ആലുവ: കൈലാസവും മാനസസരസും പാക് അധീന കാശ്മീരും വീണ്ടെടുക്കുന്നതിനായി ഹിന്ദുജനത മുന്നിട്ടിറങ്ങണമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ ഇന്ദ്രേഷ്കുമാര് ആഹ്വാനംചെയ്തു. ഈ ഭൂപ്രദേശങ്ങള്‍ ഭാരതത്തിന് അവകാശപ്പെട്ടതാണ്. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആലുവയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന്റെ സഹായത്തോടെ നടക്കുന്ന ഇസ്ലാമിക ഭീകരവാദം രാഷ്ട്രത്തെ ശിഥിലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദിനംതോറും ഭാരതത്തിന്റെ അതിര്‍ത്തി ചുരുങ്ങിവരികയാണ്. പട്ടിണി ചൂഷണം ചെയ്ത് ക്രിസ്ത്യന്‍ മതസംഘടനകളും മാവോ ഭീകരവാദികളും ഇസ്ലാമിക ഭീകരവാദികളുമാണ് രാഷ്ട്രത്തെ ശിഥിലപ്പെടുത്തുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് ഇരട്ട സംവരണം ലഭിക്കുന്ന തരത്തില്‍ ന്യൂനപക്ഷപ്രീണനം നടക്കുന്നു. ഇതിനെതിരെ ഹിന്ദു ജാഗരണം ആവശ്യമാണ്. നെഹ്റുവിന്റെ മതേതരത്വം അങ്ങേയറ്റം പരാജയപ്പെട്ടിരിക്കുന്നു. ഹിന്ദുവിന് ഒരിക്കലും ഭീകരവാദിയാകാന്‍ കഴിയില്ല. ഹിന്ദു എക്കാലവും സത്യവാദിയാണ്. മാധ്യമങ്ങളുടെ സഹായത്തോടെ ഹിന്ദുവിനെ ഭീകരവാദികളായി മുദ്രകുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ജിഹാദി പ്രവര്‍ത്തനവും മതപരിവര്‍ത്തനവും രാജ്യത്തിനുനേരെ നടക്കുന്ന അക്രമമാണ്. രാജ്യത്ത് അക്രമവും ഭീകരവാഴ്ചയും കുറക്കുന്നതിന് പകരം ഹിന്ദു ഭീകരവാദമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇന്ന് ഭീകരവാദത്തിന്റെ പേര് പറഞ്ഞ് ആര്‍എസ്എസിന്റെയും തന്റെയും പേര് പരാമര്‍ശിക്കുന്നത് രാജ്യത്ത് നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മുസ്ലീങ്ങള്‍ മാതൃകയാക്കേണ്ടത് ഇന്തോനേഷ്യയിലെ മുസ്ലീങ്ങളെയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള രാജ്യം ഇന്തോനേഷ്യയാണ്. അവിടുത്തെ ഭരണകര്‍ത്താക്കള്‍ ഹനുമാനെയും രാമനെയൂം നമിച്ച ശേഷമാണ് അധികാരത്തില്‍ ഏറുന്നത്. അവിടെ രാമനവമി ദേശീയ അവധിദിനമാണ്. രാംലീലാ ദേശീയ ഉത്സവമാണ്. ഇസ്ലാമിലേക്ക് മതംമാറിയെന്നതല്ലാതെ അവിടുത്തുകാര്‍ ധര്‍മം വെടിഞ്ഞിട്ടില്ല. അവര്‍ ഹിന്ദുധര്‍മമാണ് പിന്തുടരുന്നത്. മതംമാറിയതുകൊണ്ട് മാതാപിതാക്കളോ പൂര്‍വികരോ മാറുന്നില്ല. ഇക്കാര്യം ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍ ഒരു മുസ്ലീമും ഭീകരവാദിയോ തീവ്രവാദിയോ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുസമൂഹത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ഹിന്ദു യുവാക്കളുടെ നേതൃത്വത്തില്‍ ധര്‍മരക്ഷാ സമിതി ഉണ്ടാക്കണമെന്ന് ഇന്ദ്രേഷ്കുമാര് ആഹ്വാനംചെയ്തു. മതംമാറ്റവും രാഷ്ട്രവിരുദ്ധ പോരാട്ടവും തടയാന്‍ ഇത്തരം സമിതികള്ക്കാകും.
സമ്മേളനത്തില്‍ സ്വാഗതസംഘം അധ്യക്ഷന്‍ അഡ്വ. ടി.ആര്. രാമനാഥന് അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, എം.കെ. കുഞ്ഞോല്‍, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ആര്‍എസ്എസ് സഹസര്‍കാര്യവാഹ് കെ.സി. കണ്ണന്, പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, ഒ. രാജഗോപാല്‍, പി.കെ. ബാഹുലേയന് തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: