ന്യൂദല്‍ഹി: നിലവാരമില്ലാത്ത പ്രതിരോധ വാഹനങ്ങള്‍ വാങ്ങാന്‍ കോഴ വാഗ്ദാനം ചെയ്യപ്പെട്ടതായി കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ് നടത്തിയ വെളിപ്പെടുത്തല്‍ വന്‍ വിവാദമാവുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രം സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഗുരുതരമായ സംഭവത്തെക്കുറിച്ച് പ്രതിരോധമന്ത്രി എ.കെ.ആന്റണിയെ അറിയിച്ചിരുന്നുവെന്നും ജനറല്‍ സിംഗ് വ്യക്തമാക്കി.
ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടതും നിലവാരം കുറഞ്ഞതുമായ 600 വാഹനങ്ങള്‍ വാങ്ങാന്‍ ഉപകരണ ലോബികള്‍ 14 കോടി രൂപ വാഗ്ദാനം ചെയ്തതായി ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ കഴിഞ്ഞദിവസമാണ് ജനറല്‍ സിംഗ് വെളിപ്പെടുത്തിയത്. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളും ഉപകരണങ്ങളും വില്‍ക്കുന്ന വന്‍ ലോബിയുടെ പ്രതിനിധികളില്‍ ഒരാളാണ് തന്റെ മുന്നിലെത്തി 14 കോടി രൂപ വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ‘അയാള്‍ തനിക്ക്, കരസേനാ മേധാവിക്ക് കൈക്കൂലി വാഗ്ദാനമാണ് നല്‍കിയത്. തനിക്ക് മുമ്പുള്ളവര്‍ പണം വാങ്ങിയിട്ടുണ്ടെന്നും ഇനി വരുന്നവരും ഇതുതന്നെയാവും ചെയ്യുകയെന്നും അയാള്‍ പറഞ്ഞു’, ജനറല്‍ സിംഗ് വെളിപ്പെടുത്തി.
കരസേനാ മേധാവിയുടെ ആരോപണം പുറത്തുവന്നതോടെ പാര്‍ലമെന്റ് ഇളകിമറിഞ്ഞു. വെളിപ്പെടുത്തല്‍ വന്‍ വിവാദമായതോടെ ഇതേക്കുറിച്ച് സിബിഐ അന്വേഷണത്തിന് പ്രതിരോധമന്ത്രി എ.കെ.ആന്റണി ഉത്തരവിട്ടതായി പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് കാലങ്ങളായി അരങ്ങേറിക്കൊണ്ടിരിക്കുന്ന വന്‍ കുംഭകോണങ്ങളിലേക്കാണ് സിംഗിന്റെ വെളിപ്പെടുത്തല്‍ വെളിച്ചം വീശുന്നത്. ഇതിനുനേരെ പ്രതിരോധമന്ത്രാലയവും കണ്ണടയ്ക്കുകയാണ് ചെയ്യുന്നതത്രെ. വളരെ ഗുരുതരമായ സംഭവം കരസേനാ മേധാവി അറിയിച്ചിട്ടും നേരത്തെ പ്രതികരിക്കാന്‍ കൂട്ടാക്കാതിരുന്ന പ്രതിരോധമന്ത്രിയുടെ നടപടിയും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
ജനറല്‍ സിംഗിന്റെ ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നും നടപടിയെടുത്തിട്ടുണ്ടെന്നും എ.കെ.ആന്റണി പാര്‍ലമെന്റിന് പുറത്ത് വാര്‍ത്താ ലേഖകരോട് പറഞ്ഞു. കോഴ വാഗ്ദാനത്തെക്കുറിച്ച് കരസേനാ മേധാവി നേരത്തെ അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന്, ‘പാര്‍ലമെന്റ് സമ്മേളനം നടക്കുകയാണെ’ന്നായിരുന്നു ആന്ര്ണിയുടെ മറുപടി.
കരസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വന്‍ ബഹളത്തിന് വഴിതെളിച്ചു. പ്രതിപക്ഷത്തിന്റെ രോഷപ്രകടനങ്ങള്ക്കിടെ ലോക്സഭയും രാജ്യസഭയും രണ്ട് തവണ നിര്‍ത്തിവെച്ചു.
ലോക്സഭയിലും രാജ്യസഭയിലും ബിജെപി, എഐഎഡിഎംകെ, ജനതാദള്‍ (യു) അംഗങ്ങള്‍ ജനറല്‍ സിംഗിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച പത്രത്തിന്റെ പകര്‍പ്പുകളുമായി എത്തിയാണ് മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. രാജ്യസഭയില്‍ പ്രശ്നം ഉന്നയിച്ച എസ്.എസ്.ആലുവാലിയ (ബിജെപി) സര്‍ക്കാര്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടു. ജനറല്‍ സിംഗിന്റെ ആരോപണങ്ങളെക്കുറിച്ചും സര്‍ക്കാര്‍ സിബിഐ അന്വേഷണം നടത്തുന്നതിനെക്കുറിച്ചുമെല്ലാം മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളല്ലാതെ സഭയ്ക്ക് അറിവൊന്നുമില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിരോധമന്ത്രി എ.കെ.ആന്റണി സഭയില്‍ സന്നിഹിതനായിരുന്നില്ല. വിവരങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിന് അവസരമൊരുക്കുന്നതിനായി സഭ അല്‍പ്പസമയം നിര്‍ത്തിവെക്കണമെന്ന് ആലുവാലിയ ആവശ്യപ്പെട്ടു. ബഹളം രൂക്ഷമായതോടെ ഡെപ്യൂട്ടി ചെയര്മാന് എ.കെ.റഹ്മാന് ഖാന് രണ്ട് മണിവരെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. ലോക്സഭയിലും സമാന രംഗങ്ങള്‍ അരങ്ങേറിയതോടെ രണ്ട് മണിവരെ നടപടികള്‍ തടസപ്പെട്ടു.
ജനറല്‍ സിംഗിന്റെ ആരോപണങ്ങള്‍ പരാമര്‍ശിക്കവെ, പ്രതിരോധമന്ത്രിയും കരസേനാ മേധാവിയും ഉടനടി പ്രവര്‍ത്തിക്കേണ്ടതായിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മുരളി മനോഹര്‍ ജോഷി പ്രതികരിച്ചു. ക്രിമിനല്‍ പ്രവര്‍ത്തനമാണ് നടന്നിരിക്കുന്നതെന്നും കോഴ വാഗ്ദാനം ചെയ്തവരെ വെറുതെ വിടരുതെന്നും പാര്‍ലമെന്റിന് പുറത്ത് അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ഏതെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തുന്ന വെളിപ്പെടുത്തലുകളില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അംബികാ സോണി അഭിപ്രായപ്പെട്ടു. ജനറല്‍ സിംഗിന്റെ ആരോപണത്തോട് പ്രതികരിക്കാന്‍ തന്റെ അന്തസ് അനുവദിക്കുന്നില്ലെന്ന് മുമ്പ് കരസേനാ മേധാവി ദീപക് കപൂര്‍ പ്രതിരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: