മരട്: റോഡരികില്‍ നിര്‍ത്തിയിടുന്ന ശീതീകരിച്ച ലോറികളില്‍നിന്നും മത്സ്യം മോഷ്ടിച്ചതിന് പോലീസ് പിടിയിലായവര്‍ വന്‍ സംഘത്തിലെ കണ്ണികളെന്ന് സൂചന. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുമാണ് ശീതീകരിച്ച വാഹനങ്ങളില്‍ വിലപിടിപ്പുള്ള മത്സ്യങ്ങള്‍ കേരളത്തിലെ സംസ്കരണ കേന്ദ്രങ്ങളിലെത്തുന്നത്. ഇത്തരത്തില്‍ ആന്ധ്രയിലെ കാക്കിനടയില്നിന്നും എത്തിയ ലോറിയില്‍നിന്നും വിലപിടിച്ച കയറ്റുമതി മത്സ്യങ്ങള്‍ മോഷണം നടത്തുന്നതിനിടയിലാണ് കൊല്ലം സ്വദേശികളായ രണ്ടുപേരെ പനങ്ങാട് പോലീസ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ശക്തികുളങ്ങര ആലിത്തറ പടിഞ്ഞാറേതില്‍ രവീന്ദ്രന് മകന് ബിനു (37), പള്ളിത്തോട്ടം പുറമ്പോക്ക് കോളനി സ്റ്റാന്‍ലി മകന് സിട്രിക് (26) എന്നിവരെയാണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ ഒരാടി രക്ഷപ്പെട്ടു. മോഷണമുതല്‍ കടത്തുന്നതിനായി ഇവര്‍ കൊണ്ടുവന്നിരുന്ന മഹീന്ദ്ര പിക്അപ് വാനും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ഇന്നലെ കോടതി റിമാന്റ് ചെയ്തു.
അരൂരിലെ ഒരു കയറ്റുമതി സംസ്കരണശാലയിലേക്ക് മത്സ്യവുമായി എത്തിയതായിരുന്നു ശീതീകരിച്ച ലോറി. സംസ്ക്കരണശാല രാവിലെ ആറ് മണിയോടുകൂടിയെ തുറക്കുകയുള്ളൂ. അതിനാല്‍ വെളുപ്പിനോടെ എത്തുന്ന ലോറികള്‍ പലതും വൈറ്റില-അരൂര്‍ ബൈപ്പാസില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് ഡ്രൈവര്‍മാര്‍ വാഹനത്തില്‍ കിടന്നുറങ്ങും. ഈ സമയത്താണ് മോഷണസംഘം ശീതീകരിച്ച വാഹനത്തിന്റെ പുറകുവശത്തെ വാതില്‍ തുറന്ന് മത്സ്യം മോഷണം നടത്തി അവരുടെ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകുന്നത്. ഇത്തരത്തില്‍ മോഷണം നടത്തുന്നതിനിടെയാണ് രണ്ടുപേര്‍ ഇന്നലെ വെളുപ്പിന് പനങ്ങാട് പോലീസിന്റെ പിടിയില്‍പ്പെട്ടത്.
പിടിക്കപ്പെട്ടവരെ ചോദ്യം ചെയ്തതില്‍നിന്നും ഇത്തരത്തില്‍ നിരവധി മോഷണസംഭവങ്ങളുടെ ചുരുളഴിഞ്ഞതായി പോലീസ് പറയുന്നു. കഴിഞ്ഞ 29ന് കുമ്പളം ടോള്‍ ബൂത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ശീതീകരിച്ച ലോറിയില്‍നിന്നും 50,000 രൂപയുടെ മത്സ്യം ഇതേസംഘം മോഷ്ടിച്ച് കടത്തിയതായി കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു. മോഷണമുതല്‍ മട്ടാഞ്ചേരി ഹാര്‍ബര്‍, കൊല്ലം എന്നിവിടങ്ങളില്‍നിന്നും വിറ്റുവരികയായിരുന്നു പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: