില്ലാതെ കരുണാകരന് രണ്ടുതവണ രാജി വെച്ചു എന്നാണ് വിലാപം.
സാഹചര്യം അങ്ങനെയാണ്. ആരെക്കൊണ്ട് എപ്പോള്‍ എന്ത് പറയിക്കുമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥ. സാക്ഷാല്‍ വി.എസ്. അച്യുതാനന്ദന് വരെ കെ. കരുണാകരന്റെ ധാര്‍മ്മികതയെക്കുറിച്ച് ഓര്‍ത്ത് രോമാഞ്ചമണിയുന്നു. മുട്ടറ്റം വെള്ളത്തിലിറക്കിവിട്ട് യാത്രക്കാരുടെ പ്രാകല്‍ ആവോളം ഏറ്റുവാങ്ങിയ കടത്തുകാരന്റെ മകന് വള്ളമൂന്നാനിറങ്ങിയപ്പോള് അരയ്ക്കൊപ്പം വെള്ളത്തിലിറക്കിവിട്ട് അച്ഛന്റെ പേര് നന്നാക്കി എന്ന് പറഞ്ഞപോലായി കാര്യങ്ങള്‍. കരുണാകരന്റെ ധാര്‍മ്മികതയെങ്കിലും ഉമ്മന്‍ചാണ്ടി കാണിക്കണം എന്നാണ് വിഎസിന്റെ ആവശ്യം. ടീം ചാണ്ടി വേറെ. സോളാറില്‍ കുരുത്തതാണ്. രാപ്പകല്‍ കുത്തിയിരുന്നാല്‍ ഇറങ്ങിപ്പോകാന്‍ ഇത് ജാനസ് വേറെയാണ്. നേതൃമാറ്റം മനപ്പായസമുണ്ട് സോണിയയുടെ പടിവാതില്‍ കയിയിറങ്ങിയ രമേശ് ചെന്നിത്തലയ്ക്ക് സ്വന്തം സ്ഥാനം പോലും സംരക്ഷിക്കാനാവാത്ത നിലവന്നു. കാര്യങ്ങള്‍ ഈ കണക്കിന് പോയാല്‍ പാര്‍ട്ടിയും ഭരണവും ചാണ്ടിയുടെ കൈയിലിരിക്കും. കുഞ്ഞാലിക്കുട്ടി കനിഞ്ഞാല്‍ ഉപമുഖ്യനായി രണ്ടാമനാകാം. അല്ലെങ്കില്‍ ഏതെങ്കിലും ഒരു മന്ത്രിപ്പണിയിലൊതുങ്ങും ആവേശം. ചെന്നിത്തലയ്ക്കും മുരളിക്കും ഇനിയും മനസിലാകാത്ത ഒരു മാമോദീസാബന്ധമുണ്ട് ചാണ്ടിയും മദാമ്മയും തമ്മില്‍.
അത് ഏറെ മുമ്പേ അറിഞ്ഞയാളാണ് കരുണാകരന്. ഇന്ദിരാജിയും രാജീവ്ജിയും പോയതിന്ശേഷം സോണിയാജി എന്ന് തികച്ചൊന്ന് വിളിക്കുംമമ്പേ കസേര തെറിച്ചതിന്റെ അനുഭവം, പിന്നാലെ ആന്റണിയുടെ അരിയിട്ടുവാഴ്ച, മദാമ്മയെ കാണാന്‍ ക്യൂ നില്‍ക്കേണ്ട ദുരവസ്ഥ… ആ അവസ്ഥയിലാണ് കരുണാകരന് ഞാന്‍ജി മോന്‍ജി രാഷ്ട്രീയത്തിന്റെ പ്രയോക്താവായത്. മകന് കെപിസിസിയും മകള്‍ക്ക് കെടിഡിസിയും വീതംവെച്ച് കേരളത്തില്‍ ഒരു കിങ്ങിണിക്കുട്ടന് കള്‍ച്ചറിന് പേരും പെരുമയും നല്‍കുകയായിരുന്നു കരുണാകരന്.
ചാരക്കേസിന്റെ ആന്റി ക്ലൈമാക്സും വിഎസിന്റെ കരുണാകരന് പ്രേമവുമൊക്കെക്കൂടി തലയ്ക്ക് പിടിച്ചപ്പോഴാണ് മുരളീധരന് കുന്നിന് മീതെ പറക്കാന്‍ പിന്നെയും മോഹം ഉദിക്കുന്നത.് അച്ഛന്റെ തണലില്‍ കെപിസിസി പ്രസിഡന്റ് പദം കയ്യാളിയതില്പിന്നെ ഗ്രൂപ്പ് എന്ന് കേള്‍ക്കുന്നതേ അലര്‍ജിയായിരുന്നു. ആന്റണി മുഖ്യനും ഉമ്മന്‍ചാണ്ടി യുഡിഎഫ് കണ്‍വീനറും മുരളി കെപിസിസി പ്രസിഡന്റുമായ കാലത്താണ് കേരളത്തില്‍ കരുണാകരന് അപ്രസക്തനാകുന്നത്. ഉമ്മന്‍ചാണ്ടിയുടെയും ആന്റണിയുടെയും ചതുരംഗപ്പലകയിലെ കരുവായി കരുണാകരന്റെ മകന്. കാര്യം കഴിഞ്ഞപ്പോള്‍ കറിവേപ്പിലയും.
പെരുവഴിയിലായപ്പോള്‍ പിന്നെയും തുണയായി കരുണാകരന്. മുരളിക്ക് വേണ്ടി കോണ്‍ഗ്രസിന്റെ പടിയിറങ്ങി. എറണാകുളത്ത് മറൈന്‍ഡ്രൈവില്‍ പുതിയ പാര്‍ട്ടിയും പുതിയ കൊടിയുമായി കരുണാകരന് സോണിയാ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ മുരളി പാലം വലിച്ചു. ആന്റണിയുടെ മന്ത്രിസഭയില്‍ കറണ്ട് മന്ത്രിയായി കരുണാകരനെ പിന്നില്‍നിന്ന് കുത്തി. കത്തോലിക്കാ കോണ്‍ഗ്രസുകാരന്റെ കുബുദ്ധിക്ക് തലവെച്ച് മുരളി അഞ്ച് മാസം തികയും മുമ്പ് വടക്കാഞ്ചേരിയില്‍ ഷോക്കടിച്ച് കറങ്ങിവീണു. എംഎല്‍എ ആകാതെ അഞ്ച് മാസം മന്ത്രിപ്പണി. അതിനിടയില്‍ കൈയിലുണ്ടായിരുന്നെല്ലാം പോയി.
പിന്നെ ഡിഐസി ആയും എന്‍സിപി ആയും നാട് ചുറ്റി. വയനാട്ടില്‍ പോയി മത്സരിച്ച് തോറ്റ് തൊപ്പിയിട്ടു. നേടിക്കൊടുത്തതെല്ലാം കൊണ്ടുപോയിത്തുലയ്ക്കുന്ന മകന്റെ വികൃതിയില്‍ മനം നൊന്ത് അച്ഛന് കോണ്‍ഗ്രസിലേക്ക് മങ്ങി. വാ പോയ ആ കോടാലി കരുണാകരന് തന്നെ വഞ്ചിച്ചുവെന്ന് മുറവിളിച്ചു. അവസാനകാലത്ത് പിന്നെയും മകന് കോണ്ഗ്രസിലൊരിടം വേണമെന്ന് യാചനയുമായി ലീഡര്‍. അച്ഛന്റെ മരണശേഷം അനുതാപം കൊണ്ടും അടങ്ങിയിരുന്നോണം എന്ന ശാസനയുടെ അകമ്പടിയോടെയും മുരളി മൂന്ന് രൂപാ മെമ്പറായി. എംഎല്‍എ ആയി. ഇപ്പോള്‍ വീണ്ടും.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: