ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ചോരയ്ക്ക് വേണ്ടി ദാഹിച്ചു നടക്കുന്നവരുടെ വായ്ത്താരിയായി നില്ക്കുന്ന മാധ്യമങ്ങള്‍ക്ക് കനത്ത പ്രഹരമാണ് ആഗോളവാര്ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് നല്‍കിയത്. റോയിട്ടേഴ്സിന് നരേന്ദ്രമോദി നല്കിയ അഭിമുഖം തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് വാര്‍ത്ത സൃഷ്ടിക്കുകയും അത് വലിയ വിവാദമാക്കി വളര്‍ത്തുകയുമാണ് ദേശീയ മാധ്യമങ്ങളെന്നവകാശപ്പെടുന്ന ഇംഗ്ലീഷ് ചാനലുകളും പത്രങ്ങളും ചെയ്തത്.
നരേന്ദ്രമോദിയെ താറടിക്കാന്‍ ഉപകരിക്കുമെന്ന ധാരണയില്‍ അടിച്ചുപരത്തി തലങ്ങും വിലങ്ങും വീശിയ വാര്‍ത്തയ്ക്കാകട്ടെ ഒറ്റ ദിവസത്തെ ആയുസ്സമാത്രമാണുണ്ടായത്. ഇന്ത്യയിലെ മാധ്യമങ്ങളുടെ നിലവാരത്തകര്ച്ചയ്ക്കെതിരെ റോയിട്ടേഴ്സ് തന്നെ രംഗത്തിറങ്ങുകയായിരുന്നു. ‘മോദിയുടെ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ മാധ്യങ്ങള്‍ വളച്ചൊടിച്ചു’ എന്ന് അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്ത റോയിട്ടേഴ്സിന്റെ ലേഖികതന്നെ വ്യക്തമാക്കി. ഗുജറാത്തില്‍ പന്ത്രണ്ട് വര്‍ഷം മുമ്പ് നടന്ന സംഘര്‍ഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘നമ്മുടെ വാഹനം ഒരു പട്ടിക്കുട്ടിയെ ഇടിച്ചാല്‍പ്പോലും നമുക്ക് വേദന ഉണ്ടാകില്ലെ’ എന്ന പ്രതികരണമാണ് പത്രങ്ങളും പാര്‍ട്ടികളുമെല്ലാം മോദിയെ കൊത്തിക്കീറാന്‍ കാരണമാക്കിയത്. എന്നാല്‍ മോദിയെ ന്യായീകരിക്കാന്‍ അദ്ദേഹത്തിന്റെ പ്രതിയോഗികളെന്ന് വിശ്വസിച്ച ചില നേതാക്കള്‍പോലും രംഗത്തെത്തിയെന്നത് സത്യത്തെ കുഴിച്ചുമൂടാന്‍ ആരുവിചാരിച്ചാലും സാധിക്കില്ലെന്നതിന്റെ സൂചനയാണ്.
സമാജ് വാദി പാര്‍ട്ടി നേതാവും ലോകസഭാംഗവുമായ വിജയ് ബഹാദൂര്സിംഗാണ് നരേന്ദ്രമോദിയുടെ പ്രതികരണത്തിനെ തെറ്റായി വ്യാഖ്യാനിക്കുന്നതില്‍ അത്ഭുതം പ്രകടിപ്പിച്ചിരിക്കുന്നത്. നിസ്സാരമെന്ന് കരുതുന്ന ജീവിക്ക് പരിക്കേറ്റാല്‍പ്പോലും ദുഃഖിക്കുന്ന മനസ്സാണ് തന്റേതെന്ന പ്രഖ്യാപനമാണ് മോദിയുടെ വാക്കുകളിലൂടെ തെളിഞ്ഞത്. വാസ്തവം അതായിരിക്കെ നരേന്ദ്രമോദി മുസ്ലീങ്ങളെ പട്ടികളോടുപമിച്ചു എന്ന് വരുത്തിത്തീര്‍ത്ത് പ്രശ്നം സൃഷ്ടിക്കാനാണ് ചില മാധ്യമങ്ങളും കോണ്‍ഗ്രസും തയ്യാറായത്. ചില മാധ്യമങ്ങള്‍ ഭീകരന്മാരുടെ അച്ചാരം പറ്റുംവിധമാണ് പെരുമാറുന്നത്. ഭീകരന്മാരുടെ വക്കാലത്തേറ്റെടുത്ത് അവര്‍ ചെയ്യുന്നതും ഒരുതരം മാധ്യമ ഭീകരത തന്നെയാണ്. മുസ്ലീങ്ങളില്‍ അരക്ഷിതാവസ്ഥ കുത്തിവച്ച് തീവ്രവികാരത്തിലേക്ക് അവരെ തള്ളിവിട്ട് കലാപം സൃഷ്ടിക്കാന്‍ ആതുതന്നെ ശ്രമിച്ചാലും അവര്‍ക്ക് മാപ്പ് നല്‍കാനാവില്ല. കോണ്‍ഗ്രസിന് കുറേക്കാലമായി വോട്ടില്‍ മാത്രമാണ് ലക്ഷ്യം. ജനങ്ങള്‍ തമ്മിലടിച്ചാലും രാജ്യം ഛിന്നഭിന്നമായാലും അവര്‍ക്ക് പ്രശ്നമില്ല. മോദിയെ ശക്തിയായി വിമര്‍ശിച്ചാല്‍ കൂടുതല്‍ വോട്ടുനേടാമെന്നാണവര് വ്യാമോഹിക്കുന്നത്. എന്നാല്‍ എത്രമാത്രം മോദിയെ ശത്രുതയോടെ സമീപിക്കുന്നുവോ അതിന് തക്ക മറുപടി ജനങ്ങള്‍ നല്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ അത് കണ്ടതാണ്. മോദിക്ക് കൂടുതല്‍ വോട്ടും സീറ്റും നേടിക്കൊടുത്തതാണ് അവിടുത്തെ ചരിത്രം. ഏറ്റവും ഒടുവില്‍ ഗുജറാത്തില്‍ നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ തൂത്തെറിഞ്ഞു. ഒരു ലോകസഭാസീറ്റ് അടക്കം എല്ലാം കോണ്‍ഗ്രസ്സിന്റെ കയ്യിലുള്ളതാണ് ബിജെപി പിടിച്ചെടുത്തത്.
ഏതാനും നിയമസഭകളിലേക്കും ഒരു വര്‍ഷം പിന്നിടുമ്പോള്‍ പാര്‍ലമെന്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുവാന്‍ പോവുകയാണ്. കോണ്‍ഗ്രസ്സിന് ഒരു പ്രതീക്ഷയും ഇന്നത്തെ സാഹചര്യത്തിലില്ല. ലോക്സഭാംഗങ്ങളുടെ എണ്ണം രണ്ടക്കമെങ്കിലും എത്തിച്ച് പ്രതിപക്ഷ നേതൃസ്ഥാനമെങ്കിലും ഉറപ്പാക്കാനുള്ള ആലോചനയാണ് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ സജീവമായി നടക്കുന്നത്. നേരിയ പ്രതീക്ഷപോലും അവര്ക്കില്ലെന്നതിന്റെ സൂചനയാണ് പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി രാഹുലിനെ ഉയര്‍ത്തിക്കാട്ടില്ല എന്ന പ്രസ്താവന. നരേന്ദ്രമോദിയെന്ന ഉമ്മാക്കികാട്ടി ചില രാഷ്ട്രീയപാര്‍ട്ടികളെയും വര്‍ഗ്ഗീയ ഭീകര സംഘടനകളെയും പാട്ടിലാക്കാനുള്ള ശ്രമത്തിന്റെ റിഹേഴ്സലാണ് റോയിട്ടേഴ്സിന്റെ തണലില്‍ നടത്താന്‍ നോക്കിയത്. അതിന് വീര്യം പകരാന്‍ രംഗത്തിറങ്ങിയ മാധ്യമവേതാളങ്ങളും ഇപ്പോള്‍ വിഷണ്ണരായിരിക്കുകയാണ്. വാര്‍ത്തകള്‍ വളച്ചൊടിക്കുമ്പോഴും അതിനെ തുടര്‍ന്ന് വിവാദം സൃഷ്ടിക്കുമ്പോഴും പ്രതിപക്ഷ ബഹുമാനമെങ്കിലും കാണിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകേണ്ടതാണ്. മലയാള ചാനലുകളും അഞ്ചാംപത്തി പത്രങ്ങളും എങ്ങനെ തിമിര്‍ത്താടിയാലും നരേന്ദ്രമോദിയുടെ ഒരു രോമത്തിനുപോലും പോറലേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ഒരു ദശാബ്ദക്കാലത്തെ ചരിത്രം പഠിച്ചാല്‍ മനസിലാകും. ഇനിയെങ്കിലും സത്യംപറയാനും സത്യസന്ധത പാലിക്കാനും ‘സത്യം സമത്വം സ്വാതന്ത്ര്യം’ പ്രഖ്യാപിത മുദ്രാവാക്യമാക്കിയവരെങ്കിലും തയ്യാറാകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: