ആലുവ: നഗരമധ്യത്തിലെ ടാസ് റോഡിലുള്ള വീട്ടില്‍നിന്നും മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നുപേരെ കോടതി റിമാന്റ് ചെയ്തു. ആലുവ ടാസ് റോഡില്‍ കിഴക്കേക്കര കരുണാകരന്റെ മകന് മനോജ് (34), കരുമാലൂര്‍ വലിയപ്പന്പടി സതീഷ് സദനത്തില്‍ ചിപ്പി (26), മുട്ടന്തോട്ടില് പ്രിന്‍സ് ഫ്രാന്‍സിസ് (20) എന്നിവരെയാണ് ആലുവ കോടതി റിമാന്റ് ചെയ്തത്.
മരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ മയക്കുമരുന്ന് സംബന്ധിച്ച് അധികൃതര്‍ക്ക് രഹസ്യവിവരം നല്‍കിയത് പ്രതികളില്‍ ഒരാളുടെ പിതാവാണ്. പിടിയിലായ രണ്ടുപേര്‍ ഇതിനുമുമ്പ് വിവിധ കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ്. പ്രതികളില്‍ മൂന്നുപേരും വര്‍ഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്. ഇതിനായി പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് ഇവര്‍ മയക്കുമരുന്ന് വ്യാപാരവും തുടങ്ങിയത്.
പ്രതികളില്‍ ഒരാളുടെ പിതാവ് കേന്ദ്രസര്‍വീസില്‍നിന്ന് ഉയര്‍ന്ന ഉദ്യോഗത്തില്‍ വിരമിച്ചയാളാണ്. മയക്കുമരുന്ന് ഉപയോഗിച്ച് കുടുംബത്തില്‍ കലഹം തുടങ്ങിയപ്പോഴാണ് പ്രതികളിലൊരാളുടെ പിതാവ്തന്നെ വിവരം നല്കാന് നിര്‍ബന്ധിതനായത്. ഇയാളുടെ ഭാര്യയും ശല്യം താങ്ങാനാവാതെ കുടുംബം വിട്ടുപോയിരുന്നു. പ്രിനോഫില് എന്ന മരുന്നാണ് ഇവര്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ക്യാന്‍സര്‍ രോഗികള്‍ക്ക് വേദന സഹിക്കവയ്യാതാവുമ്പോള്‍ ശമനത്തിനായി കുത്തിവയ്ക്കുന്നതാണ് ഈ മരുന്ന്. ഇത് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നതാണ്.
പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ മലപ്പുറം കേന്ദ്രീകരിച്ചുള്ള ചില മയക്കുമരുന്ന് സംഘങ്ങളുടെ ചാലക്കുടിയിലുള്ള ഏജന്റുമാരാണ് തങ്ങള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് തരുന്നതെന്ന് ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘങ്ങള്‍ക്ക് രാജ്യാന്തര ബന്ധമുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പണം കണ്ടെത്തുന്നതിനാണ് ഈ സംഘം മയക്കുമരുന്ന് ഇടപാട് നടത്തുന്നത്. മയക്കുമരുന്ന് ശേഖരിക്കുന്നതിനുവേണ്ടി സംഘത്തില്‍ ചില മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരുമുണ്ട്. ഏതെങ്കിലും ഡോക്ടര്‍മാരുടെ കുറിപ്പുകള്‍ വ്യാജമായി തയ്യാറാക്കിയും ഇവര്‍ മയക്കുമുരന്ന് ശേഖരിക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.
ആലുവ യുസി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിക്കാറുണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മംഗലപ്പുഴ പാലത്തിന്റെ സമീപത്തും യുസി കോളേജിന് അടുത്തുള്ള ശ്മശാനങ്ങള്‍ കേന്ദ്രീകരിച്ചുമാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഘട്ടംഘട്ടമായി മയക്കുമരുന്ന് വിതരണത്തിന് കൂടുതല്‍പേരെ റിക്രൂട്ട് ചെയ്ത് വിപുലമാക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ചാലക്കുടിയില്‍ മിക്ക ദിവസങ്ങളിലും മയക്കുമരുന്ന് സംഘങ്ങള്‍ എത്താറുണ്ടെന്നും ഇവരുടെ ടെലിഫോണ്‍ നമ്പറുകളൊന്നും കൈമാറാറില്ലെന്നുമാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇവര്‍ പല വിവരങ്ങളും മറച്ചുവയ്ക്കുകയാണെന്ന് സംശയിക്കുന്നു. കൂടുതല്‍ ചോദ്യം ചെയ്യാനായി പ്രതികളെ വീണ്ടും എക്സൈസ് കസ്റ്റഡിയില്‍ വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: