ബീഹാറില്‍ മഹാബോധി ക്ഷേത്രത്തിലുണ്ടായ ഭീകരാക്രമണം രാജ്യത്തെ ഒരിക്കല്‍ക്കൂടി അമ്പരപ്പിലാക്കിയിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെയാണ് ക്ഷേത്രത്തിനകത്തും പുറത്തും സ്ഫോടനങ്ങളുണ്ടായത്. അഞ്ചെണ്ണം പൊട്ടിത്തെറിച്ചത് ക്ഷേത്രത്തിനകത്താണെന്ന വാര്‍ത്ത ഏറെ ആശങ്ക ഉളവാക്കുന്നതാണ്. മൂന്നെണ്ണം ക്ഷേത്രത്തിന് പുറത്ത് പൊട്ടിത്തെറിച്ചപ്പോള്‍ പൊട്ടാത്ത രണ്ട് ബോംബുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ബോംബുമായി ക്ഷേത്രത്തിനകത്തുപോലും ഭീകരന്മാര്‍ക്ക് കയറാന്‍ കഴിഞ്ഞുവെന്നത് ആര്‍ക്കും അത്ഭുതം നല്‍കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. ബീഹാര്‍ സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതില്‍ എത്രമാത്രം അലംഭാവം കാണിക്കുന്നു എന്നാണ് സംഭവം വ്യക്തമാക്കുന്നത്. തീര്‍ത്ഥാടക പ്രവാഹം ആരംഭിക്കുന്നതിന് മുമ്പായതുകൊണ്ടുമാത്രമാണ് ആളപായമില്ലാത്തത്. ക്ഷേത്രത്തിന്റെ ഭിത്തികളും ശ്രീബുദ്ധ പ്രതിമയുടെ പാദങ്ങളും സ്ഫോടനത്താല്‍ തകരാറിലായിട്ടുണ്ട്.
പത്തോളം പേര്‍ക്ക് പരിക്കേറ്റതില്‍ രണ്ടുപേരുടെ നില ഗുരുതരവുമാണ്. ലോകത്തെമ്പാടുമുള്ള ബുദ്ധമതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ബോധഗയയിലെ മഹാബോധി ക്ഷേത്രം. ഇന്ത്യയ്‌ക്കകത്തുനിന്നും പുറത്തുനിന്നും ഓരോ ദിവസവും നിരവധി തീര്‍ത്ഥാടകരെത്താറുണ്ട്. സ്ഫോടനം നടന്ന വെളുപ്പാന്‍കാലത്തുതന്നെ ഇരുന്നൂറില്‍പ്പരം പേര്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. ഇതില്‍ അധികവും സന്യാസിമാരുമായിരുന്നു. പരിക്കേറ്റവരില്‍ രണ്ടുപേര്‍ സന്യാസിമാര്‍ കൂടിയാണ്. ഭീകരാക്രമണം തന്നെയാണ് മഹാബോധി ക്ഷേത്രത്തിലുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനം സംഭവിച്ചശേഷം പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വാദം. അത് എന്തുകൊണ്ട് നേരത്തെ ചെയ്തില്ല എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ആറുമാസത്തിനിടയില്‍ പലതവണ അക്രമ മുന്നറിയിപ്പ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയതായാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുത്ത് നടപടി സ്വീകരിക്കാന്‍ കൂട്ടാക്കത്തത് മാപ്പര്‍ഹിക്കാത്ത കുറ്റം തന്നെയാണ്. ന്യൂനപക്ഷസമുദായ താല്‍പര്യങ്ങളും അവകാശ സംരക്ഷണവും നിറവേറ്റാനുള്ള അവതാരപുരുഷനെന്നവകാശപ്പെടുന്നയാളാണ് നിധീഷ്കുമാര്‍. അദ്ദേഹമാണ് ബീഹാര്‍ മുഖ്യമന്ത്രിയായി വാഴുന്നത്. ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമാണ് ഇന്ന് ഭാരതത്തില്‍ ബുദ്ധമത വിശ്വാസികള്‍. അവരുടെ പ്രധാനപ്പെട്ട ആരാധനാലയം ഇന്നവരുടെ കയ്യില്‍പ്പോലുമില്ല. ബുദ്ധമതവിശ്വാസികള്‍ വോട്ടുബാങ്കുകളല്ലാത്തതുകൊണ്ടാണോ ഭരണക്കാരുടെ ഈ അവഗണന എന്ന ചോദ്യം പ്രസക്തമാണ്. മറ്റേതെങ്കിലും വിഭാഗത്തിന്റെ ആരാധനാലയത്തിന് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചാല്‍ നിലപാടിതായിരിക്കുകയില്ലെന്നുറപ്പല്ലെ.
1949ല്‍ പാസ്സാക്കിയ ‘ബോധഗയ ടെമ്പിള്‍ ആക്ട്’ പ്രകാരം ക്ഷേത്രഭരണം സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. നിയമപ്രകാരം ക്ഷേത്രഭരണം മാത്രമല്ല ക്ഷേത്രങ്ങളുടെ സംരക്ഷണവും സ്വത്തുവകകളുടെ മേല്‍നോട്ടവും മറ്റ് നടപടി ക്രമങ്ങളുമെല്ലാം സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തിലാണ്. 2002ല്‍ യുനസ്കോ ലോക പൈതൃക സ്ഥലമായി ബോധഗയയെ പ്രഖ്യാപിച്ചിരുന്നു. ഗയ ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള സമിതിക്കാണ് ഭരണച്ചുമതല തന്നെ. എന്നിട്ടും ക്ഷേത്ര സുരക്ഷ ഉറപ്പാക്കുന്നതില്‍ കനത്ത വീഴ്ചയാണുണ്ടായത്. മുന്നറിയിപ്പ് നല്‍കിയത് ഇന്റലിജന്‍സ് വിഭാഗമായതുകൊണ്ടാണോ കേന്ദ്രസര്‍ക്കാര്‍ വിഷയം ഗൗരവത്തിലെടുക്കാത്തത് എന്ന സംശയം ഇന്നത്തെ സാഹചര്യത്തില്‍ സ്വാഭാവികമാണ്. ഇന്റലിജന്‍ശ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭീകരന്മാരെ നേരിട്ടതിനാണല്ലോ ഗുജറാത്ത് സര്‍ക്കാരിനെ താറടിക്കാന്‍ സിബിഐയെ ദുരുപയോഗിക്കുന്നത്. ഇസ്രത്ത് ജഹാന്‍ എന്ന ചാവേറിനെ ഉപയോഗപ്പെടുത്തി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ അപായപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് ഗുജറാത്ത് പോലീസ് തകര്‍ത്തത്. അത് വ്യാജ ഏറ്റുമുട്ടലെന്ന് പേരിലാണിപ്പോള്‍ സിബിഐ തിരക്കഥകളുണ്ടാക്കുന്നത്. അത് കോണ്‍ഗ്രസ്സിന്റെ ആജ്ഞക്കനുസരിച്ചാണെന്ന് ഐബിയുടെ നിലപാട് തന്നെ തെളിയിക്കുന്നു. ഐബിയേയും സിബിഐയെയും തമ്മിലടിപ്പിക്കുന്ന അവസ്ഥ വരെ സൃഷ്ടിച്ചിരിക്കുകയാണ്. ഏതായാലും ഐബി നല്‍കിയ സൂചനകള്‍ അവഗണിച്ച് ബുദ്ധക്ഷേത്രത്തിനകത്തുപോലും ബോംബുവയ്‌ക്കാന്‍ സാഹചര്യമൊരുക്കിയവര്‍ ഇതിനൊക്കെ ഉത്തരം പറയുകതന്നെ വേണം.
















