കോട്ടയം: ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് ചികിത്സയും പരിചരണവും നല്‍കുന്നതിന് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അജിത് കുമാര്‍ നിര്‍ദേശിച്ചു. ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നതിന്റെ ഭാഗമായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളും ഡോക്ടര്‍മാരും റബര്‍തോട്ടം ഉടമകളും യോഗത്തില്‍ പങ്കെടുത്തു.
ചികിത്സ ലഭ്യമാക്കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് ആവശ്യമായ ഏതു സഹായവും നല്കാന് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തയാറാണ്. ആരോഗ്യമേഖലയില്‍ നിലവിലുള്ള പ്രതിസന്ധി തരണംചെയ്യുന്നതിനൊപ്പം പകര്‍ച്ചവ്യാധി പ്രതിരോധംകൂടി ലക്ഷ്യമിട്ട് വിപുലമായ കര്‍മ്മപദ്ധതി നടപ്പാക്കും. ഇതിന് സ്വകാര്യ ആശുപത്രികളുടെയും റബര്‍ തോട്ടം ഉടമകളുടെയും പങ്കാളിത്തം ദീര്‍ഘകാലത്തേക്ക് വേണ്ടതുണ്ട്. ഇതുസംബന്ധിച്ച അഭിപ്രായങ്ങളും ആവശ്യങ്ങളും അറിയിക്കാം. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് പഞ്ചായത്തുതലത്തില്‍ വിശദമായ സര്‍വ്വേ നടത്തും- കളക്ടര്‍ പറഞ്ഞു.
റബര്ചിരട്ടകളിലും ഷേഡുകളിലും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ പെരുകുന്ന സാഹചര്യം കണക്കിലെടുത്ത് റബര്‍ തോട്ടങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ ശുചീകരണം നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാബായി തോട്ടമുടമകള്‍ക്ക് നിര്‍ദേശം നല്കി.
എ.ഡി.എം. ടി.വി.സുഭാഷ്, എന്‍.ആര്.എച്ച്.എം ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. നിസ്സാര്‍, ആര്.ഡി.ഒമാരായ മനോഹരന്‍പിള്ള(കോട്ടയം), ഇ.വി. ബേബിച്ചന്(പാലാ) എന്നിവര്‍ പങ്കെടുത്തു. ഗാന്ധിനഗര്‍ കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. സവിത ഡെങ്കിപ്പനി ബാധിതരുടെ ചികിത്സ സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത ആശുപത്രി പ്രതിനിധികള്‍ക്ക് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: