ന്യൂദല്‍ഹി: പെട്രോള്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് മേയ് 31 ന് എന്‍.ഡി.എ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. പ്രതിപക്ഷ കക്ഷികളോട് എല്ലാം ആലോചിച്ച ശേഷമാണ് ബന്ത് ആഹ്വാനം ചെയ്യാന്‍ തീരുമാനിച്ചതെന്ന് എന്‍.ഡി.എ കണ്‍വീനറും ജെ.ഡി.യു നേതാവുമായ ശരദ് യാദവ് അറിയിച്ചു. ബന്തിന് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സര്‍ക്കാരിനു സാധിക്കില്ലെന്നും ശരത് യാദവ് പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
പെട്രോള്‍ വില വര്‍ദ്ധനയെ ന്യായീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ല.. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയത്ത് എന്തു കൊണ്ടാണ് സര്‍ക്കാര്‍ വില വര്‍ദ്ധന പ്രഖ്യാപിക്കാതിരുന്നതും അതിനടുത്ത ദിവസം എണ്ണ കമ്പനികള്‍ വില വര്‍ദ്ധന ആവശ്യപ്പെട്ടതിലും ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു. അങ്ങനെയൊരു അവസരത്തില്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ചത് ശരിയായ നടപടിയല്ല. സാധാരണക്കാരാണ് ഇതിന്റെയൊക്കെ ദുരിതം അനുഭവിക്കുന്നതെന്നും ശരദ് യാദവ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: