ന്യൂദല്‍ഹി: അന്യോന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയും പാകിസ്ഥാനും. പാകിസ്ഥാനില്‍ നിന്നും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഫോണ്‍ വന്നതിനെ തുടര്‍ന്ന് വെടിനിര്‍ത്തലിന് ഇന്ത്യ സമ്മതിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇന്ത്യയുടെ കര, നാവിക, വ്യോമ മാര്‍ഗ്ഗങ്ങളിലൂടെ ഇരുവിഭാഗവും തമ്മില്‍ ഇനി ഒരു യുദ്ധനീക്കവും നടത്തേണ്ടെന്ന് തീരുമാനിച്ചതായും വിക്രം മിസ്രി അറിയിച്ചു.
പാകിസ്താനെ ഒരു കാരണവശാലും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അങ്ങോട്ട് വിളിക്കില്ല എന്ന് ഇന്ത്യൻ സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു. ഈ നിലപാട് അമേരിക്കയ്ക്കും അംഗീകരിക്കേണ്ടി വന്നു. അമേരിക്കൻ നിർദേശ പ്രകാരം പാകിസ്ഥാൻ ഇന്ത്യയോട് വെടി നിർത്തലിനു സമ്മതം ആണെന് ഡിജിഎംഒ വഴി അറിയിക്കുകയായിരുന്നു. ഇത് ഇന്ത്യയുടെ കരുത്തുറ്റ നിലപാടിന്റെ വിജയം തന്നെയാണ്.
പാകിസ്ഥാന് സൈനിക ഓപ്പറേഷന്റെ ഡയറക്ടര്‍ ജനറല്‍ (ഡിജിഎംഒ) ഇന്ത്യയുടെ തത്തുല്ല്യ പദവിയിലുള്ള ഉന്നതോദ്യോഗസ്ഥനെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവിഭാഗവും വെടിനിര്‍ത്തലിന് സമ്മതിച്ചതെന്നും വിക്രം മിസ്രി വിശദീകരിച്ചു. വെടിനിര്‍ത്തലിന്റെ വിശദാംശങ്ങള്‍ ഇരുവിഭാഗത്തിലെയും ഉന്നത സൈനികോദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും വിക്രം മിസ്രി പറഞ്ഞു.
ഒരു മൂന്നാം കക്ഷിയും ഇന്ത്യയുമായി വെടിനിർത്തലിനായി ഇടപെട്ടിട്ടില്ലെന്ന നിലപാടാണ് ഇന്ത്യയുടേത്. രാവിലെ തന്നെ തങ്ങൾ വെടിനിർത്താൻ തയ്യാറാണെന്നു അറിയിച്ച് പാകിസ്ഥാന്റെ ഡിജിഎംഒ ഇന്ത്യൻ ഡിജിഎംഒ യുമായി ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ കര-നാവിക- വായു സേനാ തലവന്മാരുമായി ഡി ജി എം ഒ ചർച്ച നടത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിഡിഎസും
എൻ എസ് എ യും പ്രതിരോധമന്ത്രിയും പ്രധാനമന്ത്രിയും ചേർന്നു നടത്തിയ ചർച്ചക്കൊടുവിലാണ് മെയ് 10 വെള്ളിയാഴ്ച വൈകിട്ടു 5 മണി മുതൽ വെടിനിർത്തുവാൻ ഇന്ത്യ തീരുമാനിച്ചതും ഡിജിഎംഒ വഴി സന്ദേശം കൈമാറിയതുമെന്നും ഉള്ള കാര്യം വെടിനിർത്താനുള്ള തീരുമാനത്തെ വിശദീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചതായും ഇരുരാജ്യങ്ങളെയും തീരുമാനത്തില്‍ അഭിനന്ദിക്കുകയാണെന്നും ഉള്ള സന്ദേശം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അല്പം മുന്‍പ് എക്സില്‍ പങ്കുവെച്ചിരുന്നു തന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച രാത്രി നടന്ന സമാധാനചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ സമ്മതിച്ചതായി ട്രംപ് എക്സിലെ സന്ദേശത്തില്‍ പറയുന്നു.
ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് തൊട്ടു മുന്‍പ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തിരക്കിട്ട് ഒരു തീരുമാനം പ്രഖ്യാപിച്ചിരുന്നു. അത് പാകിസ്ഥാനുള്ള മുന്നറിയിപ്പായിരുന്നു. ഭാവിയില്‍ എന്ത് തീവ്രവാദി ആക്രമണമുണ്ടായാലും അത് ഇന്ത്യയ്ക്ക് നേര്‍ക്കുള്ള യുദ്ധമായി കണക്കാക്കി തിരിച്ചടിക്കുമെന്നായിരുന്നു ഇന്ത്യയുടെ താക്കീത്. ഇനി മേലില്‍ തീവ്രവാദ ആക്രമണമുണ്ടായാല്‍ ഓപ്പറേഷന് സിന്ദൂര്‍ പോലുള്ളതിരിച്ചടികള്‍ പാകിസ്ഥാന് പ്രതീക്ഷിക്കാമെന്ന പരോക്ഷ സൂചനയാണ് ഇന്ത്യ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: