അടുത്ത വര്‍ഷം ആദ്യമോ അല്ലെങ്കില്‍ ഈ വര്‍ഷം ഒടുവിലോ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്തൊക്കെയോ ചെയ്തുകൂട്ടുന്നുണ്ട്. ജനങ്ങളെ പരിപാലിക്കല്‍ മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന തരത്തില്‍ വന്‍ പ്രചാരണ മാമാങ്കങ്ങളും നടക്കുന്നു. നന്ദന് നിലേകനിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആധാര്‍കാര്‍ഡ് സംവിധാനം രാജ്യം മൊത്തം നടപ്പാക്കാനുള്ള അക്ഷീണ പരിശ്രമവും ഒപ്പമുണ്ട്. ഇതിനൊക്കെ തിരക്കുപിടിച്ച് നടക്കുന്നതിന്റെ കാരണം തേടി അധികമൊന്നും അലയേണ്ടതില്ല എന്നത് സര്‍വര്‍ക്കും അറിയുന്നതുമാണ്. ഇത്തരം ഒരു നിര്‍ണായകസമയത്താണ് കോണ്‍ഗ്രസിന്റെ തനിരൂപം പുറത്തുവരുന്നത്. കോഴയും മറ്റുമായുള്ള പ്രശ്നത്തില്‍ എന്നും മുമ്പന്തിയില്‍ തന്നെയാണല്ലോ ആ പാര്‍ട്ടി. രാജ്യത്തെ മൊത്തം വിറ്റാലും തങ്ങളുടെ അജണ്ട നടപ്പാക്കണമെന്ന ഒറ്റ ആഗ്രഹമേ അവര്‍ക്കുള്ളൂ. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളാണ് വിക്കിലീക്സ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഒരിംഗ്ലീഷ് പത്രം കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച കേബിള്‍ രേഖകള്‍ ഉള്‍പ്പെടുത്തി വാര്‍ത്ത നല്‍കിക്കഴിഞ്ഞു. തികച്ചും വെട്ടിലായിരിക്കുകയാണ് ഇതുവഴി കോണ്‍ഗ്രസ്സും അവര്‍ നേതൃത്വം കൊടുക്കുന്ന ഭരണകൂടവും.
കോടികളില്‍ നിന്ന് ശതകോടികളിലേക്കു നീങ്ങുന്ന അഴിമതിയുടെ നാറുന്ന കഥകളാല്‍ സമ്പന്നമാണ് കേന്ദ്രഭരണകൂടത്തിന്റെയും അതിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ്സിന്റെയും അകത്തളം. തങ്ങള്‍ക്കു നേരെ ചൂണ്ടപ്പെടുന്ന വിരലുകളെ അവഗണിച്ചുകൊണ്ട് നട്ടാല്‍ പൊടിക്കാത്ത പെരുംനുണകള്‍ പ്രതിപക്ഷത്തിനും മറ്റു കക്ഷികള്‍ക്കുമെതിരെ നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസും അവരുടെ പിണിയാളുകളും. അതിനിടയ്ക്കാണ് രാജീവ്ഗാന്ധിക്കെതിരെയുള്ള ആരോപണം രംഗത്തുവന്നിരിക്കുന്നത്. രാജീവ്ഗാന്ധി സജീവരാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പുതന്നെ സ്വീഡിഷ് യുദ്ധവിമാന കമ്പനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന സംഗതിയാണ് പുറത്തുവന്നിരിക്കുന്നത്. ഇംഗ്ലീഷ് പത്രവും വിക്കിലീക്സും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ലഭ്യമായ വിവരങ്ങള്‍ വെച്ചുകൊണ്ടാണ് കഴിഞ്ഞദിവസം വാര്‍ത്ത നല്‍കിയത്. വിഗ്ഗെന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലുള്ള കരാറില്‍ സ്വീഡിഷ് കമ്പനിയായ സാബ്സ്കാനിയക്കുവേണ്ടി രാജീവ് ഗാന്ധിയാണത്രെ ഇടനിലക്കാരനായി നിന്നത്. യു.എസ്. നയതന്ത്രരേഖയില്‍ പറയുന്നതാണിത്.
കുടുംബത്തിന് ഭരണത്തിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തിയ രാജീവ് സജീവ രാഷ്ട്രീയത്തിനു മുമ്പുതന്നെ കമ്മീഷന് പറ്റാനുള്ള ഏര്‍പ്പാടുകള്‍ നടത്തിയിരുന്നു എന്ന് ചുരുക്കം. സാധാരണ പെയിലറ്റായിരുന്ന രാജീവിന് യുദ്ധവിമാനങ്ങളുടെ സാങ്കേതികതയെപ്പറ്റി ഒരു നിശ്ചയവുമില്ലാതിരുന്ന കാലത്താണ് അതിബൃഹത്തായ ഒരു കരാര്‍ ഉറപ്പിക്കാന്‍ ഇടനിലക്കാരനായത് എന്ന കാര്യം നിസ്സാരമായി കാണാനാവുമോ? 1974 മുതല്‍ 76 വരെ നടന്ന ഇടപാടുകളുടെ രേഖയാണ് ഇംഗ്ലീഷ് പത്രം പുറത്തുവിട്ടിരിക്കുന്നത്. ബ്രിട്ടീഷ് കമ്പനിയായ ജാഗ്വാറും ഫ്രഞ്ച് ദസ്സാള്‍ട്ടും സാബ്സ്കാനിയയും തമ്മില്‍ യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ച് മത്സരം നടക്കുന്ന സമയത്തായിരുന്നു ഇടനിലക്കാരന്റെ സ്തുത്യര്‍ഹമായ കളികള്‍ എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്.
പ്രധാനമന്ത്രിപദത്തില്‍ എത്തിയശേഷം നടന്ന തോക്കിടപാടും മറ്റും ഇന്നും കോണ്‍ഗ്രസ്സിന് പേടി സ്വപ്നമായി അവശേഷിക്കുമ്പോള്‍ യുദ്ധവിമാനങ്ങളുടെ ഇടപാടിലെ കളികള്‍ കൂടുതല്‍ ഞെട്ടലുണ്ടാക്കും. ഇന്ത്യയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നെഹ്റു കുടുംബത്തിന്റെ സ്വാധീനം മനസ്സിലാക്കി തന്നെയാണ് സ്വീഡിഷ് ആയുധ ലോബി രാജീവിനെ കൂടെ നിര്‍ത്തിയത്. രാഷ്ട്രീയം സന്തതി പരമ്പരകളുടെ സ്വച്ഛ സുന്ദരമായ വാഴ്ചക്കുള്ള ഉപാധിയായി മാറ്റുകയായിരുന്നു നെഹ്റുകുടുംബം എന്നു ചുരുക്കം.അന്നത്തെ അതേ പാരമ്പര്യം ഇന്നും തുടരുന്നു എന്നതാണ് കോണ്‍ഗ്രസ്സിന്റെ യഥാര്‍ഥ സ്വഭാവം. അത്തരം സ്വഭാവവിശേഷങ്ങള്‍ പുറത്തുവരുമ്പോള്‍ മേറ്റ്വിടേക്കെങ്കിലും ശ്രദ്ധതിരിക്കുക എന്നതത്രേ കോണ്‍ഗ്രസ്സിന്റെ തന്ത്രം. കച്ചവടത്തിന്റെ രാഷ്ട്രീയ മുഖമാണ് കോണ്ഗ്രസ്സിന്റേതെന്നതിന് കൂടുതല്‍ തെളിവന്വേഷിച്ച് എവിടേക്കും പോകേണ്ടതില്ല. ഒക്ടോവിയോ ക്വത്തറോച്ചിയെ സംരക്ഷിച്ചതുള്‍പ്പെടെയുള്ള വസ്തുതകള്‍ ജനങ്ങള്‍ക്കു മുമ്പാകെയുണ്ട്.
പുറത്തുവന്ന രേഖകളിലെ ആരോപണം കോണ്‍ഗ്രസ് തള്ളിയിട്ടുണ്ട്. അടിസ്ഥാനമില്ലാത്തതാണെന്നാണ് അവരുടെ നേതൃത്വത്തിന്റെ വാദം. അതേസമയം പ്രതിരോധകരാറുകളുമായി നെഹ്റു കുടുംബത്തിന് എന്നും ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ടെന്നും ഇത് ഗൗരവത്തോടെ കാണേണ്ടതാണെന്നും പ്രതിപക്ഷ കക്ഷി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എങ്ങനെയും സമ്പാദിക്കലാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്ന് തരിച്ചറിയാനുള്ള അവസരമാണ് ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. അഴിമതിയില്ലാതെ കോണ്‍ഗ്രസ്സില്ല എന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ ജനങ്ങള്‍ ആശങ്കയിലാണ്. ആരുടെ ക്ഷേമമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്? ഇന്ത്യയുടെയോ നെഹ്റു കുടുംബത്തിന്റെയോ? നിര്‍ണായക അവസരങ്ങളിലൊക്കെ കുറ്റകരമായ മൗനം ദീക്ഷിക്കുന്ന മന്‍മോഹന്‍സിങ് എന്ന പ്രധാനമന്ത്രിക്ക് കാര്യങ്ങള്‍ മുഴുവന്‍ അറിയാം എന്നതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഇളക്കകം തട്ടാതിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: