ഹൈദരാബാദ്:ആന്ധ്രപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനം തത്വത്തില്‍ അംഗീകരിച്ചതോടെ പ്രത്യേക സംസ്ഥാനത്തിനായുള്ള പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടമാണ് വിജയത്തിലെത്തുന്നത്.
അതേസമയം പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിന് സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്.
ആന്ധ്രയെ തീര ആന്ധ്രയെന്നും തെലങ്കാനയെന്നും വിഭജിക്കാനാണ് തീരുമാനം.ഇതോടെ റായലസീമ മേഖല അവഗണിക്കപ്പെടുമെന്ന പരാതിയുമായി ഈമേഖലയില്‍ പ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജിക്കുകയാണ്.സാംസ്കാരികമായി തീര ആന്ധ്ര, റായലസീമ,തെലങ്കാന എന്നിങ്ങനെ മൂന്നായി ആന്ധ്രപ്രദേശ് വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നാണിവര് അവകാശപ്പെടുന്നത്. റായലസീമയെ തെലങ്കാനയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ടിആര്‍എസും രംഗത്തു വന്നിട്ടുണ്ട്.
2000ലാണ് ഇതിനുമുന്‍പ് സംസ്ഥാനങ്ങള്‍ വിഭജിച്ച് പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിച്ചത്.യുപിയെ വിഭജിച്ച് ഉത്തരാഖണ്ഡും ബീഹാറിനെ വിഭജിച്ച് ജാര്‍ഖണ്ഡും മധ്യപ്രദേശിനെ വിഭജിച്ച് ഛത്തീസ്ഗഢും ആണ് 2000ല്‍ പുതുതായി സൃഷ്ടിച്ചത്.ഭരണഘടനയുടെ മൂന്നാം വകുപ്പനുസരിച്ചാണ് പുതിയ സംസ്ഥാനം രൂപീകരിക്കുന്നത്. വിഭജിക്കപ്പെടുന്ന സംസ്ഥാനത്തെ നിയമസഭയുടെ ഭൂരിപക്ഷ സമ്മതത്തോടെ ഇന്ത്യന്‍ പാര്‍ലമെന്റാണ് സംസ്ഥാന രൂപീകരണത്തിന് അംഗീകാരം നല്‍കുന്നത്. പിന്നീട് ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും.രാഷ്ട്രപതി ഒപ്പുവക്കുന്നതോടെ പുതിയ സംസ്ഥാനം പിറവിയെടുക്കും.
ആന്ധ്രയില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി സംസ്ഥാന വിഭജനത്തിന് എതിരായതിനാല്‍ ദേശീയ നേതൃത്വത്തിന് തീരുമാനം നടപ്പില്‍ വരുത്താന്‍ ഏറെ പണിപ്പെടേണ്ടി വരും.തെലങ്കാന രൂപീകരണത്തിന് തത്വത്തില്‍ അംഗീകാരം നല്‍കാനുള്ള യുപിഎ തീരുമാനം സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്.
തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് തെലങ്കാന രാഷ്ട്രസമിതി വ്യക്തമാക്കി.
അതെ സമയം തീരുമാനം ലോക്സഭയില്‍ എത്തുന്നതുവരെ ഇത്തരം പ്രഖ്യാപനങ്ങളില്‍ തങ്ങള്‍ക്കു വിശ്വാസമില്ലെന്നും ടി ആര്‍എസ് നേതാക്കള്‍ പറഞ്ഞു.
തെലങ്കാന രൂപീകരണബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിനു കഴിയുമോയെന്നാണ് തങ്ങള്‍ ഉറ്റുനോക്കുന്നത്.ടിആര്‍എസ് വ്യക്തമാക്കുന്നു.അതേസമയം തീരുമാനത്തില്‍ പ്രതിഷേധിച്ച് ടിഡിപി രംഗത്തുവന്നു. വിഷയം പാര്‍ലമെന്റിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും പാര്ട്ടിയോഗത്തിലല്ലയെന്നും ടിഡിപി വ്യക്തമാക്കി.
തെലങ്കാന സംബന്ധിച്ച് ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വക്കണമെന്നും ടിഡിപി ആവശ്യപ്പെട്ടു.റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ കോള്‍ഡ് സ്റ്റോറേജില്‍ വച്ചിരിക്കയാണെന്നും ടിഡിപി ആരോപിച്ചു.ബിജെപിയും ഇടതുപാര്‍ട്ടികളും തീരുമാനത്തെ സ്വാഗതം ചെയ്തുവെങ്കിലും കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: