തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തില്‍ സിപിഎമ്മിന്റെ കണ്ണുരുട്ടലില്‍ വിരണ്ട് ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാര്. ഇലക്ട്രിക് ബസുകള്‍ ചിലവ് കുറച്ചെന്ന് നിയമസഭയില്‍ മറുപടി. ഇലക്ട്രിക് ബസുകള്‍ നഷ്ടമാണെന്നും പിന്‍വലിക്കുമെന്നാണ് മന്ത്രിസ്ഥാനത്ത് എത്തിയ ഉടന്‍ ഗണേഷ്കുമാര് പറഞ്ഞത്.
തിരുവനന്തപുരം നഗരത്തില്‍ ഇലക്ട്രിക് ബസുകളുപയോഗിച്ച് സര്‍വീസുകള്‍ ആരംഭിച്ചതോടെ കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ചിലവ് ഗണ്യമായി കുറക്കാന്‍ കഴിഞ്ഞു. സ്പെയര്‍പാര്‍ട്സും മറ്റ് ചെലവുകളിലും ഭീമമായ കുറവുണ്ടായി എന്നും ചോദ്യത്തിന് നല്കിയ മറുപടിയില്‍ പറയുന്നു. കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി ടിക്കറ്റ് വരുമാനം വര്‍ധിപ്പിക്കും. ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി നൂതന പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
കോര്‍പറേഷന്റെ നഷ്ടം നികത്തുന്നതിനായി മുഴുവന്‍ ഡിപ്പോകളിലും ഷെഡ്യൂളുകള്‍ പുന:പരിശോധിക്കും. നഷ്ടത്തില്‍ ഓടുന്ന സര്‍വീസുകള്‍ പുന:ക്രമീകരിക്കും. ദിനംപ്രതി 30 ലക്ഷം രൂപയുടെ ഇന്ധനം ലാഭിക്കാനാണ് ആദ്യഘട്ടത്തില്‍ ശ്രമിക്കുന്നത്. ഇതിന് പുറമെ യാത്രക്കാരില്ലാതെ രാത്രികാലങ്ങളില്‍ ഡിപ്പോകളിലേക്ക് തിരിച്ചെത്തുന്ന ബസുകളെ സ്റ്റേ സര്‍വീസുകളായി പുന:ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇലക്ട്രിക് ബസുകള്‍ നഷ്ടമാണെന്ന് പറഞ്ഞ ഗണേഷ്കുമാറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, മുന്‍ ഗതാഗത മന്ത്രി ആന്റണി രാജുവും വി.കെ. പ്രശാന്ത് എംഎല്‍എയും രംഗത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: