കൊച്ചി: സസ്‌പെന്‍ഡ് ചെയ്ത ചാന്‍സലറുടെ ഉത്തരവ് ചോദ്യം ചെയ്ത് മുന്‍ വൈസ് ചാന്‍സലര്‍ എം.ആര്‍. ശശീന്ദ്രനാഥ് നല്കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥന്റെ പിതാവ് ടി. ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാന്‍ വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കും.
സര്‍വകലാശാലയുടെ ചട്ടങ്ങള്‍ക്ക് അനുസൃതമായി വൈസ് ചാന്‍സലറില്‍ നിന്ന് പ്രതീക്ഷിക്കുന്ന ചുമതലകള്‍ നിര്‍വഹിച്ചിരുന്നെങ്കില്‍ സിദ്ധാര്‍ത്ഥന്‍ ഇന്ന് ജീവിച്ചിരിക്കുമായിരുന്നുവെന്ന് ജയപ്രകാശ് ഹര്‍ജിയില്‍ വാദിച്ചു. സര്‍വകലാശാലയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കേരള റാഗിങ് നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ സൂക്ഷ്മമായി നടപ്പാക്കുക എന്നത് വൈസ് ചാന്‍സലറുടെ ചുമതലയായിരുന്നു. ദൗര്‍ഭാഗ്യവശാല്‍, നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ വൈസ് ചാന്‍സലറുടെ ഭാഗത്തുനിന്ന് സമ്പൂര്‍ണ പരാജയമാണ് ഉണ്ടായതെന്നും ജയപ്രകാശ് ആരോപിച്ചു.
അദ്ധ്യാപകരെയും സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും അവരുടെ കാരണങ്ങളാല്‍ പിന്തുണച്ച് അവരുടെ രാഷ്‌ട്രീയ താത്പര്യം സംരക്ഷിക്കുന്നതിലാണ് കൂടുതല്‍ പ്രാധാന്യം നല്കുന്നതെന്നും ജയപ്രകാശ് പറഞ്ഞു. പൂക്കോട് കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഗവര്‍ണര്‍ ശശീന്ദ്രനാഥിനെ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. തന്നെ സസ്‌പെന്‍ഡ് ചെയ്ത ചാന്‍സലറുടെ ഉത്തരവ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രനാഥ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
















