ന്യൂദല്‍ഹി: രാജ്യരക്ഷാ സംവിധാനങ്ങളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് കരസേനാ മേധാവി ജനറല്‍ വി.കെ.സിങ്ങ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനയച്ച കത്ത് ചോര്‍ന്നത് പിഎംഒയില്നിന്ന് തന്നെയെന്ന് സൂചന. അതീവ രഹസ്യ സ്വഭാവമുള്ള കത്ത് ചോര്‍ത്തിയത് ജനറല്‍ സിങ്ങോ അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരോ അല്ലെന്ന് ഇന്റലിജന്‍സ് ബ്യൂറോ വൃത്തങ്ങള്‍ വ്യക്തമാക്കി. കത്ത് ചോര്‍ത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഇന്ത്യന്‍ നിയമത്തിന് കീഴിലുള്ള ഏറ്റവും കടുത്ത ശിക്ഷയാവും നേരിടേണ്ടി വരികയെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നു. കരസേനാ മേധാവിക്ക് ഇന്റലിജന്‍സ് ബ്യൂറോ ക്ലീന്‍ചിറ്റ് നല്‍കിയതോടെ എല്ലാ കണ്ണുകളും പ്രധാനമന്ത്രിയുടെ ഓഫീസിലേക്കായി.
രാജ്യരക്ഷ അപകടത്തിലാണെന്ന് മുന്നറിയിപ്പ് നല്കുന്ന കത്ത് ചോര്‍ന്നതിന് പിന്നില്‍ ജനറല്‍ സിങ്ങ് തന്നെയാണെന്ന് പ്രചാരണമുണ്ടായിരുന്നു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പ്രായവിവാദം കെട്ടടങ്ങിയതിന് പിന്നാലെയാണ് കോഴ വാഗ്ദാനവും വിവാദമായ കത്തിടപാടും ഉണ്ടായത്. തന്നെ പ്രതിക്കൂട്ടിലാക്കാന്‍ കരുതിക്കൂട്ടി നടക്കുന്ന ശ്രമങ്ങള്‍ തിരിച്ചറിഞ്ഞ ജനറല്‍ സിങ്ങ് ഈ സംഭവം കടുത്ത രാജ്യദ്രോഹമാണെന്നും തന്റെ യശസ് തകര്‍ക്കാന്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പ്രസ്താവനയിറക്കി. കരസേനാ മേധാവിയും സര്‍ക്കാരും തമ്മില്‍ സംഘര്‍ഷത്തിന്റെ വക്കോളമെത്തിയതോടെ, മൂന്ന് സേനാ മേധാവികളിലും സര്‍ക്കാരിന് വിശ്വാസമുണ്ടെന്ന് പ്രഖ്യാപിച്ച് പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമുണ്ടാക്കുകയാണ് പ്രതിരോധമന്ത്രി എ.കെ.ആന്റണി ചെയ്തത്. തുടര്‍ന്നാണ് അന്വേഷണം ഇന്റലിജന്‍സ് ബ്യൂറോ ഏറ്റെടുത്തത്.
കത്തിന്റെ ചോര്‍ച്ച സൈനിക ആസ്ഥാനത്തുനിന്ന് അല്ലെന്ന് വ്യക്തമായതോടെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും വെട്ടിലായിരിക്കുകയാണ്. പിന്നീട് ചോരാനുള്ള സാധ്യത പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് മാത്രമാണ് എന്നിരിക്കെയാണ് ഇത്. ഇതിനിടെ, സൈന്യത്തിന് ടാട്രാ ട്രക്കുകള്‍ വിതരണം ചെയ്തതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ബ്രിട്ടന് ആസ്ഥാനമായ വെക്ട്ര ഗ്രൂപ്പ് ഉടമയും പ്രവാസി വ്യവസായിയുമായ രവി ഋഷിയെ സിബിഐ ചോദ്യം ചെയ്തു. ഇയാളുടെ പാസ്പോര്‍ട്ട് നേരത്തെ സിബിഐ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ന്യൂദല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലെ ടാട്ര ഓഫീസുകളും അന്വേഷണ ഏജന്‍സി റെയ്ഡ് ചെയ്തിരുന്നു.
സൈന്യത്തില്‍ ആയുധ സംവിധാനങ്ങളുടെ അഭാവവും കാര്യക്ഷമതയില്ലായ്മയും സംബന്ധിച്ച് ജനറല്‍ വി.കെ.സിങ്ങ് നല്കിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ ഇന്നലെ വിലയിരുത്തല്‍ യോഗം നടന്നു. സേനയിലേക്ക് ഉപകരണങ്ങള്‍ വാങ്ങാനുള്ള നിര്‍ദ്ദേശങ്ങള്‍ ജനറല്‍ സിങ്ങും മുതിര്‍ന്ന സൈനിക, മന്ത്രാലയ ഉദ്യോഗസ്ഥരുമായി ഒരുമണിക്കൂര്‍ നടത്തിയ യോഗത്തില്‍ ആന്റണി വിലയിരുത്തി.
ഉപകരണങ്ങളും ആയുധ സംവിധാനങ്ങളും വാങ്ങുന്ന കാര്യത്തില്‍ ത്വരിതഗതിയില്‍ നടപടിയുണ്ടായാല്‍ സേനാ ആസ്ഥാനത്തിന് കൂടുതല്‍ സാമ്പത്തിക അധികാരങ്ങള്‍ നല്‍കുമെന്ന് ആന്റണി വ്യക്തമാക്കി. സാങ്കേതിക പരിശോധനകള്‍ക്കും പരീക്ഷണങ്ങള്ക്കുമെടുക്കുന്ന സമയപരിധി കുറയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ സപ്തംബറിലും ഇക്കൊല്ലം ജനുവരിയിലും നടത്തിയ അവലോകന യോഗങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
ഇന്നലത്തെ യോഗത്തിന്റെ തീരുമാനങ്ങളിലുള്ള പുരോഗതി വിലയിരുത്താന്‍ അടുത്തമാസം വീണ്ടും യോഗം ചേരും. ജനറല്‍ സിങ്ങിനെക്കൂടാതെ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മയും ഒട്ടേറെ മുതിര്‍ന്ന മന്ത്രാലയ, സേനാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: