തൃശൂര്‍ : മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ സഹകരിക്കാതെ നീട്ടിക്കൊണ്ടു പോകുന്ന തമിഴ്നാടിന് ഡാം തകര്‍ന്നാല്‍ ഒരു തുള്ളി വെള്ളം കിട്ടില്ലെന്ന് മന്ത്രി പി.ജെ. ജോസഫ്. ഇക്കാര്യത്തില്‍ കാഴ്ച്ചക്കാരായി നില്ക്കാന് കേന്ദ്രത്തിന് ഇനി പറ്റില്ലെന്നും മന്ത്രി പറഞ്ഞു. തൃശൂരില്‍ കേരള കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. ഗ്ലോബല്‍ ടെണ്ടര്‍ വിളിച്ചാല്‍ 650കോടി മുടക്കി ഒരുവര്‍ഷത്തിനുള്ളില്‍ ഡാം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ജോസഫ് പറഞ്ഞു. പക്ഷേ പുതിയ ഡാമിനും പുതിയ കരാറിനും തമിഴ്നാട് സമ്മതിക്കണം. തേനി, മധുര, രാമനാഥപുരം തുടങ്ങിയ ജില്ലകളിലെ വന്‍തോതിലുള്ള കൃഷി മുല്ലപ്പെരിയാറിനെ ആശ്രയിച്ചാണ്. 140 മെഗാവാട്ട് വൈദ്യുതിയും ഇതില്‍ നിന്നും ഉണ്ടാക്കുന്നുണ്ട്. അപകടമുണ്ടായാല്‍ ഇതെല്ലാം തമിഴ്നാടിനു നഷ്ടപ്പെടും. പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രി ഇരു സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തണമെന്നും പി.ജെ.ജോസഫ് പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയും അടിയന്തരമായി ഇടപെടണമെന്നും ഇല്ലെങ്കില്‍ മുപ്പതുലക്ഷത്തോളം ആളുകള്‍ സ്വയരക്ഷക്കായി സംഘടിച്ചു നീങ്ങുമെന്നും ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ധനമന്ത്രി കെ.എം. മാണി ആവശ്യപ്പെട്ടു. എല്ലാ നിയമങ്ങളും സ്വയരക്ഷയെ അനുവദിച്ചിട്ടുണ്ടെന്നും മാണി. തൃശൂര്‍ ടൗണ്‍ഹാളില്‍ കേരള കോണ്‍ഗ്രസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പബ്ലിക് സര്‍വ്വീസ് അഥോറിറ്റി നിയമ പ്രകാരം സുപ്രീം കോടതിയില്‍ കേസ് നടക്കുന്നുണ്ടെങ്കിലും ഇരുകക്ഷികള്‍ക്കും കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: