ന്യൂദല്‍ഹി: തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടരുന്നു. രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ ഓട്ടോ-ടാക്സി തൊഴിലാളികളും ബസ് തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പണിമുടക്കിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റിന്റെ സമീപപ്രദേശങ്ങളിലും മറ്റ് സുരക്ഷാമേഖലകളിലും വന്‍ പോലീസ് സന്നാഹമുണ്ട്.
എന്നാല്‍ ഹരിയാനയിലെ അംബാലയില്‍ പണിമുടക്കിനിടെ യൂണിയന് നേതാവ് ബസ് കയറി മരിച്ചത് സംഘര്‍ഷത്തിനിടയാക്കി. ട്രാന്‍സ്പോര്‍ട്ട് ഡിപ്പോയില്‍ യാത്ര പുറപ്പെടാനൊരുങ്ങിയ ബസ് തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു എഐടിയുസി ട്രഷറര്‍ ആയ നരേണ്ടര് സിംഗാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടെങ്കിലും പിന്നീട് ബസ് കയറി മരിക്കുകയായിരുന്നെന്ന് വ്യക്തമായി. നരേണ്ടര് സിംഗിന്റെ മരണത്തെത്തുടര്‍ന്ന് വിവിധ തൊഴിലാളി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇദ്ദേഹത്തിന് മേല്‍ മന:പ്പൂര്‍വ്വം ബസ് കയറ്റുകയായിരുന്നുവെന്ന് തൊഴിലാളികള്‍ ആരോപിച്ചു.
ദല്‍ഹിയ്ക്ക് സമീപം നോയിഡയില്‍ പണിമുടക്ക് അക്രമാസക്തമായി. നോയിഡയില്‍ ചില തൊഴിലാളികള്‍ ഫാക്ടറികള്‍ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ആള്‍ക്കൂട്ടത്തെ അകറ്റാന്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത് രംഗം കൂടുതല്‍ വഷളാക്കി. അക്രമത്തില്‍ ചില പോലീസുകാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ചെന്നൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ പണിമുടക്ക് സമാധാനപരമാണ്. പാട്നയില്‍ സമരത്തിന്റെ ഭാഗമായി ശക്തമായ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ഒഡീഷ, ബീഹാര്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും പണിമുടക്ക് ശക്തമാണ്. സമരക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ച പശ്ചിമബംഗാളിലും പണിമുടക്ക് പൂര്‍ണമാണ്. എന്നാല്‍ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഗതാഗതം കാര്യമായി തടസപ്പെട്ടിട്ടില്ല.
ദേശീയ പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനം നിശ്ചലമായി. ബിഎംഎസ് ഉള്‍പ്പെടെ 12 ഓളം ട്രേഡ് യൂണിയനുകള്‍ സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകളെയും പണിമുടക്ക് വലച്ചു. വിമാനസര്‍വീസുകളും മണിക്കൂറുകളോളം വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. ടാക്സി ജീവനക്കാര്‍ പൂര്‍ണ്ണമായും പണിമുടക്കിലായിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകിയാണ് സര്‍വീസ് നടത്തുന്നത്. ദേശീയ പണിമുടക്കിനെത്തുടര്‍ന്ന് ബാഗേജുകളിറക്കാന് തൊഴിലാളികള്‍ ഇല്ലാത്തതാണ് വിമാനസര്‍വീസിനെ ബാധിച്ചത്.
സംസ്ഥാനത്ത് ബന്ദിന്റെ പ്രതീതിയാണ്. സംസ്ഥാനത്ത് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ മാര്‍ച്ചും നടത്തി.
പണിമുടക്ക് കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ വന്‍ വിജയമായിരുന്നുവെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുനില്‍കുമാര്‍ പറഞ്ഞു. പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ഡൈസ്നോണ്‍ ഏര്‍പ്പെടുത്തുമെന്നുള്ള സര്‍ക്കാര്‍ ഭീഷണിയെ തള്ളിക്കളഞ്ഞുകൊണ്ടാണ് ബഹുഭൂരിപക്ഷം ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നത്.
സെക്രട്ടേറിയറ്റ് കവാടത്തിലേക്ക് നടന്ന മാര്‍ച്ച് ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് എം.എസ്.കരുണാകരന്, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്.കെ.ജയന്, ജ്യോതിഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
കോട്ടയം ജില്ലയില്‍ പൂര്‍ണ്ണം. അടഞ്ഞു കിടക്കുന്ന കടകളും വാഹനങ്ങള്‍ ഒഴിഞ്ഞ റോഡുകളും ബന്ദിന്റെ പ്രതീതിയാണ് ജില്ലയില്‍ ഉടനീളം ഉളവാക്കിയത്. പണിമുടക്കിന് ആഹ്വാനം ചെയ്ത ബിഎംഎസ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങള്‍ പ്രകടനവും പൊതുയോഗവും നടന്നു.
കോഴിക്കോട്, വയനാട്, മലപ്പുറം പാലക്കാട് ജില്ലകളില്‍ പൂര്‍ണ്ണം. പണിമുടക്കിയ തൊഴിലാളികള്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.
പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും സഹകരിച്ച പൊതുജനത്തിന് നന്ദി രേഖപ്പെടുത്തിയും കോഴിക്കോട് നഗരത്തില്‍ ഐക്യസമരസമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു.
മലപ്പുറം ജില്ലയില്‍ പണിമുടക്കിയ തൊഴിലാളികളുടെ പ്രകടനം കലക്ട്രേറ്റ് ബംഗ്ലാവില്‍ പരിസരത്ത് നിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി കോട്ടപ്പടി ആര്യവൈദ്യശാലയ്ക്ക് സമീപം സമാപിച്ചു.
കല്പറ്റയില് സിവില്സ്റ്റേഷന് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സിവില്സ്റ്റേഷന് പരിസരത്ത് സമാപിച്ചു.
പാലക്കാട്ട് കോട്ടമൈതാനത്തിന് സമീപം അഞ്ച് വിളക്കില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കോട്ടമൈതാനത്ത് സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: