തിരുവനന്തപുരം : അലിയുടെയും അനൂപിന്റെയും സത്യപ്രതിജ്ഞക്കൊപ്പം കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തരമന്ത്രിയാക്കി. അടൂര്‍ പ്രകാശിനെ റവന്യൂമന്ത്രിയാക്കി. വി.എസ്. ശിവകുമാറിന് ആരോഗ്യവകുപ്പ് നല്കി. ശിവകുമാര്‍ കൈകാര്യം ചെയ്തിരുന്ന ഗതാഗതവകുപ്പ് ആര്യാടന് മുഹമ്മദിന് അധികചുമതലയായി നല്കി. അനൂപ് ജേക്കബിന് ടി.എം. ജേക്കബ് കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പും കണ്‍സ്യൂമര്‍ അഫയേഴ്സും നല്കി. മഞ്ഞളാംകുഴി അലിക്ക് കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്തിരുന്ന നഗരകാര്യവും പ്രവാസികാര്യവും നല്‍കും.
മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് വകുപ്പു മാറ്റം അറിയിച്ചത്. സമുദായ പരിഗണന വച്ചുകൊണ്ടല്ല വകുപ്പു മാറ്റം നടത്തിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വകുപ്പുമാറ്റത്തെത്തുടര്ന്ന് മന്ത്രിമാരുടെ പുതിയ വകുപ്പുകള്‍: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്- ആഭ്യന്തരം,വിജിലന്‍സ്, ഫയര്‍ഫോഴ്സ്, ജയില്‍.അടൂര്‍ പ്രകാശ്-റവന്യൂ, ഭൂപരിഷ്ക്കരണം, ലീഗല്‍ മെട്രോളജി, കയര്‍.ആര്യാടന് മുഹമ്മദ്- വൈദ്യുതി,ഗതാഗതം,ജലഗതാഗതം.വി.എസ്.ശിവകുമാര്‍- ആരോഗ്യം,കുടുംബക്ഷേമം,ദേവസ്വം.
മഞ്ഞളാംകുഴി അലി- നഗര കാര്യ വകുപ്പ്,ടൗണ്‍ പ്ലാനിങ്,വികസന അതോറിറ്റികള്‍,ന്യൂനപക്ഷ ക്ഷേമം.
അനൂപ്ജേക്കബ്- ഭക്ഷ്യ സിവില്‍ സപ്ലൈസ്,റജിസ്ട്രേഷന്,ഉപഭോക്തൃകാര്യം.മുഖ്യമന്ത്രികൈകാര്യം ചെയ്തിരുന്ന ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പു കൂടി കെ.ബാബുവിനു കൈമാറി.അടൂര്‍ പ്രകാശ് നേരത്തെ കൈകാര്യം ചെയ്തിരുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതല ഇനി സി.എന്‍.ബാലകൃഷ്ണന് ആയിരിക്കും.
മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി നല്‍കിയതിലൂടെ സമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു എന്ന ആരോപണത്തെ മറി കടക്കാനാണ് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്സിലെ വകുപ്പുകളില്‍ മാറ്റം വരുത്തിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: