ടെഹ് റാന്‍ : ഇറാന്റെ ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്ന കേന്ദ്രമായ നതാന്‍സ് കഴിഞ്ഞ ദിവസം മൊസ്സാദ് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളിലൂടെ നശിപ്പിച്ചിരുന്നു. മൊസ്സാദ് ഇപ്പോള്‍ മാത്രമല്ല, കഴിഞ്ഞ എത്രയോ കാലമായി പല രീതിയില്‍ ഇറാന്റെ ആണവായുധപദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒരു ദൗത്യമായിരുന്നു ഇറാന്റെ മുഖ്യ ആണവശാസ്ത്രജ്ഞനായ മൊഹ്സന്‍ ഫക്രിസാദയുടെ വധം.
ഇറാന്റെ ആണവ വിദഗ്ധനായ ശാസ്ത്രജ്ഞന് ഫക്രിസാദയെ വധിച്ച ഇസ്രയേലിന്റെ രഹസ്യസംഘടനയായ മൊസ്സാദിന്റെ ഉന്നം പിഴയ്ക്കാത്ത നീക്കം ഇറാന്റെ ആണവായുധപദ്ധതിക്ക് ഏല്പിച്ച മുറിവ് ആഴത്തിലുള്ളതായിരുന്നു. അതിസമര്‍ത്ഥനായ ആണവശാസ്ത്രജ്ഞനായ മൊഹ്സന്‍ ഫക്രിസാദ എക്കാലത്തും പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടായിരുന്നു. കാരണം ഇറാന് ആണവായുധം വികസിപ്പിച്ചാല്‍ അത് ഭീകരവാദത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കപ്പെടുമെന്നതായിരുന്നു അവരുടെ ഭയത്തിന് പിന്നില്‍.
അണുബോംബ് നിര്‍മ്മിക്കുക, അത് ബലിസ്റ്റിക് മിസൈലില്‍ ഘടിപ്പിക്കുക എന്നതായിരുന്നു മൊഹ്സന്‍ ഫക്രിസാദയുടെ കൈകളില്‍ ഏല്പിച്ച ദൗത്യം. ഇറാന്‍കാര്‍ക്ക് പോലും കൃത്യമായി ഫക്രിസാദയുടെ മുഖം എങ്ങിനെയെന്ന് അറിയില്ലായിരുന്നു. അത്രയ്ക്ക് രഹസ്യമായാണ് ഇറാന് ഈ ശാസ്ത്രജ്ഞനെ സംരക്ഷിച്ചുപോന്നത്. പുറം ലോകത്ത് നിന്നും കാണാമറയത്ത് നിര്‍ത്തി ഇറാന് ഫക്രിസാദയെ സംരക്ഷിച്ചുപോന്നു. കാരണം അത്രയും വലിയ രാജ്യദൗത്യമാണ് ഫക്രിസാദ പൂര്‍ത്തിയാക്കേണ്ടത്. എങ്ങിനെയെങ്കിലും ദൗത്യം പൂര്‍ത്തിയാക്കിയെടുക്കുകയായിരുന്നു ഇറാന്റെ ലക്ഷ്യം. പക്ഷെ ഈ മുഖം സാറ്റലൈറ്റ് സഹായത്തോടെ കൃത്യമായി ഇസ്രയേലിന്റെ മൊസ്സാദ് പകര്‍ത്തിയിരുന്നു.
ഫക്രിസാദയെ വധിച്ച് ഇറാന്റെ ആണവായുധനിര്‍മ്മാണത്തിന് വേഗം കുറയ്ക്കാന്‍ മൊസ്സാദ് തീരുമാനിച്ചു.
2020 നവമ്പര്‍ ഏഴ് ആയിരുന്നു ഫക്രിസാദയെ വധിക്കാന്‍ മൊസ്സാദ് തെരഞ്ഞെടുത്ത ദിവസം. രഹസ്യ ആണവകേന്ദ്രത്തില്‍ നിന്നും ടെഹ്റാനിലെ തന്റെ വസതിയിലേക്ക് മടങ്ങിപ്പോവുകയായിരുന്നു ഫക്രിസാദ. അദ്ദേഹത്തിന് പിന്നാലെ സുരക്ഷയൊരുക്കി ഒരു വലിയ വാഹനനിരയും ഉണ്ട്.
അദ്ദേഹത്തിന്റെ വാഹനം റോഡിലെ ഒരു ഹംപ് കയറിയിറങ്ങാന്‍ തുടങ്ങുന്നതിന് മുന്‍പേ നേരെ മുന്പില് തീരെ പരിചിതമല്ലാത്ത ട്രക്ക് കിടക്കുന്നത് കണ്ട്. ഡ്രൈവര്‍ പോലുമില്ലാത്ത ട്രക്ക്. ഫക്രിസാദയും ഭാര്യയും അന്തം വിട്ടിരിക്കുമ്പോള്‍ ഒരു നായ കുറുകെ ഓടി. ഇത് മൊസ്സാദിന്റെ തന്നെ സന്ദേശമായിരുന്നു. വൈകാതെ ട്രക്കില്‍ സ്ഥാപിച്ച യന്ത്രത്തോക്കിലെ എഐ ക്യാമറ എതിരെയുള്ള വാഹനത്തില്‍ ഇരിക്കുന്ന ഫക്രിസാദയുടെ മുഖം സ്കാന്‍ ചെയ്തു. ഫക്രിസാദ തന്നെ എന്ന് ഉറപ്പിച്ചതോടെ യന്ത്രത്തോക്ക് നിറയൊഴിക്കാന്‍ ആരംഭിച്ചു. 15 വെടിയുണ്ടകളില്‍ ഫക്രിസാദ അന്ത്യാശ്വാസം വലിച്ചു. തൊട്ടടുത്ത് ഇരുന്ന ഭാര്യയ്ക്ക് ഒരു പോറല്‍ പോലും ഏറ്റില്ല. പിന്നില്‍ പിന്തുടര്ന്ന് ഇറാന് രഹസ്യപ്പൊലീസിന് ഇടപെടാന്‍ കഴിയുന്നതിന് മുന്‍പ് മൊസ്സാദിന്റെ ഓപ്പറേഷന് അവസാനിച്ചിരുന്നു.
പിന്നാലെ ഈ ഡ്രൈവറില്ലാത്ത ട്രക്ക് പൊട്ടിത്തെറിച്ചു. ആ ട്രക്ക് അവിടെ കത്തിയമര്‍ന്നു. പിന്നാലെ ആ വാര്‍ത്ത ലോകം അറിഞ്ഞു. ഇറാന്റെ ആണവശാസ്ത്രജ്ഞന്‍ ഫക്രിസാദ കൊല്ലപ്പെട്ടിരിക്കുന്നു. അതോടെ ഇറാന്റെ ആണവായുധ പദ്ധതി വിചാരിച്ച വേഗതയില്‍ മുന്നേറിയില്ല. ഇതായിരുന്നു മൊസ്സാദ് ആഗ്രഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: