ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ നദീജല കരാര്‍ നിലനില്‍ക്കുന്നതല്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. 2003ലെ ജലസേചന നിയമം നടപ്പാക്കിയതോടെ കരാറിന്റെ പ്രാബല്യം നഷ്ടമായി. മുല്ലപ്പെരിയാര്‍ അന്തര്‍സംസ്ഥാന നദി അല്ലെന്നും കേരളത്തിന്റെ മാത്രമാണെന്നും മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേ കോടതിയില്‍ പറഞ്ഞു. കേസില്‍ കേരളത്തിന്റെ വാദം ഇന്നും നാളെയും തുടരും.
മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ ആരംഭിച്ച അന്തിമ വാദത്തില്‍ കേരളത്തിന്റെ നിലപാടുകളും വാദങ്ങളും അതിശക്തമായാണ് അവതരിപ്പിച്ചിരിക്കുന്നത്. നിയമസഭ പാസാക്കിയ പ്രമേയം വഴിയുള്ള കരാറിലൂടെ മാത്രമേ മറ്റു സംസ്ഥാനങ്ങള്‍ക്കു ജലം നല്കാന് സാധിക്കൂ എന്ന് കേരളം കോടതിയെ അറിയിച്ചു. ഡാമിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തണമെന്ന 2006ലെ സുപ്രീംകോടതി വിധി തമിഴ്നാടിനു പുതിയ അവകാശങ്ങള്‍ നല്‍കുന്നില്ല. കോടതിവിധിയുടെ അടിത്തറയില്‍ വ്യതിയാനങ്ങള്‍ വരുത്തുന്നതിനുള്ള അവകാശവും അധികാരവും നിയമസഭയ്ക്കുണ്ട്.
2006ല്‍ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്തി നിയമസഭയുടെ നടപടി സുപ്രീംകോടതിയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമല്ല. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി മാത്രമാണ് അത്തരത്തിലൊരു നിയമ നിര്‍മ്മാണം നടത്തിയത്. മുന്‍കാലങ്ങളില്‍ കേസ് നടത്തിയപ്പോള്‍ പല വസ്തുതകളും കോടതിയെ ബോധ്യപ്പെടുത്താനായിട്ടില്ല. 1886ല്‍ തിരുവിതാംകൂര്‍ രാജവംശവും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലുണ്ടാക്കിയ 999 വര്‍ഷത്തെ കരാറില്‍ തമിഴ്നാടിനെന്ത് കര്യമാണുള്ളത്. തമിഴ്നാടിന് ഇപ്പോഴും വെള്ളം നല്‍കുന്നത് കേരള നിയമസഭ 2006ല്‍ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് തുടങ്ങിയ വാദങ്ങളാണ് കേരളം കോടതിയില്‍ ഉന്നയിച്ചത്.
2006ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിവരെ ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധിക്കെതിരെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തി കേരളനിയമസഭ നിയമം പാസാക്കിയിരുന്നു. കേരളത്തിന്റെ ഈ നടപടിക്കെതിരെ തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് 7 വര്‍ഷത്തിനു ശേഷം അന്തിമവാദം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന തമിഴ്നാടിന്റെ വാദത്തിനിടെ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ കേസില്‍ തമിഴ്നാടിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കോടതി പരാമര്‍ശങ്ങള്‍ പിന്തുടര്ന്നുള്ള വാദങ്ങളാണ് കേരളം ഇന്ന് നടത്തിയതെന്നതും ശ്രദ്ധേയമായി.
മുല്ലപ്പെരിയാര്‍ നദീജല കരാറിന്റെ നിയമസാധുതയില്‍ സംശയമുണ്ടെന്നും സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് അന്തിമ തീരുമാനമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന 2006ലെ സുപ്രീംകോടതിയുടെ ഉത്തരവ് എക്കാലവും നിലനില്‍ക്കുന്നതല്ലെന്നും സാഹചര്യം മാറിയാല്‍ കോടതിവിധിയും ഒലിച്ചുപോകുംമെന്നും ജസ്റ്റിസ് ആര്.എം ലോധ അദ്ധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരാമര്‍ശിച്ചിരുന്നു. ഹരീഷ് സാല്‍വേയ്ക്ക് പുറമേ മോഹന്‍ കട്ടാര്‍ക്കി, രാജീവ് ധവാന്, വി.ഗിരി, എം.ആര്.രമേശ്ബാബു എന്നീ അഭിഭാഷകരാണ് കേരളത്തിനു വേണ്ടി കോടതിയില്‍ ഹാജരായത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: