2024 ഫെബ്രു. 18ന് ആയിരുന്നു ആ കാമ്പസ് തരിച്ചുപോയത്. അന്നാണ് സിദ്ധാര്‍ത്ഥനെ മരിച്ചനിലയില്‍ കണ്ട വാര്‍ത്ത കാമ്പസ് അറിഞ്ഞത്. പിന്നെയും വൈകി അത് പുറത്തറിയാന്‍.
പതിനൊന്ന് ദിവസം കഴിഞ്ഞിരുന്നു കാമ്പസില്‍ ചെല്ലുമ്പോള്‍. വിറങ്ങലിച്ച് നില്‍ക്കുകയാണ് ഏറെക്കുറേ ഒഴിഞ്ഞ കാമ്പസ്. പല കോഴ്സുകളിലും പഠിത്തമില്ല. വിദ്യാര്‍ത്ഥികള്‍ അധികവും കാമ്പസ് വിട്ടിരിക്കുന്നു. ഏറെ അകലെ ദേശത്തുനിന്നുള്ളവരേ ഉള്ളു. അവിടവിടെ കാണുന്നവര്‍ പരസ്പരം വന്നാലും മുഖത്തു നോക്കാന്‍ തയാറല്ല. അവരുടെ മുഖത്ത് കുറ്റബോധം. കണ്ണുകളില്‍ ഭീതിയും. രണ്ടുപേര്‍ ഒന്നിച്ച് നടക്കുമ്പോള്‍ അവര്‍ തമ്മില്‍ പോലും സംസാരിക്കുന്നില്ല. ആരെങ്കിലും എന്തെങ്കിലും ചോദിക്കുമോ എന്ന് ഭയമാണ്.
വയനാട്ടിലേക്ക് താമരശ്ശേരി ചുരംകയറി കടന്നുചെന്നാല്‍ ആദ്യം കാണുന്ന വലിയ സമതലത്തിലൂടെയാണ് പൂക്കോട്ടെ, സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരളാ വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയിലേക്കുള്ള വഴി. ഒരു കിലോമീറ്ററിലേറെ ഉള്ളിലാണ് മൃഗചികിത്സയും മൃഗശാസ്ത്രങ്ങളും പഠിപ്പിക്കുന്ന സര്‍വകലാശാലയുടെ വിവിധ പഠനകേന്ദ്രങ്ങള്‍.
സുന്ദരമായ കാമ്പസിന്റെ അങ്കണത്തില്‍ ഉയര്‍ന്ന സ്തംഭത്തില്‍ വെളുത്ത പശുവിന്റെ പ്രതിമയുണ്ട്, അകലേക്ക് നോക്കി, കാട്ടുപച്ചപ്പില്‍ മേയാന്‍ പോയ കിടാവിനെ കാത്തുനില്‍ക്കുന്നതുപോലെ… അങ്ങ്, തിരുവനന്തപുരത്തെ നെടുമങ്ങാട്ടെ വീട്ടില്‍, പച്ചപ്പും മനുഷ്യത്വവുമുള്ള വയനാട്ടില്‍ പഠിക്കാന്‍ വിട്ട മകന്റെ വരവുംകാത്ത് ഷീബ എന്ന അമ്മ പ്രതീക്ഷയിലായിരുന്നു, ദിവസങ്ങളോളം, ഫെബ്രുവരി 18ന് സിദ്ധാര്‍ത്ഥന്റെ മരണ വാര്‍ത്ത അറിയുന്നതുവരെ.
‘ഈ രണ്ട് പേരുടെ’ കാത്തിരിപ്പിന്റെ കാഴ്ചവഴിക്കിടയിലാണ് ആ ഹോസ്റ്റല്‍, സര്‍വകലാശാലയുടെ സകല കീര്‍ത്തിക്കും പരിക്കേല്‍പ്പിച്ച ‘കൊലമുറി’യുള്ള മെന്‍സ് ഹോസ്റ്റല്‍. വെള്ളിയാഴ്ച വൈകിട്ട് കാമ്പസിലെത്തുമ്പോള്‍ ജോലികഴിഞ്ഞ് മടങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കും പഠിപ്പുകഴിഞ്ഞ് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള കെഎസ്ആര്‍ടിസി ബസ് തയാര്‍. വണ്ടിയില്‍ ആര്‍ക്കും മിണ്ടാട്ടമില്ല. ‘എനിക്കൊന്നുമറിയില്ല, എന്നോട് ഒന്നും ചോദിക്കരുതേ’ എന്ന് പറയുന്ന മുഖങ്ങള്‍. അവിടവിടെ കണ്ടവര്‍ക്കാര്‍ക്കും മിണ്ടാട്ടമില്ല. ഇടയ്ക്ക് ഒരദ്ധ്യാപകന് നിന്നുതന്നു. മെന്‍സ് ഹോസ്റ്റല്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍ വഴികാട്ടിത്തന്നു. ധൃതിയില്‍ നടന്നുനീങ്ങി, മറ്റെന്തെങ്കിലും ചോദിച്ചാലോ എന്ന് ഭയന്നിട്ടെന്ന പോലെ!
ചില കുട്ടികള്‍ക്ക് എന്തോ പറയാനുണ്ട് എന്നവരുടെ മുഖം പറയുന്നു. പക്ഷേ, ആരെങ്കിലും കാണുമോ, കേള്‍ക്കുമോ എന്ന ആശങ്ക അവരുടെ ഉള്ളിലുള്ളത് കണ്ണില്‍ കാണാം.
കാമ്പസില്‍ മുഖ്യ ഓഫീസിന്റെ ഒരു വശത്താണ് ഡീനിന്റെയും അഡ്മിനിസ്ട്രേഷന്റെയും ഓഫീസ്. രണ്ടു ദിവസം മുമ്പ് വിദ്യാര്‍ത്ഥികള്‍ ഘെരാവോ ചെയ്തതിനെ തുടര്‍ന്നാവണം, അവിടെ പോലീസ് നിരയുണ്ടായിരുന്നു. അവര്‍ക്ക് കാമ്പസിനെക്കുറിച്ച് ഒന്നും അറിയില്ല. അറിയാത്തതോ അങ്ങനെ ഭാവിച്ചതോ. അവര്‍ക്കും ഭയമാണ്. ഉന്നത ഉദ്യോഗസ്ഥരെ, അവരെയും പേടിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന രാഷ്ട്രീയ മേലാളന്മാരെ.
വെളുത്ത പശുവാണ് സാക്ഷിയെങ്കിലും സര്‍വകലാശാലയുടെ ഉത്തരവാദിത്വപ്പെട്ടവര്‍ ‘വിശുദ്ധ പശു’ക്കളല്ല. അവര്‍, ഒരു വന്‍ ദുരന്തവും അതിന് ഇടവെച്ച വലിയ ആസൂത്രിത ഭീകരപ്രവര്‍ത്തനങ്ങളും പല ദിവസങ്ങളായി നടന്നിട്ട്, ഏറെ അലസമായും ഉത്തരവാദിത്വരഹിതമായുമാണ് വിഷയങ്ങള്‍ കൈകാര്യം ചെയ്തത്. ഡീന്‍ ഡോ. എം.കെ. നാരായണനെ കാണാന്‍ ഓഫീസിലേക്ക് കടക്കാന്‍ തുടങ്ങവേ ഒരുകൂട്ടം പോലീസുകാര്‍ ഓടിയെത്തിത്തടഞ്ഞു. യൂണിവേഴ്സിറ്റിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍, ‘ഡീന്‍ മീറ്റിങ്ങിലാണെ’ന്നറിയിച്ചു. എപ്പോള്‍ കഴിയുമെന്ന് അവര്‍ക്കറിയില്ല. എല്ലാവര്ക്കും സന്ദര്‍ശകരോട് കടുത്ത ശത്രുത പോലെ. ആര്‍ക്കും ഒന്നും വിശദീകരിക്കാനോ ചോദ്യത്തിന് മറുപടി പറയാനോ മടി, അല്ല ഭയം, അവരൊക്കെയും ചുറ്റും നോക്കുന്നു. ഓഫീസിനുള്ളില്‍ നിന്ന് ജനാലച്ചില്ലിനുള്ളിലൂടെ ഒളിഞ്ഞുനോക്കുന്നവര്‍ ആരെയാണ് നിരീക്ഷിക്കുന്നതെന്ന് ആര്‍ക്കും സംശയം.
വനിതാ ഹോസ്റ്റലാണ് കാമ്പസിലെ മുഖ്യ സുരക്ഷാപരിശോധനാ സ്ഥലം കഴിഞ്ഞാല്‍; തൊട്ടടുത്ത് തന്നെ ഡീനിന്റെ വസതിയും. ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് മറ്റുള്ളിടത്തേക്കുള്ളതുപോലെ സൂചനാ ബോര്‍ഡില്ല.
ദുരൂഹതയുടെ താഴ്വാരമാണ് ഹോസ്റ്റല്‍. അറുപതിലേറെ പടിയിറങ്ങി വേണം അവിടെത്താന്‍. പകലും ഇരുട്ടിടം. തകര്‍ന്നതും തകര്‍ത്തതുമായ ഫര്‍ണിച്ചറുകളുടെ ശ്മശാനമാണ് ഒരുവശം. നടുത്തളത്തില്‍ ഫുട്ബോള്‍ ആവേശത്തിന്റെ അടയാളങ്ങള്‍. അവിടെ എന്തു നടക്കുന്നുവെന്ന് ആരുമറിയില്ല. അകത്തു കടന്നാല്‍ പുറത്തേക്ക് ഒറ്റ വാതില്‍. മുറികള്‍ മുകളിലും താഴെയുമായി രണ്ടു നിലയില്‍. 2014 ല്‍ കെട്ടിയതാവണം, ഫുട്ബോള്‍ ടീമുകളുടെ മുഷിഞ്ഞു കീറിയ കൊടികള്‍. കനത്ത നിശ്ശബ്ദതയും നിഗൂഢതയും. സെക്യൂരിറ്റി ജീവനക്കാര്‍, വന്നതാര് എന്നറിയാതെ അന്ധാളിപ്പോടെ നോക്കുന്നു. ഒന്നുരണ്ട് വിദ്യാര്‍ത്ഥികള്‍ അവിടവിടെ. നാട്ടിന്‍പുറത്തെ ചില മരണ വീടുകളില്‍ കാണുന്ന ബന്ധുക്കളെപ്പോലെ ദുഃഖിതര്‍. കണ്ണില്‍ക്കണ്ണില്‍ നോക്കാനവര്ക്കും ഭയം. ‘ഏതാണ് സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ട മുറി?’, ‘എവിടെയാണ് സിദ്ധാര്ത്ഥന് താമസിച്ചിരുന്നത്?’ ചോദിച്ചപ്പോള്‍ ചുറ്റും പരതി നോക്കിക്കൊണ്ട് ‘അറിയില്ല’ എന്ന് മറുപടി. സെക്യൂരിറ്റി ജീവനക്കാരനും അതുതന്നെ പറഞ്ഞു. അഞ്ചാറ് വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കാതെ ഒഴിഞ്ഞു. ഒടുവില്‍ ചുറ്റും ആരുമില്ലെന്ന് ഉറപ്പാക്കി ഒരു വിദ്യാര്‍ത്ഥി പറഞ്ഞു: ‘അവന് ഡോര്മിട്രിയിലായിരുന്നു. അവരുടെ ബാച്ചിലെ കുറേപ്പേര് ചേര്‍ന്ന്… മൂന്ന് കുളിമുറിയും മൂന്ന് ടോയ്ലറ്റുകളുമാണ് ആകെ. അതില്‍ ഒന്നിലായിരുന്നു…’ ഇനിയൊന്നും ചോദിക്കരുതേ എന്ന അപേക്ഷയോടെ അയാള്‍ നടന്നകന്നു. ‘നിങ്ങള്‍ ഹോസ്റ്റലിന്റെ പിന്നിലേക്ക് പോകരുതെ’ന്ന് സെക്യൂരിറ്റിയുടെ ശബ്ദം.
ഫോറന്‍സിക് വിദഗ്ദ്ധര്‍ വന്നിരിക്കുന്നു, സിദ്ധാര്‍ത്ഥന്റെ മരണം നടന്ന മുറി പരിശോധിക്കാന്‍; മരണം നടന്ന് പന്ത്രണ്ടാം ദിവസം. അവര്‍ക്ക് സംരക്ഷകര്‍ എന്ന പോലെ ‘നോക്കിപ്പേടിപ്പി’ക്കുന്ന, യൂണിഫോമിലല്ലാത്ത പോലീസ്.
അന്ന് ഡിവൈഎസ്പി, അഡീ. ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, കോളജ് ഡീന്‍, കോളജ് അധികൃതര്‍ ഒക്കെ ചേര്‍ന്നുള്ള മീറ്റിങ്ങ് നടന്നു, വൈകിട്ട്; തുടര്‍ന്ന് വൈകി ഒരു വാര്‍ത്ത പുറത്തുവന്നു: സിദ്ധാര്‍ത്ഥനെതിരെ ഒരു വിദ്യാര്‍ത്ഥിനിയുടെ പരാതി കിട്ടിയിരിക്കുന്നു ഡീനിന്. മര്‍ദിച്ചുവെന്നോ ആക്ഷേപിച്ചെന്നോ സിദ്ധാര്ത്ഥന് പരാതിയൊന്നും തന്നിട്ടില്ലെന്ന് ഡീന്‍ ഡോ. നാരായണന് നേരത്തേ വെളിപ്പെടുത്തിയിരുന്നു. സിദ്ധാര്‍ത്ഥനെ ‘പ്രതിയാക്കാന്‍’ പറ്റാത്തതിലുള്ള വിഷമത്തിലാണ് അധികൃതര്‍…
ഇവിടെ, എന്തും നടക്കും. ചിലര്‍ക്ക് അതിനൊക്കെ ലൈസന്‍സുണ്ട്, ചിലര്‍ സംരക്ഷിക്കാനുണ്ട്, കണ്ടത് മിണ്ടിയാല്‍ കൊന്നുകളയുമെന്നാണ് ഭീഷണി. വാസ്തവങ്ങള്‍ വിളിച്ചുപറയാന്‍ മുട്ടിനില്‍ക്കുകയാണ് പലരും. പക്ഷേ, കൊന്നു കെട്ടിത്തൂക്കിയാലും കൊന്നവന് കാവലൊരുക്കുന്നവരുടെ മുന്നില്‍ എങ്ങനെ മനസും തുറക്കും, മന:സാക്ഷി കാണിക്കുമെന്നതാണ് അവരുടെ പ്രശ്നം. കാരണം, പേടിപ്പിക്കുന്ന ആ അക്ഷരങ്ങള്‍ കാമ്പസില്‍ പരന്നുകിടക്കുന്നു, കരിങ്കൊടി ഓര്‍മിപ്പിച്ചു കൊണ്ട്!
(നാളെ: പേടിക്കണം ഇവരെ പക്ഷേ, എത്രകാലം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: