ചെന്നൈ: കൂടംകുളം ആണവനിലയത്തിനെതിരേ സമരം നടത്തുന്നവരെ സഹായിക്കുന്നുവെന്ന് ആരോപിച്ചു ജര്‍മന്‍ സ്വദേശിയെ തിരിച്ചയച്ചു. സോണ്‍ടെഗ് റെയ്നര്‍ ഹെര്‍മനെ (49)യാണു തമിഴ്നാട് പോലീസ് പിടികൂടി സ്വദേശത്തേക്ക് അയച്ചത്. നാഗര്‍കോവിലിലെ ഹോട്ടലില്‍ നിന്നാണു ക്യൂ ബ്രാഞ്ച് പോലീസ് ഇയാളെ പിടികൂടിയത്.
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ അറിയിപ്പിനെ തുടര്‍ന്നാണു നടപടി. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച രാത്രി ചെന്നൈയില്‍ എത്തിച്ച ജര്‍മ്മന്‍ പൗരനെ പുലര്‍ച്ചെ ഒരുമണിയോടെ പോലീസ് സ്വദേശത്തേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.. സമരത്തിന് നേതൃത്വം നല്‍കുന്നവരുമായി ഹെര്‍മന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി പോലീസ് പറഞ്ഞു.
ഹെര്‍മന്റെ ടെലിഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. സമരക്കാര്‍ക്ക് ഇയാള്‍ പണം നല്കി സഹായിച്ചെന്നാണ് ആരോപണം. കൂടംകുളം ആണവനിലയ വിരുദ്ധ സമരത്തിന് പിന്നില്‍ അമേരിക്കയില്‍ നിന്ന് പണം പറ്റുന്ന എന്‍.ജി.ഒ. കളാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: