കൊല്ലം: ഫോറന്‍സിക് ലാബില്‍ നടക്കുന്ന ആയുധങ്ങളുടെ സൂക്ഷ്മപരിശോധന ഉള്‍പ്പെടെയുള്ളവ നിരീക്ഷിക്കാന്‍ ഇറ്റാലിയന്‍ പ്രതിനിധികള്‍ക്ക് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ അനുമതി. എന്നാല്‍ നാല് പ്രതിനിധികളെ പരിശോധനയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന ഇറ്റലിയുടെ ആവശ്യത്തെ സിജെഎം എ.കെ. ഗോപകുമാര്‍ നിരാകരിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് വേണമെങ്കില്‍ നാവികസേനയുടെ ആയുധവിദഗ്ദ്ധനെ പരിശോധന നിരീക്ഷിക്കാന്‍ നിയോഗിക്കാമെന്നും കോടതി ഉത്തരവിട്ടു.
മത്സ്യതൊഴിലാളികളെ വെടിവച്ചുകൊന്നതുമായി ബന്ധപ്പെട്ട് റോമില്‍ ട്രിബ്യൂണലിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതുകൊണ്ട് അതിനുകൂടി സഹായകരമായി പ്രതിനിധികളെ അനുവദിക്കണമെന്നായിരുന്നു ഇറ്റലിക്കുവേണ്ടി ഹാജരായ അഭിഭാഷകന് സുനില്‍ മഹേശ്വരന്‍പിള്ളയുടെ അഭ്യര്‍ത്ഥന. അന്വേഷണം സുതാര്യമായി നീങ്ങുന്നതിനും ഇത് സഹായകരമായിരിക്കുമെന്നും അഭിഭാഷകന് വാദിച്ചു. എന്നാല്‍ ഫോറന്‍സിക് ലാബ് സ്വതന്ത്രമായ ഏജന്‍സിയായതിനാല്‍ പ്രതിനിധികളെ അനുവദിക്കരുതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് കെ ഒ രാജു കോടതിയോട് അഭ്യര്‍ത്ഥിച്ചു.
ഇറ്റാലിയന്‍ ആയുധവിദഗ്ദ്ധരായ മേജര്‍ പൗലോ ഫ്രെട്ടിനി, മേജര്‍ ഫ്ലെബസ് എന്നിവരായിരിക്കും പരിശോധനാവേളയില്‍ ഹാജരാകുക. എന്നാല്‍ ഇവര്‍ക്ക് പരിശോധനാവേളയില്‍ ഇടപെടാനോ അഭിപ്രായം പറയാനോ സ്വാതന്ത്ര്യം ഉണ്ടായിരിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: