ന്യൂദല്‍ഹി: ടു ജി അഴിമതിയില്‍ കേന്ദ്രസര്‍ക്കാരിനോ തനിക്കോ ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്. ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയ്ക്ക് അയച്ച കത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ടു ജി അഴിമതിക്കേസില്‍ പ്രധാനമന്ത്രി നേരിട്ട് ജെപിസിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കണമെന്ന് സിന്‍ഹ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിച്ചാണ് പ്രധാനമന്ത്രി ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് കത്തെഴുതിയത്.
ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റിക്കു മുന്നില്‍ നേരിട്ട് ഹാജരായി മൊഴിനല്‍കണമെന്ന് രണ്ട് ദിവസം മുമ്പാണ് ജെപിസി അംഗം കൂടിയായ സിന്‍ഹ പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടത്. 2008ലെ ടു ജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട എല്ലാ പ്രസക്തമായരേഖകളും ജെപിസിയുടെ കൈവശമുണ്ട്. എന്ത് തെളിവുകളാണ് പരിശോധിക്കേണ്ടതെന്നും ആരെയൊക്കെയാണ് ജെപിസിക്ക് മുന്നില്‍ വിളിച്ചു വരുത്തേണ്ടതെന്നും തീരുമാനിക്കേണ്ടത് ജെപിസിയും അതിന്റെ ചെയര്‍മാനുമാണെന്ന് പ്രധാനമന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കേസിന്റെ തുടക്കം മുതല്‍ സര്‍ക്കാരോ താന്‍ വ്യക്തിപരമായോ എന്തെങ്കിലും ഒളിക്കാന്‍ ശ്രമിച്ചിട്ടില്ല. മാത്രമല്ല ഇതുസംബന്ധിച്ച സര്‍ക്കാരിന്റെ പക്കലുള്ള എല്ലാ രേഖകളും ജെപിസിയുടെ പരിശോധനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിജെപി നേതാവിന് മന്‍മോഹന്‍സിംഗ് മറുപടി നല്കി.
മുന്‍ ടെലികോംമന്ത്രി എ.രാജ പ്രധാനമന്ത്രി ജെപിസിക്കു മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്‍മോഹന്‍സിംഗിനോട് ഹാജരായി നിരപരാധിത്വം തെളിക്കണമെന്ന് യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടത്. രാജ മന്‍മോഹന്‍സിംഗിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും ഒന്നും ഒളിക്കാനില്ലെങ്കില്‍ ജെപിസിക്ക് മുന്നില്‍ ഹാജരാകുന്നതിന് എന്തിനാണ് മടിക്കുന്നതെന്നും സിന്‍ഹ ചോദിക്കുന്നു.
പ്രധാനമന്ത്രിയെ സാക്ഷിയാക്കി വിസ്തരിക്കണമെന്ന രാജയുടെ ആവര്‍ത്തിച്ചുള്ള ആവശ്യം പരാജയപ്പെടുകയായിരുന്നു. ടു ജി സ്പെക്ട്രം വിതരണത്തിന്റെ കുടുക്കില്‍ പ്രധാനമന്ത്രിയും പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ മാസം ജെപിസിക്ക് അയച്ച കത്തിലും രാജ വ്യക്തമാക്കിയിരുന്നു.പ്രധാനമന്ത്രിയെ കൂടാതെ ധനമന്ത്രി പി.ചിദംബരവും ജെപിസിക്കു മുമ്പാകെ ഹാജരാകാന്‍ തയ്യാറാകണമെന്ന് യശ്വന്തിന്റെ കത്തില്‍ പറയുന്നുണ്ട്. അറ്റോര്‍ണി ജനറല്‍ ജി.ഇ.വഹന്‍വതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിക്കും ചിദംബരത്തിനുമെതിരെ കേസിലെ പ്രധാനപ്രതിയും മുന്‍ടെലികോം മന്ത്രിയുമായ എ.രാജ നല്കിയ മൊഴിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഇരുവരും ജെ.പി.സിക്ക് മുമ്പില്‍ ഹാജറാകുകയാണ് വേണ്ടതെന്നും. ജെപിസി അംഗം കൂടിയായ സിന്‍ഹ കത്തില്‍ പറഞ്ഞു. ഹാജറാകാന്‍ തയ്യാറായ പ്രതി രാജയെ പോലും ജെപിസിക്ക് മുന്നില്‍ ഹാജരാക്കാത്തത് ശരിയല്ല. കഴിഞ്ഞ രണ്ടു മാസമായി ജെപിസി പാനല്‍ യോഗം കൂടുന്നില്ല. താന്‍ ഉള്‍പ്പെടെയുള്ള ജെപിസി കമ്മിറ്റി അംഗങ്ങള്‍ യോഗം കൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: