കോഴിക്കോട്: സിപിഎം വിമത നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഘത്തിനു നേതൃത്വം വഹിച്ചവരുടെ എന്‍ഡിഎഫ് ബന്ധം അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു. കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ ഉടമയില്‍ നിന്നും വാടകയ്ക്ക് വാഹനം വാങ്ങിയ ഹാരിസ്, ഹാരിസില്‍ നിന്നും വാഹനം കൊണ്ടുപോയ വിഴപ്പടക്കി റഫീക്ക് എന്നിവരുടെ എന്‍ഡിഎഫ് ബന്ധമാണ് കേസിനെ സങ്കീര്‍ണ്ണമാക്കിയിരിക്കുന്നത്.
കൊല ചെയ്ത രീതിയും അന്വേഷണ സംഘത്തിന്റെ സംശയം തീവ്രവാദ സംഘടനയിലേക്ക് തിരിയാന്‍ കാരണമാക്കുന്നുണ്ട്. മരണം ഉറപ്പുവരുത്തുന്നതിനായി കൃത്യമായ സ്ഥലങ്ങളില്‍ മാത്രം വെട്ടി മുറിവേല്‍പ്പിച്ചത് പരിശീലനം ലഭിച്ച സംഘങ്ങള്‍ക്ക് മാത്രം സാധിക്കുന്ന രീതിയിലാണ്. സംഭവത്തിലുള്‍പ്പെട്ട പ്രതികള്‍ എന്‍ഡിഎഫുമായി ബന്ധപ്പെട്ട കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരാണ്. രാഷ്ട്രീയ നേട്ടത്തിനായി ആരെങ്കിലും ഈ സംഘത്തെ ഉപയോഗിച്ചതാണോ എന്ന കാര്യത്തിലേക്ക് അന്വേഷണം നീളാതിരിക്കാന്‍ ശ്രമം നടക്കുന്നതിന്റെ സൂചനകളും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
കേസന്വേഷണത്തിന്റെ ചുമതലയുള്ള ചില പോലീസ് ഉദ്യോഗസ്ഥര്‍ യുഡിഎഫ് നേതൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തികളാണെന്ന ആരോപണം സിപിഎം നേതൃത്വം ഉയര്‍ത്തിയിട്ടുണ്ട്. സംഭവം ഉണ്ടായപ്പോള്‍ മുതല്‍ തന്നെ പ്രതികള്‍ സിപിഎമ്മാണെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ സിപിഎമ്മിനെതിരായ ആരോപണം ഭാഗീകമായി പിന്‍വലിച്ചതും ശ്രദ്ധേയമായി.
അന്വേഷണ സംഘവുമായി ആഭ്യന്തരമന്ത്രി നടത്തിയ ചര്‍ച്ചയില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പങ്കെടുത്തതും പോസ്റ്റ്മോര്‍ട്ടം സ്ഥലത്ത് ആഭ്യന്തര മന്ത്രി കടന്നുചെന്നതും വിവാദമായിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: