ഭാരതത്തില്‍ നടന്നുവരുന്ന ഭയാനകമായ സംഭവത്തിന്റെ നേര്‍ചിത്രം സിനിമയായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച് വന്‍ വിജയം നേടിയ ‘കേരള സ്റ്റോറി’ ഒടിടിയും കടന്ന് ദൂരദര്‍ശനില്‍ നാളെ രാത്രി എട്ടുമണിക്ക് സംപ്രേഷണം ചെയ്യുമെന്ന് സമൂഹപേജിലൂടെ അറിയിപ്പ് വന്നത്. ഇതോടെ കേരള മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഹാലിളകിയിരിക്കുകയാണ്. പ്രതിഷേധക്കുറിപ്പുകളുമായി മുഖ്യമന്ത്രിയും പാര്‍ട്ടിയും രംഗത്തെത്തി.
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിര്‍മ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനം ദൂരദര്ശന് അടിയന്തരമായി പിന്‍വലിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിറങ്ങിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം. പരസ്പര സാഹോദര്യത്തില്‍ വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്ക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പര്‍ദ്ധ വളര്‍ത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാര്‍ തലച്ചോറില്‍ ഉടലെടുത്ത കുടിലതയുടെ ഉല്‍പ്പന്നമാണ് ഈ സിനിമ .
അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ, നീതി ആയോഗിന്റെ അടക്കമുള്ള വിവിധ സൂചികളില്‍ മുന്‍പന്തിയില്‍ ഉള്ള കേരളത്തെ സോമാലിയ എന്ന് വിളിച്ച് ആക്ഷേപിച്ചവര്‍ ഇപ്പോള്‍ മതം മാറ്റത്തിന്റെ കേന്ദ്രം എന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്. സംഘപരിവാര്‍ സ്ഥിരമായി പ്രചരിപ്പിക്കുന്ന നുണകളും അപര വിദ്വേഷവും അടിസ്ഥാനമാക്കിയ സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെ തന്നെ ഉയര്‍ന്നുവന്നതാണ്. സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന കളിപ്പാവയായി ദൂരദര്‍ശനെ പോലെയുള്ള പൊതുമേഖലാ സ്ഥാപനം മാറരുത്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി വര്‍ഗീയ പ്രചാരണം നടത്താനുള്ള ഏജന്‍സി അല്ല ദൂരദര്ശന്.
ഏപ്രില്‍ 5 ന് ഈ സിനിമ സംപ്രേക്ഷണം ചെയ്യുമെന്ന അറിയിപ്പ് കേരളത്തെയാകെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. വര്‍ഗീയ ധ്രുവീകരണത്തിനായി നടത്തുന്ന ഇത്തരം വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കും എന്നുമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
കേരളത്തിലെ ജനങ്ങളെയാകെ അധിക്ഷേപിക്കുന്ന കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ദൂരദര്ശന് പിന്മാറണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്തെത്തി.
വ്യത്യസ്ത മതവിഭാഗങ്ങൾ സൗഹാർദത്തോടെ കഴിഞ്ഞുവരുന്ന കേരളത്തിൽ മതവർഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് ദൂരദർശൻ പോലുള്ള പൊതുമേഖലാ മാധ്യമ സ്ഥാപനം കൂട്ടുനിൽക്കരുത്. ഏപ്രിൽ അഞ്ചിന് വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് ചിത്രം സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. ചിത്രം ഇറങ്ങിയകാലത്ത് തന്നെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നതാണ്. ട്രെയിലറിൽ 32,000 സ്ത്രീകൾ’ മതം മാറി തീവ്രവാദ പ്രവർത്തനത്തിന് പോയി എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച ഘട്ടത്തിൽ തന്നെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നതാണ്.
അധിക്ഷേപകരമായ പത്ത് രംഗങ്ങൾ ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് തന്നെ നിർദേശിച്ച ചിത്രമാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടികളേയും, നേതാക്കളേയും മോശമായി ചിത്രീകരിക്കുന്ന സിനിമ കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന സംഘപരിവാറിന്റെ കള്ളപ്രചാരവേല ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തവേളയിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ നീക്കമാണ് പെട്ടെന്ന് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിലുള്ളത്. ഒരു മണ്ഡലത്തിലും ബിജെപിക്ക് മുന്നേറാനായിട്ടില്ലെന്ന യാഥാർത്ഥ്യവുമുണ്ട്. ആ സാഹചര്യത്തിലാണ് വർഗ്ഗീയ വിഷം ചീറ്റുന്ന സിനിമ പ്രദർശനവുമായി ദൂരദർശൻ മുന്നോട്ടുവരുന്നത്. അത്തരം നീക്കങ്ങളെ മതനിരപേക്ഷ കേരളം ജാഗ്രതയോടെ പ്രതിരോധിക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്ശന് എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആദ ശര്‍മയെ നായികയാക്കി സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം നിര്‍മിച്ചത് ബോളിവുഡ് നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ ആയിരുന്നു. ചിത്രം റീലീസിന് മുന്നേ തന്നെ വിവാദമാക്കാന്‍ കപടമതേതര സമൂഹം ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഫലമായി കേരളത്തിലും ബംഗാളിലും മറ്റും മതസ്പര്‍ദ്ധ ഉണ്ടാക്കും വിധം പ്രചാരണവേലകള്‍ നടന്നിരുന്നു.കഥ കേട്ടറിഞ്ഞ ജനസമൂഹം സിനിമയെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
ഏറെ പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ വര്‍ഷം മെയ് 5നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് സീ5 ലൂടെ ചിത്രം ഒടിടിയിലും എത്തിയിരുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന കാരണം പറഞ്ഞ് ഒടിടി പ്ലാറ്റ്ഫോമുകള് ചിത്രം ഏറ്റെടുക്കാന്‍ ആദ്യം തയ്യാറായിരുന്നില്ല.
തിയേറ്ററുകളിലെത്തിയപ്പോള്‍ വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്സോഫീസില്‍ മികച്ച വിജയം സിനിമ സ്വന്തമാക്കിയിരുന്നു. 30 കോടി ബജറ്റില്‍ നിര്‍മിച്ച സിനിമ ആഭ്യന്തര മാര്‍ക്കറ്റില്‍ ചിത്രം 238 കോടിയോളം നേടിയെന്നായിരുന്നു റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള ഈ സിനിമയുടെ ഗ്രോസ് കളക്ഷന്‍ 303.97 കോടി ആയതോടെ, ഇത് 2023 ലെ എട്ടാമത്തെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഹിന്ദി ചിത്രമായി മാറി.
മൂന്ന് പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറഞ്ഞത്. ഈ മൂന്നു പെണ്‍കുട്ടികളും അവരുടെ റൂംമേറ്റായ ആസിഫയുടെ (സോണിയ ബലാനി) പ്രേരണയാല്‍ മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തപ്പെട്ടതായി ചിത്രം കാണിക്കുന്നു. ആദ്യ പകുതിയില്‍ പെണ്‍കുട്ടികള്‍ എങ്ങനെ മതപരിവര്‍ത്തനത്തിനു വിധേയരായി എന്നതും രണ്ടാം പകുതിയില്‍ ശാലിനി ഫാത്തിമയായി മാറുന്നതും ഒരു തീവ്രവാദ ഗ്രൂപ്പിലെ അംഗമാവുന്നതും അഫ്ഗാനിസ്ഥാനിലെ ജയില്‍വാസവുമൊക്കെയാണ് പ്രമേയം.
കേരളത്തിലെ ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളെ പ്രണയത്തിന്റെ പേരില്‍ വശീകരിച്ച് മതപരിവര്‍ത്തനം നടത്തുകയും യുദ്ധമേഖലകളില്‍ ചേരാനും പുരുഷന്മാര് പ്രേരിപ്പിക്കുന്നതെങ്ങനെയെന്നാണ് ചിത്രം പറയുന്നത്. 201819 കാലയളവിലെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ എന്ന രീതിയിലാണ് ഈ കാര്യങ്ങളെ ചിത്രം അവതരിപ്പിക്കുന്നത്. ഒപ്പം കേരളത്തിലെ യുവാക്കള്‍ വര്‍ദ്ധിച്ച രീതിയില്‍ തീവ്രവാദ ഗ്രൂപ്പിന്റെ സ്വാധീനത്തില്‍ പെടുന്നുവെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: