ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ് വീണ്ടും രംഗത്ത്. ഉപകരണങ്ങള്‍ വാങ്ങുന്നതിലുള്ള സര്‍ക്കാരിന്റെ അലംഭാവവും നയവൈകല്യങ്ങളും സൈന്യത്തിന്റെ യുദ്ധശേഷിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് സിംഗ് കുറ്റപ്പെടുത്തി. പ്രതിരോധമന്ത്രി എ.കെ.ആന്റണിക്കയച്ച കത്തിലാണ് സര്‍ക്കാരിന്റെ അനാസ്ഥമൂലം സൈന്യത്തിന്റെ പ്രവര്‍ത്തനക്ഷമത നശിക്കുന്ന കാര്യം ജനറല്‍ സിംഗ് വിശദമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ആര്‍ട്ടിലറി, വ്യോമ പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ക്ഷയിച്ചുവരുന്ന ആയുധശേഖരവും ആധുനികവല്‍ക്കരണവുമെല്ലാം സൈന്യത്തിന്റെ വീര്യംകെടുത്തുന്ന വിഷയങ്ങളാണ്. സ്ഥാപനങ്ങളില്‍ പലതും കരിമ്പട്ടികയില്‍പ്പെട്ടതോടെ പ്രതിരോധ ഉപകരണങ്ങള്‍ പലതും വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നിര്‍ണായക ഉപകരണങ്ങള്‍ വാങ്ങുന്ന നടപടി കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സ്വകാര്യ മേഖലയില്‍നിന്നുള്ള യുവപ്രതിഭകളെ ടെറിട്ടോറിയല്‍ ആര്‍മിയിലേക്ക് ആകര്‍ഷിക്കുന്നതിനായി പുതിയ സൈബര്‍ ബറ്റാലിയനുകള്‍ രൂപീകരിക്കാന്‍ അനുമതി നല്‍കണമെന്ന് സൈന്യം പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ട് രണ്ട് വര്‍ഷത്തിലേറെയായെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
തീവ്രവാദികളെയും മറ്റും നേരിടുന്നതില്‍ സൈനികര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനായി നാഷണല്‍ കൗണ്ടര്‍ ഇന്‍സര്‍ജന്‍സി സ്കൂള്‍ (എന്‍സിഐഎസ്) സ്ഥാപിക്കുന്ന കാര്യത്തില്‍ ഒരു പുരോഗതിയുമില്ല. നക്സല്‍ ബാധിത പ്രദേശങ്ങളെ വ്യക്തമായി വേര്‍തിരിച്ചിട്ടുണ്ടെങ്കിലും എന്‍സിഐഎസ് പദ്ധതി നിര്‍ദ്ദേശം കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി തീരുമാനമില്ലാതെ കിടക്കുകയാണ്.
സൈനിക ആയുധശേഖരത്തിന്റെ നട്ടെല്ലായ ടി 72 ടാങ്കിന് പകരം കണ്ടെത്താനുള്ള പ്രക്രിയ ഇഴഞ്ഞുനീങ്ങുന്നത് സൈന്യത്തിന്റെ പ്രഹരശേഷിയെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്. 1600 ഓളം ടി 72 ടാങ്കുകള്‍ക്കായി പുതിയ 125 എംഎം ബാരലുകള്‍ വാങ്ങാന്‍ കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി സൈന്യം വിഫലശ്രമം നടത്തിവരികയാണ്. തദ്ദേശീയമായി നിര്‍മിച്ച ബാരലുകളില്‍ പലതും ഫയറിംഗിനിടെ പൊട്ടിത്തെറിച്ച സാഹചര്യത്തിലാണ് പുതിയ ബാരലുകള്‍ വാങ്ങാന്‍ സൈന്യം ശ്രമം തുടങ്ങിയതെന്ന് ജനറല്‍ സിംഗ് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
സൈന്യത്തിനുവേണ്ടി വന്‍തോതില്‍ അര്‍ജുന്‍ ടാങ്കുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം ശ്രമം നടത്തുന്നതിനിടെ ടാങ്കിനുള്ള സാങ്കേതിക പ്രശ്നങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പടിഞ്ഞാറന്‍ മേഖലയില്‍ പൂര്‍ണതോതിലുള്ള യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ നിര്‍ണായക ആയുധങ്ങളുടെ കരുതല്‍ ശേഖരത്തില്‍ ഏറെയും രണ്ട് ദിവസത്തിനുള്ളില്‍ തീരുമെന്ന് കഴിഞ്ഞവര്‍ഷം പ്രതിരോധ മന്ത്രാലയത്തെയും ദേശീയ സുരക്ഷാ കൗണ്‍സിലിനെയും സൈന്യം അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അനന്തര നടപടിയൊന്നും ഉണ്ടായിട്ടില്ല. കരസേനാ മേധാവിയുടെ കത്ത് പ്രതിരോധ മന്ത്രാലയം ഗൗരവത്തോടെ കാണുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അവകാശപ്പെട്ടു.
















