പള്ളുരുത്തി(കൊച്ചി): വീണു കിട്ടിയ ഒരു വള്ളാന്‍ കാക്കയെ നെഞ്ചോട് ചേര്‍ത്തുവച്ച്…. എല്ലാമെല്ലാമായി വളര്‍ത്തുന്ന ഒരു കുടുംബം. ഒരു വള്ളാന്‍ കാക്കയുടെയും മത്സ്യത്തൊഴിലാളിയായ തങ്കപ്പന്റെയും സ്നേഹബന്ധത്തിന്റെ കഥയാണിത്. കഴിഞ്ഞ ആറുവര്‍ഷമായി ഒരു കാക്കയും കുടുംബവുമായുള്ള ആഴമേറിയ ബന്ധത്തിന്റെ കഥ. ഒരിക്കല്‍ ഇക്കഥ ‘ജന്മഭൂമി’ പറഞ്ഞതാണെങ്കിലും…. ആറുവയസ്സ് പൂര്‍ത്തിയാക്കിയ വേളയില്‍ ആവര്‍ത്തിക്കുന്നു. തങ്കപ്പന്റെ അപ്പുവെന്ന കാക്ക ഇപ്പോഴും അവരോടൊപ്പമുണ്ട്.
ജൂണ്‍ 12നായിരുന്നു അപ്പുവിന്റെ പിറന്നാള്‍. 2007 ജൂണ്‍ 12നാണ് അപ്പുവിനെ തങ്കപ്പന് വീടിനടുത്തുള്ള തെങ്ങില്‍ നിന്നും വീണു കിട്ടുന്നത്. ജീവനുവേണ്ടി പിടഞ്ഞ അവനെ എടുത്തുവച്ച് വെള്ളം കൊടുത്ത് രക്ഷിച്ചു. തൂവല്‍ പോലും മുളയ്ക്കാത്ത കാക്ക രക്ഷപ്പെടുമെന്ന് ആരും വിചാരിച്ചില്ല. പതിവായി ഭക്ഷണവും വെള്ളവും നല്കി. ചിറകു മുളയ്ക്കുമ്പോള്‍ പറന്നുപോകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അവന് പോയില്ലെന്നു മാത്രമല്ല, തങ്കപ്പനും കുടുംബവുമായി ഏറെ അടുക്കുകയും ചെയ്തു.
ഇതിനിടയില്‍ അവന് അപ്പുവെന്ന പേരും നല്കി. എവിടേക്കു പറന്നാലും തങ്കപ്പന്റെ അപ്പൂട്ടാ…. എന്ന വിളിക്കു മുന്നില്‍ അവന് പറന്നെത്തും. അപ്പുവിന് തങ്കപ്പന്റെ വീടിന്റെ ഓരോ മുറിയും പരിചിതമാണ്. തങ്കപ്പന് ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അപ്പു സമീപത്ത് തന്നെ. യാദൃശ്ചികമായി ലഭിച്ച കാക്ക ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമായെന്ന് തങ്കപ്പന് പറയുന്നു.
അപ്പു തന്നോട് അടുക്കാന്‍ എന്തെങ്കിലും പ്രത്യേക കാരണം കാണുമെന്ന് തങ്കപ്പന് ഉറച്ചു വിശ്വസിക്കുന്നു. ഏതോ പൂര്വജന്മബന്ധമെന്ന പോലെ…. അപ്പുവിന്റെ കാര്യം പറയുമ്പോള്‍ തങ്കപ്പന് നൂറുനാവ്. രാവിലെ വന്ന് വീടിന് മുന്നില്‍ അവനായി കരുതിവച്ചിരിക്കുന്ന വെള്ളത്തില്‍ വിശാലമായ കുളിയോടെയാണ് അപ്പുവിന്റെ ദിവസം ആരംഭിക്കുന്നതത്രെ. പിന്നീട് ഭക്ഷണം. സാധാരണ കാക്കകളെപ്പോലെ ആരുടെയും ഭക്ഷണം അപ്പു തട്ടിപ്പറിക്കാറില്ലെന്ന് തങ്കപ്പന് പറഞ്ഞു. അവനായി കരുതിവച്ചിരിക്കുന്ന ആഹാരമല്ലാതെ വേറൊന്നും വേണ്ട. തങ്കപ്പന്റെ വീട്ടുകാരുമായും സുഹൃത്തുക്കളുമായും അപ്പു നല്ല അടുപ്പത്തിലായിക്കഴിഞ്ഞു.
ജൂണ്‍ 12ന് അവന്റെ ആറാം പിറന്നാളായിരുന്നു. പിറന്നാള്‍ ദിനത്തില്‍ മറ്റു കാക്കള്‍ക്ക് ചോറും പുഴുക്കും വച്ചു നല്‍കിയതായി തങ്കപ്പന്റെ വീട്ടുകാര്‍ പറഞ്ഞു. പുഴുങ്ങുണ്ടയും ഇറച്ചിയുമാണ് അപ്പുവിന്റെ ഇഷ്ടവിഭവം. തങ്കപ്പന്റെ ഭാര്യ രത്നയ്ക്കും മകന് കൃഷ്ണചന്ദ്രനും അപ്പുവിനോട് പ്രത്യേക വാത്സല്യമാണ്. ചില നേരത്തെ അപ്പുവിന്റെ കുസൃതികള്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തുമത്രെ. കാക്കയെ വളര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ചില സുഹൃത്തുക്കള്‍ തങ്കപ്പനെ ഉപദേശിച്ചു – ‘ഉപകാരസ്മരണയില്ലാത്ത പക്ഷിയാണ് കാക്ക’യെന്ന്. എന്നാല്‍ കൗശലക്കാരായ കാക്കകളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയാണ് തങ്കപ്പന്റെ അപ്പു. ആയുസ്സ് എത്രയെന്ന് നിര്‍വചിക്കപ്പെടാത്ത കാക്കയെ സ്നേഹിച്ച് വേറിട്ട കാഴ്ചയായി മാറുകയാണ് ഈ കുടുംബം.
കെ.കെ. റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: