ഗുവാഹത്തി : വരാനിരിക്കുന്ന സംസ്ഥാന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് അസം മന്ത്രി പിജൂഷ് ഹസാരിക. സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷമില്ല എന്നും കോൺഗ്രസ് തകർന്നിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി കൂടുതൽ സീറ്റുകൾ നേടുമെന്ന് ഞാൻ കരുതുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കും ബിജെപിക്കും ആളുകൾ വോട്ട് ചെയ്യും. കേവല ഭൂരിപക്ഷത്തോടെ ഞങ്ങൾ തിരിച്ചുവരുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ടെന്ന് പിജൂഷ് ഹസാരിക എഎൻഐയോട് പറഞ്ഞു.
ബിജെപി ഇതിനകം 288 സീറ്റുകൾ എതിരില്ലാതെ നേടിയിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പങ്കുവെച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാന മന്ത്രിയുടെ പ്രസ്താവന. കോൺഗ്രസ് തകർന്നുപോയി എന്നും ചില മേഖലകളിൽ മാത്രമേ അവർ ശക്തരായിട്ടുള്ളുവെന്നും മന്ത്രി ഹസാരിക പറഞ്ഞു. അതിനാൽ അസമിലെ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി സംസ്ഥാനത്ത് കാര്യമായ വികസനം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി ബിജെപി ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. റോഡുകൾ വളരെ മികച്ചതാണ്, 1.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, അഴിമതിയുടെ ഒരു ആരോപണം പോലും ഉന്നയിക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് 2 നും മെയ് 7 നും രണ്ട് ഘട്ടങ്ങളിലായി അസമിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കും. മെയ് 11 ന് വോട്ടെണ്ണൽ നടക്കും. 90.71 ലക്ഷം പുരുഷ വോട്ടർമാരും 89.65 ലക്ഷം സ്ത്രീ വോട്ടർമാരും 408 മറ്റ് വോട്ടർമാരും ഉൾപ്പെടെ 1.80 കോടിയിലധികം വോട്ടർമാർ 25007 പോളിംഗ് സ്റ്റേഷനുകളിലായി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: