തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ ഉണ്ടായത് വലിയ രാഷ്ട്രീയ വിജയമാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. മലയാളിക്ക് ബിജെപിയെ ജയിപ്പിക്കാൻ ഒരു മടിയുമില്ലെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു. തൃശൂരിലേത് സാമ്പിൾ വെടിക്കെട്ടാണ്. യഥാർത്ഥ വെടിക്കെട്ട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കാണാമെന്നും പികെ കൃഷ്ണ ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസിന്റെയും ബിജെപിയുടെയും പരമ്പരാഗത വോട്ടുകൾ ബിജെപി നേടി. ചെന്നിത്തലയുടേതും ഹസന്റേതും വിലകുറഞ്ഞ പ്രസ്താവനയാണ്. തൃശൂരിൽ നേമം മോഡലിന് അവർ ശ്രമിച്ചു. ജനം അതിനെ ചെറുത്ത് തോല്പിച്ചു. കെ മുരളീധരൻ തൃശൂരിൽ വിദൂഷകൻ ആയി മാറിയെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനോട് സിപിഎം ചെയ്തത് കൊടുംചതിയാണ്. ഇത്തവണയും സിപിഎം – യുഡിഎഫ് ഡീൽ ഉണ്ടായി. എങ്ങനെ ഇത് സംഭവിച്ചെന്ന് സിപിഐ പരിശോധിക്കണം.
പണം നൽകി വോട്ട് വാങ്ങേണ്ട ആവശ്യം ബിജെപിക്ക് ഇല്ല. തിരുവനന്തപുരത്ത് സിപിഎം വോട്ടുകൾ യുഡിഎഫിന് പോയി. സിപിഎമ്മിന് അകത്ത് വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്നും കോൺഗ്രസിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും പികെ കൃഷ്ണ ദാസ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: