ന്യൂദല്‍ഹി: അടുത്ത രാഷ്ട്രപതി ആരാവണമെന്ന കാര്യത്തില്‍ യുപിഎയില്‍ ആശയക്കുഴപ്പം. മുതിര്‍ന്ന നേതാവും കേന്ദ്ര ധനമന്ത്രിയുമായ പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതിയാക്കാന്‍ കോണ്‍ഗ്രസ് നടത്തിവന്ന ഊര്‍ജിത നീക്കത്തിന് ചില പ്രമുഖ ഘടകകക്ഷികളുടെ വിരുദ്ധ നിലപാട് തിരിച്ചടിയായി. പാര്‍ട്ടി വക്താവിന്റെ പ്രസ്താവനയും കോണ്‍ഗ്രസിന് വിനയായി. ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി മമതാ ബാനര്‍ജി ഇന്നലെ കൂടിക്കാഴ്ച നടത്തി.
പ്രണബ് മുഖര്‍ജി കോണ്‍ഗ്രസിന്റെ രാഷ്ട്രപതിസ്ഥാനാര്ത്ഥിയല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി തുറന്നടിച്ചതോടെയാണ് യുപിഎക്കുള്ളിലെ ആശയക്കുഴപ്പം പ്രകടമായത്. മുഖര്‍ജിയെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ടും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവുമെല്ലാം കോണ്‍ഗ്രസ് വക്താവ് രേണുകാ ചൗധരി വിശദീകരിച്ചതിന് പിന്നാലെയാണ് മമത രംഗത്തെത്തിയത്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുഖര്‍ജി സ്വീകാര്യനാണോ എന്ന ചോദ്യത്തിന്, അദ്ദേഹം സ്ഥാനാര്‍ത്ഥിയല്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞല്ലോ എന്നായിരുന്നു മമതയുടെ പ്രതികരണം. “കൂടുതലൊന്നും പറയുന്നില്ല. കോണ്‍ഗ്രസ് അവരുടെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ പാര്‍ട്ടികളെയും ആദരിക്കുന്നു. എന്റെ പരിമിതികള്‍ എനിക്കറിയാം. അത് ലംഘിക്കില്ല,” മമത തുടര്‍ന്നു. കോണ്‍ഗ്രസിന് ഏറെ വിലപ്പെട്ട വ്യക്തിയായ മുഖര്‍ജിയെ ഒഴിവാക്കാന്‍ പറ്റില്ലെന്നും സജീവമായ രാഷ്ട്രീയ ചിന്താഗതിയുള്ള വ്യക്തിയാണ് അദ്ദേഹമെന്നുമൊക്കെ രേണുകാ ചൗധരി വിശദീകരിച്ചതോടെ കോണ്‍ഗ്രസിനുള്ളിലും മുഖര്‍ജിക്കെതിരെ കരുക്കള്‍ നീങ്ങുന്നതെന്ന് വ്യക്തമായിരിക്കയാണ്. മുഖര്‍ജിയുടെ പേരും രാഷ്ട്രപതിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ടെന്ന് പറയാന്‍ തനിക്ക് പറ്റില്ലെന്നും അവര്‍ പറഞ്ഞു. പരാമര്‍ശങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ വിവാദ പരാമര്‍ശങ്ങള്‍ രേണുക തിരുത്തി. രാഷ്ട്രപതിസ്ഥാനാര്ത്ഥിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ തനിക്ക് കഴിയില്ലെന്നാണ് പറഞ്ഞതെന്ന് അവര്‍ അവകാശപ്പെട്ടു.
രേണുകയുടെ പരാമര്‍ശവും മമതയുടെ അഭിപ്രായപ്രകടനവുമെല്ലാം മുഖര്‍ജിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിലും യുപിഎയിലുമുള്ള ആശയക്കുഴപ്പങ്ങളും എതിര്‍പ്പുകളുമാണ് പ്രകടമാക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതേസമയം, രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അഭിപ്രായസമന്വയമുണ്ടാക്കാന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ഇന്ന് നടക്കുന്ന യോഗത്തില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇടതുപാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യുമെന്നാണ് സിപിഎം പിബി അംഗവും എംപിയുമായ സീതാറാം യെച്ചൂരി വ്യക്തമാക്കി. രാഷ്ട്രപതിയെ അഭിപ്രായസമന്വയത്തിലൂടെ തെരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നും ഇതിന്റെ ഉത്തരവാദിത്തം ഭരണകക്ഷിക്കാണെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെയോ ധനമന്ത്രി മുഖര്‍ജിയെയോ പിന്തുണക്കുവാന് ഒരുക്കമാണെന്നും യെച്ചൂരി പറഞ്ഞു.
എന്നാല്‍ രാഷ്ട്രപതിസ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദ്ദേശിക്കില്ലെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി കേരളത്തിലെ തൃശൂരില്‍ പറഞ്ഞു. രാഷ്ട്രീയക്കാരനായ ഒരാള്‍ രാഷ്ട്രപതിയാകണമെന്നാണ് സിപിഐ നിലപാടെന്നും ഇക്കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: