മുളന്തുരുത്തി: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് വാക്കുകള്‍ നിയന്ത്രിക്കണമെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി. കെ. കരുണാകരന് അന്തരിച്ച ശേഷം സംസ്ഥാനത്തു ജീവിച്ചിരിക്കുന്ന മുതിര്‍ന്ന നേതാവാണ് വിഎസ്. അദ്ദേഹം വാക്കുകള്‍ സൂക്ഷിച്ച് നിയന്ത്രിച്ച് മാത്രമെ ഉപയോഗിക്കാവൂ എന്നും ആന്റണി പറഞ്ഞു.
സിന്ധു ജോയിക്കെതിരായ അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ദുഃഖമുണ്ടെന്നും ആന്റണി പറഞ്ഞു. മുളന്തുരുത്തിയില്‍ പിറവം തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വി.എസില്‍ നിന്ന് ഒരിക്കലും അത്തരത്തിലുള്ള ഭാഷ ഉണ്ടാകരുതായിരുന്നു. അദ്ദേഹം വാക്കുകള്‍ നിയന്ത്രിച്ചേ മതിയാകൂ. സിപിഎമ്മില്‍ നിന്നുള്ള ആക്രമണം കൊണ്ടാണു വി.എസിന് ഇത്തരം പിഴവുകള്‍ സംഭവിക്കുന്നത്. ഇത്തരം “നാക്കുപിഴ’ ഇനിയെങ്കിലും തിരുത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു.
പടക്കളത്തില്‍ ഒറ്റപ്പെട്ടു പോയ പടനായകന്റെ അവസ്ഥയാണ് ഇപ്പോള്‍ വി.എസ്.അച്യുതാനന്ദന്റേത്. കഴിഞ്ഞ അഞ്ചു വര്‍ഷം ഒന്നും ചെയ്യാനാവാതെ പടിയിറങ്ങിയ ആളാണ് അദ്ദേഹം. കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടിയതു പോലെ ആയിരുന്നു വി.എസ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം. ആ പൂമാല അവര്‍ പിച്ചിച്ചീന്തി. മന്ത്രിസഭയില്‍ എന്നും തമ്മില്ത്തല്ലായിരുന്നു. എല്ലാവരാലും വി.എസ് ആക്രമിക്കപ്പെട്ടു. ഇപ്പോള്‍ പടക്കളത്തില്‍ ഒറ്റപ്പെട്ട പടനായകനാണ് വി.എസെന്നും ആന്റണി പറഞ്ഞു.
വി.എസിന്റെ കുറ്റവിചാരണയാണ് പാര്‍ട്ടി സമ്മേളനങ്ങളില്‍ കണ്ടത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ സംസ്ഥാന സമ്മേളനം വരെ അത് തുടര്‍ന്നു. എല്‍.ഡി.എഫില്‍ സ്വന്തം എം.എല്‍.എമാര്‍ക്കു പോലും രക്ഷയില്ലാതായി. അതിനാലാണല്ലോ പലരും പാര്‍ട്ടി വിട്ട് പുറത്തു പോകുന്നത്. കേരളത്തിന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരെന്ന് കേന്ദ്ര മന്ത്രി എ.കെ.ആന്റണി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കേരളത്തിലെ കോണ്‍ഗ്രസ് ഇത്രയും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച കാലം കണ്ടിട്ടില്ലെന്നും ആന്റണി പറഞ്ഞു. പിറവത്തെ യു.ഡി.എഫ് വോട്ടുകള്‍ മാത്രമല്ല നിഷ്പക്ഷ വോട്ടുകളും അനൂപിന് ലഭിക്കും. യു.ഡി.എഫ് അഴിച്ചുവിട്ട യാഗാശ്വം മുന്നോട്ട് തന്നെ പോകുമെന്നും ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: