തിരുവനന്തപുരം/ചെന്നൈ: ചേര്‍ത്തലയ്ക്കു സമീപം മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് അഞ്ചു പേര് മരിച്ച കേസില്‍ അപകടത്തിന് കാരണമായ എം.വി പ്രഭുദയ കപ്പലിന്റെ ക്യാപ്റ്റന്‍ ഗോള്‍ഡന്‍ ചാര്സ് പെരേരയ്ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
കപ്പലിലെ സെക്കന്‍ഡ് ഓഫീസര്‍ പ്രശോഭിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പിതാവ് സുഗതന് നല്കിയ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്. ക്യാപ്ടനെ കൂടാതെ മറ്റു മൂന്ന് ജീവനക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതിനിടെ ക്യാപ്ടന് ചാര്സ് പെരേരയു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും. ജാമ്യാപേക്ഷയെ കേരളാ പോലീസ് എതിര്‍ക്കും.
പ്രശോഭിനെ കടലിലേക്ക് എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രശോഭിന്റെ പിതാവ് നല്കിയ പരാതിയില്‍ ചോദ്യം ചെയ്യാന്‍ ക്യാപ്റ്റനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന ആവശ്യവും പൊലീസ് കോടതിയെ അറിയിക്കും. പെരേരയെ മൂന്നാം പ്രതിയാക്കി കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.
അപകടം നടക്കുന്ന സമയത്ത് കപ്പല്‍ നിയന്ത്രിച്ചിരുന്നത് രണ്ടാം പ്രതിയായ മയൂര്‍ വീരേണ്ടകുമാര് ആണ്. ക്യാപ്ടന് അറിയാതെ മറ്റൊരാള്‍ക്ക് കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് ക്യാപ്ടനെ കൂടി പ്രതിയാക്കാന്‍ പോലീസ് തീരുമാനിച്ചത്. അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഐ.ജി പത്മകുമാറും അഡ്വക്കേറ്റ് ജനറലും നാളെ മദ്രാസ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാവും.
കപ്പല്‍ കൊച്ചിയിലെത്തിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ ഐ.ജി പത്മകുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം ചെന്നൈ പോലീസാണു കപ്പല്‍ കസ്റ്റഡിയിലെടുത്തത്. കപ്പല്‍ കൈമാറാനുള്ള ഉത്തരവു ഹൈക്കോടതിയില്‍ നിന്നു നേടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കേസില്‍ വിശദ അന്വേഷണത്തിന് ആലപ്പുഴ ഡി.വൈ.എസ്.പി കെ. മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നു ചെന്നൈയിലേക്കു പോകും. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: