കോഴിക്കോട്: യു.ഡി.എഫില്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ഇനി പരസ്യ പ്രസ്താവനകളൊന്നും ഉണ്ടാവില്ലെന്നും ഇരുവരും അറിയിച്ചു. കോഴിക്കോട് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും.
വയനാട് ഡി.സി.സി വൈസ് പ്രസിഡന്റിന്റെ മകന്റെ വിവാഹചടങ്ങിനിടെയാണ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്. കല്യാണ ചടങ്ങിനെത്തിയ എം.ഐ ഷാനവാസ് എം.പി മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് രമേശ് ചെന്നിത്തല, കെ.പി.എ മജീദ്, പാണക്കാട് തങ്ങള്‍ എന്നിവരും ചര്‍ച്ച നടത്തി. മുക്കാല്‍ മണിക്കൂര്‍ നേരം ചര്‍ച്ച നീണ്ടു.
അഞ്ചാം മന്ത്രി വിവാദവുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ ഇനി പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും പരസ്യ പ്രസ്താവനകള്‍ ഉണ്ടാകില്ലെന്നും ലീഗ്- കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ വ്യക്തമാക്കി. എല്ലാ പ്രശ്നങ്ങളും മംഗളകരമായി അവസാനിക്കുമെന്നു കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. യു.ഡി.എഫ് ഒറ്റക്കെട്ടാണ്. വര്‍ത്തമാന കാലത്തെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ജനാധിപത്യ പ്രസ്ഥാനമാണിത്. അതു തകരുമെന്ന് ആരും മോഹിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലീഗ് അണികള്‍ സ്ഥാപിച്ച ഫ്ലകസ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും ലീഗ് നേതാക്കളോ പ്രവര്‍ത്തകരോ യു.ഡി.എഫിനെ ക്ഷീണിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തരുതെന്നും ആവശ്യപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവനയും ഇറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: