ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ നാറ്റോ പാത തുറന്നുകൊടുക്കുവാന്‍ പാക് ഭരണകൂടത്തിന് തിരക്കില്ലെന്ന് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനിലുണ്ടായ നാറ്റോ ആക്രമണത്തില്‍ 24 സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് നാറ്റോ പാത അടച്ചിട്ടത്. ചൈനയില്‍ നടന്ന ബൊയവോ സമ്മേളനത്തില്‍ പങ്കെടുത്തതിനുശേഷം പാക്കിസ്ഥാനില്‍ തിരിച്ചെത്തിയ ഗിലാനി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
നാറ്റോ പാത വീണ്ടും തുറക്കണമെന്ന തീരുമാനം എടുത്തത് പാര്‍ലമെന്ററി കമ്മറ്റിയാണ്. പാര്‍ലമെന്റിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും പ്രതിനിധികളാണ് കമ്മറ്റിയിലുള്ളതെന്നും എന്താണ് വേണ്ടതെന്ന് അവരാണ് തീരുമാനമെടുക്കുന്നതെന്നും ഗിലാനി പറഞ്ഞു. നാറ്റോ പാത സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് കമ്മറ്റിക്ക് സര്‍ക്കാര്‍ നിശ്ചിത സമയം നല്‍കിയിട്ടില്ലെന്നും അവസാന തീരുമാനമെടുക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിക്കുന്ന ഒരു തീരുമാനത്തില്‍ എത്തിച്ചേരുവാന്‍ സര്‍ക്കാരിന് കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ 29 ന് ഉന്നത സൈനിക ഉദ്യോഗസ്ഥരും ആര്‍മി ഇന്റലിജന്‍സ് ചീഫും ഉള്‍പ്പെടെയുള്ളവരുമായി ഗിലാനി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, നാറ്റോ പാത തുറന്നുകൊടുക്കുന്നതിനെതിരെ പാക്കിസ്ഥാനിലെ ഭീകരസംഘടനകള്‍ രംഗത്തെത്തിയിരുന്നു. നാറ്റോ പാത തുറന്നുകൊടുത്താല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നിരപരാധികളുടെ ജീവന് പൊലിയുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: