കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേള അവസാനിക്കാന്‍ ഒരു പകല്‍ മാത്രം ബാക്കിനില്‍ക്കേ ആതിഥേയജില്ലയായ എറണാകുളം ഇക്കുറിയും കിരീടം ചൂടുമെന്ന് ഏതാണ്ട് ഉറപ്പായി. മേളയുടെ തുടക്കത്തില്‍ കാലിടറിയ എറണാകുളം കഴിഞ്ഞ ഏഴ്വര്‍ഷമായി സ്വന്തമാക്കിവെച്ചിരുന്ന കായികകിരീടം കൈവിടാതിരിക്കാന്‍ അവസാനവട്ടത്തില്‍ മരണപ്പോരാട്ടത്തിലാണ്. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ എറണാകുളത്തെ വിറപ്പിച്ചുകൊണ്ട് പാലക്കാടന്‍ കാറ്റ് ആഞ്ഞുവീശിയെങ്കിലും ഇന്നലെ നടന്ന മത്സരങ്ങളില്‍ എറണാകുളം മെഡലുകള്‍ വാരി. 35 ഇനങ്ങളുടെ ഫൈനലുകളാണ് ഇന്നലെ നടന്നത്.
സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാട് പറളി സ്കൂളിലെ എം.ഡി. താര റെക്കോഡോടെ സ്വര്‍ണം കരസ്ഥമാക്കി. 1.7 മിനിറ്റ് 28സെക്കന്റിലാണ് താര ഫിനിഷ് ചെയ്തത്. സ്കൂള്‍ കായികമേളയില്‍ സ്വന്തം പേരില്‍ നേടിയ റെക്കോഡാണ് ഇന്നലെ മഹാരാജാസ് കോളേജ് സിന്തറ്റിക് ട്രാക്കില്‍ താര തിരുത്തിക്കുറിച്ചത്. 5000 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാട് പറളി സ്കൂളിലെ തന്നെ വിബിതക്കാണ് വെള്ളി.
പോള്‍വാള്‍ട്ടില്‍ കുമരംപുത്തൂര്‍ സ്കൂളിലെ എബിന് മീറ്റ് റെക്കോഡ് സൃഷ്ടിച്ചു. ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് പറളി സ്കൂളിലെ കെ.ടി. നീന സ്വര്‍ണം കരസ്ഥമാക്കി. ജൂനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കോതമംഗലം മാര്‍ബേസില്‍ സ്കൂളിലെ ജിനുതങ്കപ്പന് സ്വര്‍ണം നേടി. 20.28 മിനിറ്റാണ് ജിനു എടുത്തത്. പാലക്കാട് മുത്തൂര്‍ സ്കൂളിലെ പി. കിഷോറാണ് ഈ ഇനത്തില്‍ വെള്ളി നേടിയത്. ചൂടും വാശിയും ഏറിയ മത്സരങ്ങള്‍ അവസാനഘട്ടത്തോട് അടുത്തപ്പോള്‍ 219 പോയിന്റ് നേടി എറണാകുളം മുന്നിലെത്തി. 197 പോയിന്റുമായി പാലക്കാട് ജില്ല രണ്ടാംസ്ഥാനത്തും മലപ്പുറം മൂന്നാംസ്ഥാനത്തുമാണ്.
കെ.എസ്. ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: