തിരുവനന്തപുരം: സംസ്ഥാനത്ത് പിന്നെയും റേഷന്‍ വിതരണം സംഭവിച്ചു. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) മെഷിന്റെ തകരാറാണ് പതിവുപോലെ വീണ്ടും വില്ലനായത്. ഇന്നലെ വൈകിട്ടോടെ സംസ്ഥാന വ്യാപകമായിത്തന്നെ ഈ പോസ് മെഷിന് പണിമുടക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും നടപടിയായിട്ടില്ല.
മെഷിന് കേടായത് അറിയാതെ റേഷന്‍ വാങ്ങാന്‍ എത്തിയവര്‍ വെറും കൈയോടെ മടങ്ങി. വാതില്‍പടി വിതരണക്കാരുടെ സമരം മൂലം പലയിടത്തും സ്റ്റോക്ക് ഇല്ലാത്ത സാഹചര്യവുമുണ്ട്. ഇതിനിടെയാണ് കൂനിന്മേല് കുരു എന്നപോലെ ഇ പോസ് മെഷീന് പണിമുടക്കിയത്.
ആദ്യമായല്ല സംസ്ഥാനത്ത് ഈ പ്രശ്നമുണ്ടാകുന്നത്. തകരാറുമൂലം ദിവസങ്ങളോളം റേഷന്‍ വിതരണം മുടങ്ങിയ സാഹചര്യം പലപ്പോഴും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. വേണ്ടത്ര സാങ്കേതിക പിന്തുണയില്ലാത്ത ഇ പോസ് സംവിധാനത്തില്‍ കാര്യമായ അപ്ഡേഷന് ആവശ്യമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇപോസ് സംവിധാനത്തിന്റെ തകരാറിന് പുറമേ വൈദ്യുതി ഇല്ലെന്നതിന്റെ പേരിലും പല റേഷന്‍ കടകളിലും വിതരണം വൈകുന്നുണ്ട്. പഴയ കട്ടിത്രാസിനുപകരം ഇലക്ട്രോണിക് ത്രാസാണ് ഇപ്പോള്‍ പലയിടത്തും ഉപയോഗിക്കുന്നത്. വൈദ്യുതി മുടങ്ങുമ്പോള്‍ ത്രാസ് പ്രവര്‍ത്തനരഹിതമാകും. ഫലത്തില്‍ വൈദ്യുതി മുടങ്ങുന്നതിനൊപ്പം റേഷന്‍ വിതരണവും മുടങ്ങുന്ന സാഹചര്യമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: