കോട്ടയം: ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. തിരുപ്പതിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന കോട്ടയം കുടമാളൂര്‍ സ്വദേശി ശ്രീകാന്തിന്റെ മകള്‍ ശ്രുതിയാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രുതി.
രണ്ടാഴ്ച മുന്‍പാണ് ശ്രുതി വീടിനുള്ളില്‍ വച്ച് വിഷം കഴിച്ചത്. തിരുപ്പതി ശ്രീ ചൈതന്യ നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ശ്രുതി. ബാങ്ക് വായ്പയ്ക്കായി കഴിഞ്ഞ ഒന്നരവര്‍ഷമായി ശ്രുതിയും കുടുംബവും ശ്രമിച്ചു വരികയായിരുന്നു. ഓരോ കാരണം പറഞ്ഞ് ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കുകയായിരുന്നു. ഫീസടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ കഴിഞ്ഞ ഡിസംബറില്‍ ശ്രുതി വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു.
ബാങ്ക് വായ്പ നിഷേധിച്ച കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും അറിയിച്ചിരുന്നതായി ശ്രുതിയുടെ അച്ഛന് ശ്രീകാന്ത് പറഞ്ഞു. ശ്രുതി ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷമാണ് ബാങ്ക് വായ്പ അനുവദിച്ചെന്ന കാര്യം വീട്ടുകാരെ അറിയിച്ചത്. കഴിഞ്ഞ 17നാണ് ശ്രുതി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ശ്രുതിയുടെ മരണത്തെത്തുടര്‍ന്ന് ശ്രുതിയുടെ നാട്ടുകാരും ബന്ധുക്കളും വന്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. പ്രതിഷേധത്തെത്തുടര്‍ന്ന് കുടമാളൂരില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ശാഖയ്ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: