ന്യൂദല്‍ഹി: എന്റിക്ക ലെക്സി കേസില്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച ഇറ്റാലിയന്‍ അനുകൂല നിലപാട് വന്‍വിവാദമായതോടെ എഎസ്ജിയെ പഴിചാരി തടിതപ്പാന്‍ കേന്ദ്രം ശ്രമം തുടങ്ങി.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്സിയില്‍നിന്നുള്ള വെടിയേറ്റ് രണ്ട് മലയാളി മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അന്താരാഷ്ട്ര നിയമം ബാധകമാണെന്ന നിലപാട് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരീന് റാവലിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് ഇന്നലെ കേന്ദ്രം അവകാശപ്പെട്ടു. അക്രമം നടന്നത് ഇന്ത്യന്‍ സമുദ്രാതിര്ത്തിക്കുള്ളിലാണെന്ന കാര്യത്തില്‍ കേന്ദ്രത്തിന് വളരെ വ്യക്തതയുണ്ടെന്ന് കേന്ദ്ര ഷിപ്പിംഗ്മന്ത്രി ജി.കെ.വാസന് ചെന്നൈയില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. എഎസ്ജിയുടെ സത്യവാങ്മൂലത്തിനെതിരെ കേരളത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ പ്രതിഷേധമുയര്‍ന്നതോടെയാണ് കേന്ദ്രത്തിന്റെ പുതിയ പ്രതികരണം.
മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിക്കുന്നതിനിടെ സുപ്രീംകോടതിയില്‍ ഇറ്റലിക്ക് അനുകൂലമായ നിലപാട് കേന്ദ്രത്തിന്റെ അഭിഭാഷകന്‍തന്നെ പ്രകടിപ്പിച്ചത് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെയും മുള്‍മുനയിലാക്കിയിരുന്നു.
കേന്ദ്രത്തിന്റെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ ന്യൂദല്‍ഹിയില്‍ പറഞ്ഞു. അഭിഭാഷകന് കോടതിയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്നത് ശരിയാണ്. ഇതിനെ ഗൗരവമായി കാണുകയും ഇന്ത്യന്‍ നിയമം അനുസരിച്ച് വ്യക്തമായ നിലപാടെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ പറയുന്നത് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായമാകണമെന്നു നിര്‍ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി വീരപ്പമൊയ്ലി. ഇത്തരം സംഭവങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്. രാമസേതു വിഷയത്തിലും കേന്ദ്രനിലപാടായിരുന്നില്ല സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അവതരിപ്പിച്ചത്. എന്നിരുന്നാലും ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം. തൃശൂര്‍ ഡിസിസി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞതിനു പിന്നില്‍ ബാഹ്യസമ്മര്ദ്ദങ്ങളുണ്ടെന്ന പ്രചാരണം തെറ്റാണ്. സംഭവത്തില്‍ കേരളത്തിലും കേന്ദ്രത്തിനും ഒരേ നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി വിചാര്‍ വിഭാഗ് ദേശീയ സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ തൃശൂരിലെത്തിയതായിരുന്നു വീരപ്പമൊയ്ലി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ വീരപ്പമൊയ്ലി രാവിലെ ഉഷപൂജ സമയത്ത് തൊഴുതു. കേന്ദ്രമന്ത്രിയെ ഭരണ സമിതി അംഗം എന്‍.രാജു, അഡ്മിനിസ്ട്രേറ്റര്‍ കെ.വേണുഗോപാല്‍, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി.വി.സോമസുന്ദര്‍ എന്നിവര്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: