തിരുവനന്തപുരം: പെന്ഷന് പ്രായം ഉയര്ത്തരുതെന്നാവശ്യപ്പെട്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളും സെക്രട്ടേറിയറ്റും ഉപരോധിക്കുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കണ്ണൂര്‍ കലക്റ്ററേറ്റ് ഉപരോധം വെള്ളിയാഴ്ചത്തേക്കു മാറ്റിവച്ചതായി ഡിവൈഎഫ്ഐ നേതാക്കള്‍ അറിയിച്ചു.
രാവിലെ ഏഴു മുതലാണ് ഉപരോധ സമരം ആരംഭിച്ചത്. സെക്രട്ടേറിയറ്റിലെ കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കാനുള്ള പ്രവര്‍ത്തകരുടെ നീക്കം പോലീസ് തടഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തു നീക്കി. മറ്റു നാലു കവാടങ്ങള്‍ പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, നിയമനനിരോധനം അനുവദിക്കില്ല എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സെക്രട്ടേറിയറ്റ് വളഞ്ഞത്.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ഉപരോധം ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്, എം.വിജയകുമാര്‍, വി.ശിവന്‍കുട്ടി എം.എല്‍.എ, ആനാവൂര്‍ നാഗപ്പന്, ഡി. വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ബി.ബിജു, സെക്രട്ടറി എസ്.പി ദീപക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഉപരോധം.
സെക്രട്ടേറിയറ്റ് ഉപരോധത്തെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പലയിടത്തും ഗതാഗതം സ്തംഭിച്ചു. വഴിതിരിച്ചുവിട്ടതുമൂലം ഇടറോഡുകളില്പോലും വാഹനങ്ങള്‍ കുരുങ്ങിക്കിടന്നു. നഗരത്തിലെ പ്രധാന പോയിന്റുകളിലെല്ലാം ട്രാഫിക് പോലീസിനെ വിന്യസിച്ചിരുന്നെങ്കിലും രാവിലെ ഓഫീസ് സമയത്ത് വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു നഗരറോഡുകളിലെല്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: