ടെഹ്റാന്: ഇറാനില്‍ മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനായി ഗാനം ചിട്ടപ്പെടുത്തിയതിന് ഗ്രാമി പുരസ്കാര ജേതാവായ ഇറാനിയന്‍ ഗായകന് ഷെര്‍വിന്‍ ഹജിപൗറിന് മൂന്നുവര്‍ഷത്തിലേറെ തടവുശിക്ഷ. ശിക്ഷ ലഭിച്ച വിവരം ഷെര്‍വിന്‍ തന്നെയാണ് സാമൂഹികമാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്. മൂന്നുവര്‍ഷവും എട്ടുമാസവുമാണ് ശിക്ഷാ കാലയളവ്. രണ്ടുവര്‍ഷത്തെ യാത്രാവിലക്കുമുണ്ട്.
ഇറാന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ദിവസമാണ് ഷെര്വിനെതിരെയുള്ള വിധി പ്രഖ്യാപനമുണ്ടായത്. 2022ല്‍ ഷെര്‍വിന്‍ രചിച്ച ‘ബരായെ’ എന്ന ഗാനം ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ജനങ്ങളോട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു, ഭരണകൂടവിരുദ്ധ പ്രചാരണം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഗാനം പുറത്തിറക്കിയതില്‍ ഷെര്‍വിന്‍ ഇന്നേവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
കൂടാതെ അമേരിക്കയുടെ കുറ്റകൃത്യങ്ങള്‍ വിവരിക്കുന്ന ഗാനം ചിട്ടപ്പെടുത്തണമെന്നും അത് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. 2022ല്‍ അമേരിക്കയുടെ പ്രഥമവനിത ജില് ബൈഡനില്‍ നിന്നാണ് ‘ബരായെ’ ഗാനത്തിനുള്ള ഗ്രാമി പുരസ്കാരം ഷെര്‍വിന്‍ ഏറ്റുവാങ്ങിയത്.
ശരിയായ രീതിയില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മതകാര്യപോലീസ് ഇരുപത്തിരണ്ടുകാരിയായ മഹ്സ അമിനിയെ തടവറയില്‍ മര്‍ദിച്ച് കൊന്നതിനെ തുടര്‍ന്നാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നത്.
പ്രക്ഷോഭത്തില്‍ ഇതുവരെ 500ലേറെപ്പേര്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേരെ തടവിലാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മുടിമുറിച്ച് പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു. ഷെര്‍വിനും പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: