തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് പൂട്ടണമെന്നു പഞ്ചായത്തു വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. ഡിസംബര്‍ 21 പ്ലാന്റ് പൂട്ടണമെന്നു സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗതീരുമാനം ഇന്നു തന്നെ സര്‍ക്കാരിനെ പഞ്ചായത്ത് അറിയിക്കും. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് യോഗം വിളിച്ചു ചേര്‍ത്തത്. പ്ലാന്റ് പൂട്ടണമെന്ന തീരുമാനം ഏകപക്ഷീയമായാണ് അംഗീകരിച്ചത്. ഇതു നടപ്പാക്കിയ ശേഷം മാത്രമായിരിക്കും മറ്റു ചര്‍ച്ചകള്‍ക്ക് പഞ്ചായത്ത് തയാറാകൂ എന്നും തീരുമാനിച്ചിട്ടുണ്ട്.
പ്ലാന്റ്ല്‍ നിലവിലുള്ള മാലിന്യം സംസ്കരിക്കാന്‍ അനുവദിച്ചേക്കും. എന്നാല്‍ യാതൊരു കാരണവശാലും മാലിന്യം ഇനി കൊണ്ടുവരില്ലെന്നു സര്‍ക്കാര്‍ രേഖമൂലം അറിയിക്കണം. പ്ലാന്റ് പ്രവര്‍ത്തിക്കുന്ന സ്ഥലം കോര്‍പ്പറേഷന്റെ കീഴിലാണ്. ഇതു സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിനിടെ തങ്ങളോട് ആലോചിക്കാതെയാണു പഞ്ചായത്ത് കോടതിയില്‍ പോയതെന്ന സമരസമിതിയുടെ ആരോപണം ഖേദകരമാണെന്നു പ്രസിഡന്റ് ശോഭന കുമാരി പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും. ഈ സാഹചര്യത്തില്‍ ജനങ്ങളെ സമീപിക്കാന്‍ സാധിക്കാത്ത അവസ്ഥ പഞ്ചായത്തിന് ഉണ്ടായിരിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.
ഇപ്പോള്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്ന സ്ഥലം കോര്‍പ്പറേഷനില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇനിയും വിളപ്പില്‍ശാലയിലേക്ക് മാലിന്യം കൊണ്ടു വരാനാണ് ഉദ്ദേശമെങ്കില്‍ അത് തടയും. ജനപ്രതിനിധികള്‍ക്ക് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനേ കഴിയുകയുള്ളൂവെന്നും ശോഭനകുമാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: