കല്‍ക്കരിപ്പാടം അഴിമതിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിടപെട്ട് അഴിമതിക്കാര്‍ക്ക് അനുകൂലമായി തിരുത്തിയതിനെ പരാമര്‍ശിച്ചുകൊണ്ട് സുപ്രീംകോടതി അഭിപ്രായപ്പെട്ടത് “യജമാനന്മാര്ക്കുവേണ്ടി സംസാരിക്കുന്ന കൂട്ടിലടച്ച തത്തയാണ് സിബിഐ” എന്നാണ്. “ഒരുപാട് യജമാനന്മാരും ഒരു തത്തയുമുള്ള നീചമായൊരു ഗാഥയാണ്” സിബിഐയുടെ പ്രവര്‍ത്തനമെന്നും കോടതി വിമര്‍ശിക്കുകയുണ്ടായി. “രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സി എന്ന നിലയ്ക്ക് നിങ്ങളുടെ പ്രവര്‍ത്തനം വിശ്വാസ്യതയും നിഷ്പക്ഷതയും വര്ധിപ്പിക്കുന്നതായിരിക്കണം… നിങ്ങളുടെ നടപടി (അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നിയമമന്ത്രിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും പങ്കുവെച്ചത്) സ്വതന്ത്രമായ പ്രക്രിയയെ പിടിച്ചുലച്ചിട്ടുണ്ട്. അന്വേഷണം മലിനമാകാതിരിക്കാന്‍ സിബിഐയെ ബാഹ്യമായ പരിഗണനകളില്‍നിന്നും ഇടപെടലുകളില്‍നിന്നും മോചിപ്പിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്… ഈ കേസിലെ ചുരുള്‍ നിവരുന്ന അസ്വസ്ഥജനകമായ സംഭവവികാസങ്ങള്‍ സ്ഥാപനത്തിന്റെ (സിബിഐയുടെ) വിശ്വാസ്യതയെ ബാധിച്ചിരിക്കുന്നു. ഈ അന്വേഷണവും ഇനിമുതലുള്ള എല്ലാ അന്വേഷണങ്ങളും ഒരുതരത്തിലുള്ള ബാഹ്യശക്തികളും സ്വാധീനിക്കാന്‍ പാടില്ല”- എന്നാണ് ജസ്റ്റിസ് ആര്.എം.ലോധ കടുത്ത ഭാഷയില്‍ സിബിഐയ്ക്ക് നല്കിയ നിര്‍ദ്ദേശം.
കല്‍ക്കരിപ്പാടം അഴിമതിക്കേസിനെക്കാള്‍ ഇസ്രത്ത് ജഹാന് എന്ന യുവതിയുള്‍പ്പെടെ നാല് പേരെ അഹമ്മദാബാദില്‍വെച്ച് ഗുജറാത്ത് പോലീസിന്റെ ക്രൈംബ്രാഞ്ച് ‘കൊലപ്പെടുത്തി’യതിനെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തിനാണ് സുപ്രീംകോടതിയുടെ ഈ വിമര്‍ശനം ബാധകമാവുന്നത്. രാജ്യസുരക്ഷ കാത്തു സൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അന്വേഷണ ഏജന്‍സിയായ ഇന്റലിജന്‍സ് ബ്യൂറോ(ഐബി)ക്കെതിരെ സിബിഐയെ വിധ്വംസകമായി ഉപയോഗിക്കുകയാണ് ഇസ്രത്ത് ജഹാന് കേസില്‍ കേന്ദ്രസര്‍ക്കാര്‍. മധ്യപ്രദേശ് കേഡറില്‍പ്പെടുന്ന ഐപിഎസ് ഓഫീസറും ഐബിയുടെ സ്പെഷ്യല്‍ ഡയറക്ടറുമായ രാജേന്ദ്രകുമാറിനെയാണ് സിബിഐ ലക്ഷ്യംവെച്ചിരിക്കുന്നത്.
ഇസ്രത്ത് ജഹാനും മറ്റും കൊല്ലപ്പെടുമ്പോള്‍ ഐബിയുടെ അഹമ്മദാബാദ് സ്റ്റേഷന് മേധാവിയായിരുന്നു രാജേന്ദ്ര കുമാര്‍. ഇദ്ദേഹം നല്കിയ വിവരമാണ് ഇസ്രത്ത് ജഹാന്റെയും മറ്റും മരണത്തിലേക്ക് നയിച്ചത്. ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായി ഒരു സുരക്ഷാ ഉദ്യോഗസ്ഥന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് വിവരം നല്‍കുന്നത് ഒരുതരത്തിലും കുറ്റകരമാവില്ല. എന്നാല്‍ സിബിഐ കരുതുന്നത് കടുത്ത ശിക്ഷയര്‍ഹിക്കുന്ന കുറ്റമാണ് രാജേന്ദ്രകുമാര്‍ ചെയ്തിരിക്കുന്നതെന്നാണ്! ഇത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം തേടുന്നതിന് മുമ്പ് ആരാണ് ഇസ്രത്ത് ജഹാനും കൂട്ടാളികളും എന്ന് അറിയേണ്ടതുണ്ട്.
ഇസ്രത്ത് ജഹാന്, ജാവേദ് ഷെയ്ഖ്, സീഷന്‍ ജോഹര്‍, അംജദ് അലി റാണ എന്നിവരാണ് 2004 ജൂണ്‍ 15 ന് അഹമ്മദാബാദില്‍ കൊല്ലപ്പെട്ടത്. ഇവര്‍ ഓരോരുത്തരും യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിയുമ്പോള്‍ ‘വ്യാജ ഏറ്റുമുട്ടല്‍ മരണ’ത്തെ മുന്‍നിര്‍ത്തിയുള്ള സിബിഐയുടെ ദുഷ്ടലാക്കും രാഷ്ട്രീയ യജമാനന്മാര്ക്കുവേണ്ടി എത്ര തരംതാണ പണികളാണ് രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സി ചെയ്യുന്നതെന്നും വ്യക്തമാവും.
മുംബൈയിലെ മുംബ്ര സ്വദേശിയായ ഇസ്രത്ത് ജഹാനെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സിക്ക് ആദ്യം വിവരം ലഭിക്കുന്നത് പാക് ഭീകര സംഘടനയായ ലഷ്ക്കറെ തൊയ്ബയുമായി ബന്ധപ്പെട്ടാണ്. ലഷ്ക്കറിന്റെ ടോപ് കമാന്റര്‍ സഖിയൂര്‍ റഹ്മാന് മറ്റൊരു ലഷ്ക്കര്‍ ഭീകരന് മുസാമില്‍ ഭട്ടിനെക്കുറിച്ച് മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ ഡേവിഡ് കോള്മാന് ഹെഡ്ലിയോട് പറയുമ്പോഴാണിത്. ‘ഇസ്രത്ത് ജഹാന് എന്ന വനിതാ ചാവേറിനെ’ ലഷ്ക്കറിലേയ്ക്ക് ഭട്ട് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് ലഖ്വി പറയുന്നത്. സംഘത്തില്‍പ്പെട്ട ജാവേദ് ഷെയ്ഖ് മുംബ്രയിലെ ഇസ്രത്തിന്റെ വീട്ടിലെത്തി സെയില്‍സ് ഗേളിനെ ആവശ്യമുണ്ടെന്ന ‘വ്യാജേന’ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മുംബൈയില്‍നിന്ന് അഹമ്മദാബാദിലെത്തിയ ഷെയ്ക്കും ഇസ്രത്തും സംഘത്തിലെ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നുവെന്നുവേണം അനുമാനിക്കാന്‍. അവകാശപ്പെട്ടതുപോലെ ജാവേദ് ഷെയ്ഖ് യാതൊരുതരത്തിലുള്ള കച്ചവടവും നടത്താതിരിക്കെ, എന്തിനായിരുന്നു അയാള്‍ക്കൊപ്പം ഇസ്രത്ത് അഹമ്മദാബാദിലെത്തിയത്. പത്തൊമ്പതുകാരിയായ ഒരു കോളേജ് വിദ്യാര്‍ത്ഥിനി പ്രത്യേകിച്ച് ഒരു ആവശ്യവുമില്ലാതെ പരപുരുഷന്മാര്ക്കൊപ്പം മുംബൈയില്‍നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച് ഗുജറാത്തിലെത്തുകയോ? പരാതിക്കാരിയായ ഇസ്രത്തിന്റെ മാതാവോ സിബിഐയോ ഈ ചോദ്യത്തിന് ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല.
മലയാളിയായ പ്രാണേഷ് കുമാര്‍ പിള്ള മുംബൈയില്‍ വെച്ച് പരിചയപ്പെട്ട സാജിദ ഷെയ്ഖിനെ വിവാഹം കഴിക്കാന്‍ ഇസ്ലാം മതം സ്വീകരിച്ച വ്യക്തിയാണ്. ഇസ്രത്തിന്റെ നാടായ മുംബ്രയിലേക്ക് താമസം മാറ്റിയ ജാവേദ് ഷെയ്ഖ് അവിടെവെച്ച് നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയായി. വ്യാജരേഖ ചമച്ച് 2003 ല്‍ ദുബായിലേക്ക് പോയ ജാവേദ് മടങ്ങി വന്നത് ‘ഗുജറാത്ത് കലാപ’ത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട് രോഷാകുലനായാണ്. 2004-ല്‍ ഒമാനിലേക്ക് പോയ ജാവേദ് രണ്ടരലക്ഷം രൂപയുമായാണ് മടങ്ങിയെത്തിയത്. “മുസാമില്‍ ഭട്ട് ഉള്‍പ്പെടെയുള്ള ലഷ്ക്കര്‍ ഭീകരന്മാരുമായി ജാവേദിന് നിരന്തര ബന്ധം ഉണ്ടായിരുന്നു”- എന്ന് 2004 ലെ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനിടെ ഒരിയ്ക്കല്‍ ഉത്തര്‍പ്രദേശിലെത്തിയ ജാവേദ് അവിടെനിന്ന് രണ്ട് തോക്കുകള്‍ വാങ്ങിയതായി ഫൈസാബാദ് സ്വദേശിയായ മുഹമ്മദ് വാസി മൊഴി നല്‍കിയിട്ടുണ്ട്. ജാവേദിനെ താന്‍ ഭീകരപരിശീലനത്തിനയച്ചതായി 2004-ല്‍ ദല്‍ഹി പോലീസിന്റെ പിടിയിലായ മുഹമ്മദ് അബ്ദുള്‍ റസാഖ് എന്ന ഭീകരന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
കാശ്മീരിലെ നിയന്ത്രണരേഖ വഴി പാക്കിസ്ഥാനില്‍നിന്ന് നുഴഞ്ഞുകയറിയ ആളാണ് അംജദ് അലി റാണ. ലഷ്ക്കര്‍ ഭീകരനായ ഇയാള്‍ക്ക് നുഴഞ്ഞുകയറ്റത്തിനിടെ സുരക്ഷാ ഭടന്മാരുടെ വെടിയേറ്റിരുന്നു. ദല്‍ഹിയില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഇയാളെ തിരിച്ചറിഞ്ഞിരുന്നു. നുഴഞ്ഞുകയറിയ റാണെയ്ക്കും ഇതിന് സഹായിച്ച കാശ്മീരി സ്വദേശികളായ മജീദ് ഹുസൈന് ക്വാദ്രിക്കും പെര്‍വേസ് അഹമ്മദ് ഖാനും ദല്‍ഹിയില്‍ വെച്ച് വിരുന്നൊരുക്കിയ മറ്റൊരു ലഷ്ക്കര്‍ ഭീകരനാണ് സീഷന്‍ ജോഹര്‍.
എല്‍.കെ.അദ്വാനി ഉള്‍പ്പെടെയുള്ള ഹിന്ദുത്വ രാഷ്ട്രീയ നേതാക്കള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് 2004 ഏപ്രിലില്‍ ഐബി എല്ലാ സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗുജറാത്തിലെ ഐബി സ്റ്റേഷന് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് കൈമാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇസ്രത്ത് ഉള്‍പ്പെടുന്ന നാലംഗ ഭീകരസംഘം അഹമ്മദാബാദില്‍വെച്ച് കൊല്ലപ്പെടുന്നത്.
ആസൂത്രിതമായ ആക്രമണ പദ്ധതികളുമായി ഗുജറാത്തിലെത്തിയ ഈ നാല് പേരും ഭീകരരാണെന്ന് വ്യക്തമായിട്ടും അവര്‍ കൊല്ലപ്പെട്ടതിലാണ് സിബിഐയ്ക്ക് ആശങ്ക. ഇവരുടെ ആക്രമണ പദ്ധതി വിജയിച്ചിരുന്നെങ്കിലുള്ള ഫലം എന്താകുമായിരുന്നു എന്ന് ചിന്തിക്കുന്നതേയില്ല. ‘വ്യാജ ഏറ്റുമുട്ടലി’ന്റെ പേരില്‍ ഗുജറാത്തിലെ ചില പോലീസുദ്യോഗസ്ഥര്‍ക്കെതിരെ തെളിവ് നല്കുന്നതില് പരാജയപ്പെട്ട സിബിഐയോട് ഗുജറാത്ത് ഹൈക്കോടതി പോലും പറഞ്ഞത് “കൊല്ലപ്പെട്ടവര്‍ ഭീകരരോ മറ്റാരെങ്കിലുമോ ആയിക്കൊള്ളട്ടെ, അവര്‍ എങ്ങനെ കൊല്ലപ്പെട്ടു എന്നുമാത്രം കണ്ടെത്തിയാല്‍ മതി”യെന്ന മട്ടിലാണ്. ഇവിടെ സ്വാഭാവികമായി ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. ഇന്ത്യയില്‍ ആക്രമണം നടത്തുന്ന ഭീകരര്‍ ഈ രാജ്യത്തെ നീതിന്യായ സംവിധാനത്തെ മാനിക്കുന്നവരാണോ? ആക്രമിക്കാന്‍ വരുന്ന ഭീകരരെ ഐപിസി വകുപ്പുകള്‍ ഉയര്‍ത്തിപ്പിടിച്ച് നേരിടണമെന്ന് പറഞ്ഞാല്‍ അത് യുക്തിസഹമാവുമോ? രാജ്യത്തെ നടുക്കിക്കൊണ്ട് മുംബൈയെ ആക്രമിച്ചത് (26/11)പത്ത് പേരടങ്ങുന്ന ലഷ്ക്കര്‍ ഭീകര സംഘമായിരുന്നു. ഇവരില്‍ അജ്മല്‍ കസബിനെ മാത്രമാണ് സുരക്ഷാ ഭടന്മാര് ജീവനോടെ പിടിച്ചത്. ‘ഓപ്പറേഷന് ബ്ലാക് ടൊര്‍ണാഡൊ’ എന്നു പേരിട്ട ഏറ്റുമുട്ടലില്‍ മറ്റ് ഒമ്പതുപേരെയും എന്‍എസ്ജി കമാന്റോകള്‍ നിഷ്ക്കരുണം വധിച്ചു.
ഭരണഘടനയിലേയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഒരു വകുപ്പും ഇതിന് തടസ്സമായിരുന്നില്ല. 2004-ല്‍ അഹമ്മദാബാദില്‍ കൊല്ലപ്പെട്ടതും 2008-ല്‍ മുംബൈയില്‍ കൊല്ലപ്പെട്ടതും ലഷ്ക്കര്‍ ഭീകരരായിരുന്നു. ശത്രുരാജ്യത്തിന്റെ പിന്തുണയോടെ ഇന്ത്യയെ ആക്രമിക്കുന്ന ഭീകരര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭരണഘടനാ പരിരക്ഷയുണ്ടെന്ന് വാദിക്കുന്നത് ആത്മഹത്യാപരമായിരിക്കില്ലേ?
ഐബി, സിബിഐ, ‘റോ’ എന്നറിയപ്പെടുന്ന റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ്, എന്‍ഐഎ തുടങ്ങിയവ രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവയാണ്. സ്വതന്ത്രമായ ഏജന്‍സികളാണെങ്കിലും ചിലപ്പോള്‍ ഇവതമ്മില്‍ അഭിപ്രായഭിന്നതകളോ പ്രവര്‍ത്തനമേഖലകളില്‍ പരിധി ലംഘനങ്ങളോ ഉണ്ടായെന്നു വരാം. ഇവ അതാത് ഏജന്‍സികളുടെ ഉന്നത നേതൃത്വം ഇടപെട്ട് പരിഹരിക്കാനാവുന്നതേയുള്ളൂ. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടനാഴിയില്‍ പ്രവര്‍ത്തിക്കുന്ന ഐബിയുടെയും സിബിഐയുടെയും ഓഫീസുകള്‍ തമ്മില്‍ 50 മീറ്ററിന്റെ അകലം മാത്രമാണുള്ളത്. എന്നാല്‍ സിബിഐ ഏറ്റുമുട്ടലിന്റെ പാതയിലാണ്. നിയമം അനുസരിച്ച് തങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങളുടെ ഉറവിടം ഐബിക്ക് ഒരുതരത്തിലും വെളിപ്പെടുത്തേണ്ടതില്ല. അതിന് ഐബിയെ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഈ നിയമം പാലിക്കപ്പെടുന്നില്ലെങ്കില്‍ തകരുന്നത് രാജ്യത്തിന്റെ രഹസ്യാന്വേഷണ ശൃംഖലയായിരിക്കും.
വിവിധ സംസ്ഥാനങ്ങളിലെ ഐബിയുടെ ജോയിന്റ് ഡയറക്ടര്‍മാര്‍ ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുടെ കീഴിലല്ല പ്രവര്‍ത്തിക്കുന്നത്. അതേസമയം, തികച്ചും ഔദ്യോഗികമായി മുഖ്യമന്ത്രിയുമായും സംസ്ഥാന പോലീസുമായും ഐബി ജോയിന്റ് ഡയറക്ടര്‍ക്ക് ബന്ധപ്പെടേണ്ടതുണ്ട്. ദല്‍ഹിയിലെ ഐബി ഡയറക്ടറേറ്റിന്റെ മാത്രം നിയന്ത്രണത്തിലാണ് ജോയിന്റ് ഡയറക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇസ്രത്ത് ജഹാന്റെയും സംഘത്തിന്റെയും കാര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുമായി രാജേന്ദ്രകുമാര്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഒരുതരത്തിലും തെറ്റല്ല. ഇത്തരമൊരു ബന്ധത്തില്‍ ഗൂഢാലോചന ആരോപിക്കുന്നത് വിവരക്കേടാണ്. ഇസ്രത്ത് ജഹാനും സംഘവും നരേന്ദ്രമോദിയെ വധിക്കാന്‍ ലക്ഷ്യമിട്ടവരായിരുന്നുവെന്ന് ഇവിടെ ഒരിക്കലും മറക്കാന്‍ പാടില്ല. എന്നാല്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ സ്വാധീനിച്ച് രാജേന്ദ്രകുമാറിനെതിരെ മൊഴി സംഘടിപ്പിച്ചിരിക്കുകയാണ് സിബിഐ. ഇങ്ങനെ ചെയ്തുകൊണ്ട് നരേന്ദ്രമോദിയെ കേസിലുള്‍പ്പെടുത്താന്‍ കഴിയുമോ എന്നാണ് സിബിഐ ശ്രമിക്കുന്നത്. നീചമെന്ന് സുപ്രീംകോടതി നടത്തിയ വിമര്‍ശനം അക്ഷരാര്‍ത്ഥത്തില്‍തന്നെ ശരിവെയ്ക്കുന്നതാണ് സിബിഐയുടെ ഈ കുത്സിതബുദ്ധിയും.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: