ന്യൂദല്‍ഹി: ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ന്യൂദല്‍ഹിയില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രകടനം അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്നു. സാമ്പത്തിക സ്ഥിതി, ബിസിനസ് പുരോഗതി, ഇരട്ട ബാലന്‍സ് ഷീറ്റിന്റെ നേട്ടങ്ങള്‍ എന്നിവയെക്കുറിച്ച് പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി മന്ത്രി ചര്‍ച്ച നടത്തി.
നഷ്ടം നിയന്ത്രിക്കുക, ബിസിനസ് വൈവിധ്യവല്‍ക്കരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബാങ്കുകള്‍ നിയന്ത്രണ ചട്ടക്കൂട് പാലിക്കണമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
ആഗോള ബാങ്കിംഗ് മേഖലയില്‍ അടുത്തിടെ ഉണ്ടായ തിരിച്ചടികള്‍ക്കിടയിലും ബിസിനസ് മെച്ചപ്പെടുകയാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. മൊത്തത്തിലുള്ള മുന്‍ഗണനാ മേഖല വായ്പകള്‍ ലക്ഷ്യം കണ്ടു. ഇതു പോലെ കൃഷി, ചെറുകിട നാമമാത്ര കര്‍ഷകര്‍, സൂക്ഷ്മ സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെ ഉപവിഭാഗങ്ങളിലെ വായ്പാ ലക്ഷ്യങ്ങളും നേടണം.
പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 2023 മാര്‍ച്ചില്‍ 4.97 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 1.24 ശതമാനവുമായി. ആസ്തി ഗണ്യമായി മെച്ചപ്പെട്ടതായി ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ ഒരു ലക്ഷത്തി അയ്യായിരം കോടി രൂപയുടെ റെക്കോഡ് അറ്റാദായം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: