ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വിളിച്ചുവരുത്താന്‍ നാനാവതി കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. 2002ല്‍ ഗുജറാത്തിലുണ്ടായ അക്രമസംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന നാനാവതി കമ്മീഷന് മുമ്പാകെ മോഡിയെ വിളിച്ചുവരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിതര സംഘടനയായ ജനസംഘര്‍ഷ് മഞ്ചാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതു സംബന്ധിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ഹര്‍ജി. മോഡിയെ വിളിച്ചുവരുത്തേണ്ടതില്ലെന്ന ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ പറ്റില്ലെന്ന് ജസ്റ്റിസുമാരായ ഡി.കെ.ജയിന്, എ.കെ.ദാവെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയതോടെ ഹര്‍ജി പിന്‍വലിക്കാന്‍ മഞ്ച് തീരുമാനിച്ചു. ഇതിന് ബെഞ്ച് അനുമതിയും നല്കി.
കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ഉത്തരവുകള്‍ ഉണ്ടാകുന്ന ഘട്ടങ്ങളിലെല്ലാം ഇടപെടാനും പറ്റില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മോഡിയെ വിളിച്ചുവരുത്താന്‍ നാനാവതി കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്ന് മഞ്ചിന്റെ അഭിഭാഷകന് കോളിന് ഗൊണ്‍സാല്‍വസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍, ‘ഇത് കോടതിയുടെ അതിര് കടന്നുള്ള നടപടിയാകുമെന്നായിരുന്നു സുപ്രീംകോടതി പ്രതികരിച്ചത്. ഗോധ്ര കൂട്ടക്കൊലയെത്തുടര്ന്നുള്ള സംഭവങ്ങള്‍ അന്വേഷിക്കാന്‍ 2002ലാണ് ജസ്റ്റിസ് ജി.ടി.നാനാവതി കമ്മീഷന് രൂപീകൃതമായത്. അക്രമസംഭവങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്ക് കൂടി പരിശോധിക്കാന്‍ 2004ല്‍ കമ്മീഷന്റെ പരാമര്‍ശവിഷയങ്ങള്‍ വിപുലീകരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: