കൊച്ചി: ഒരുമാസത്തിനകം കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അടുത്ത മാസം അവസാനത്തോടെ മുഴുവന്‍ ജില്ലകളിലും ഇ-ജില്ല പദ്ധതി ആരംഭിക്കും. ജനങ്ങള്‍ക്ക് സുതാര്യമായി വിവരങ്ങള്‍ ലഭിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ ഇ-ജില്ലയായി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഐടി രംഗത്ത് മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ പിന്നിലാണ് കേരളം. ഒന്നാം സ്ഥാനത്തുള്ള കര്‍ണാടക 7000 കോടിയുടെ വരുമാനം ഐ.ടി മേഖലയില്‍ നിന്ന് നേടിയപ്പോള്‍ 4000 കോടി മാത്രമാണ് കേരളത്തിന്റെ വരുമാനം. ലോകം മുഴുവന്‍ കമ്പ്യൂട്ടറിന്റെയും വിവര സാങ്കേതിക വിദ്യയുടേയും സാധ്യതകള്‍ പ്രയോജനപ്പെടുത്തിയപ്പോള്‍ കേരളം മാത്രം അത് തിരസ്കരിച്ചു. എന്നാല്‍ ഇ ഗവേര്‍ണന്‍സ് രംഗത്ത് അഭിമാനകരമായ നേട്ടമാണ് കേരളം കൈവരിച്ചത്.
ദേശീയ ഇ ഗവേര്‍ണന്‍സ് അവാര്‍ഡ് കേരളത്തിന് ലഭിച്ചു. ഡിജിറ്റല്‍ സംസ്ഥാനമായി മാറ്റുന്നതിന് രണ്ടര വര്‍ഷമാണ് കേന്ദ്രം അനുവദിച്ച സമയം. എന്നാല്‍ കേവലം ഒരു വര്‍ഷം കൊണ്ട് ഡിജിറ്റല്‍ സംസ്ഥാനമെന്ന നേട്ടം കൈവരിക്കാനാകുന്നത് വിവര സാങ്കേതിക വിദ്യയിലുള്ള സംസ്ഥാനത്തിന്റെ വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാര്‍ക്കോ വകുപ്പുകള്‍ക്കോ നിവേദനങ്ങള്‍ നല്കിയാല് അതിലുള്ള നടപടിക്രമങ്ങള്‍ എവിടം വരെയായി എന്ന് സ്വന്തം വീടുകളില്‍ നിന്നറിയാന്‍ കഴിയുന്ന പദ്ധതി ആദ്യ ഘട്ടത്തില്‍ 40 വകുപ്പുകളില്‍ ആരംഭിച്ചു. സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളിലും ഈ പദ്ധതി വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.
വിവര സാങ്കേതിക വിദ്യയുടെ അനന്തമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഭരണ സംവിധാനം സുതാര്യമാക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഇ ജില്ല പദ്ധതി നടപ്പാകുന്നതിലൂടെ വില്ലേജ് ഓഫീസുകളിലുള്ള തിരക്കും തൊഴില്‍ ഭാരവും കുറയ്ക്കാന്‍ സാധിക്കും. പൊതു ജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തിലും സുതാര്യതയിലും എത്തിക്കേണ്ടതുണ്ട്. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ അഴിമതിക്കുള്ള സാധ്യതകളും ഇല്ലാതാകും. ബാങ്കുകളിലൂടെ കരം അടയ്ക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ച് വരികയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ജാതി സര്‍ട്ടിഫിക്കറ്റ്, താമസക്കാരനാണെന്നുള്ള സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്, റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്ട്ടി ഫിക്കറ്റ്, പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റ്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡൊമിസെയില്‍ സര്‍ട്ടിഫിക്കറ്റ്, വരുമാനം, കൈവശാവകാശം, കമ്മ്യൂണിറ്റി, കൈവശാവകാശവും നോണ്‍ അറ്റാച്ച്മെന്റ്, മിശ്ര വിവാഹം, ലൈഫ് സര്ട്ടി ഫിക്കറ്റ്, വാല്യുവേഷന്, വിധവ/വിഭാര്യന്, ഒരേ വ്യക്തിയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മത/ജാതി പരിവര്‍ത്തന സര്ട്ടി ഫിക്കറ്റ്, അഗതി സര്‍ട്ടിഫിക്കറ്റ്, കുടുംബാംഗത്വ സര്‍ട്ടിഫിക്കറ്റ്, ആശ്രിതനെന്ന സര്‍ട്ടിഫിക്കറ്റ്, പുനര്‍ വിവാഹം നടത്തിയിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് എന്നീ 23 സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയ വഴി നല്‍കുന്നതാണ് ഇ ജില്ല പദ്ധതി.
ചടങ്ങില്‍ ഇ ഗവേണന്‍സ് സൊസൈറ്റി ലോഗോയുടെ പ്രകാശനം ഫിഷറീസ് മന്ത്രി കെ.ബാബു നിര്‍വഹിച്ചു. ഡിജിറ്റല്‍ സിഗ്നേച്ചര്‍ വിതരണ ഉദ്ഘാടനം ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി അനൂബ് ജേക്കബ് നിര്‍വഹിച്ചു. പി.രാജീവ് എം.പി, എം.എല്‍.എമാരായ ഹൈബി ഈഡന്, സാജു പോള്‍, ജോസ് തെറ്റയില്‍, അന്‍വര്‍ സാദത്ത്, ഡൊമിനിക്ക് പ്രസന്റേഷന്, ബെന്നി ബെഹ്നാന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, കൗണ്‍സിലര്‍ ലിനോ ജേക്കബ് എന്നിവര്‍ സംസാരിച്ചു. ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് സ്വാഗതവും എ.ഡി.എ ബി.രാമചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: