തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല ഭൂമിദാന വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍എ. ഇക്കാര്യത്തില്‍ കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാലിക്കറ്റ് സര്‍വകലാശാലയിലെ തലപ്പത്ത് ഇരിക്കുന്നത് പെരുങ്കള്ളന്മാരാണെന്നത് യാഥാര്‍ത്ഥ്യമാണ്. ഭൂമിദാന വിഷയത്തില്‍ വൈസ് ചാന്‍സലര്‍ സംശയത്തിന്റെ നിഴലിലാണ്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. സര്‍ക്കാരിന്റെ അറിവോടെയല്ല ഭൂമിദാനം നടന്നത്. വകുപ്പു മന്ത്രിക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടെന്നു വിശ്വസിക്കുന്നില്ലെന്നും മുരളീധരന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോഴാണു സര്‍വകലാശാല സ്ഥാപിച്ചത്. മലബാറിന്റെ വികസനം ലക്ഷ്യമിട്ടായിരുന്നു ഇത്. ആ സര്‍വകലാശാലയുടെ ഭൂമി ട്രസ്റ്റുകള്‍ക്ക് കൈമാറാന്‍ ശ്രമിച്ചത് ഗൗരവമേറിയ വിഷയമാണ്. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: